രോഗബാധിതരാകുന്ന ആരോഗ്യപ്രവർത്തകരുടെ ഈ മാസത്തെ കണക്ക് 1500 ന് മുകളിലെത്തി. കഴിഞ്ഞ 23 ദിവസത്തിനിടെ 1547 ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ 2.12 ശതമാനമാണിത്.
രോഗബാധിതരാകുന്നതിൽ ഡോക്ടർമാരും, നഴ്സുമാരുമാണ് കൂടുതൽ. ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാ പ്രവർത്തകർ, മറ്റ് ആശുപത്രി ജീവനക്കാർ, തുടങ്ങി എല്ലാ മേഖലകളിലെയുമുള്ള ആരോഗ്യപ്രവർത്തകരും രോഗബാധിതരാകുന്നു. ഒരു ഡോക്ടറടക്കം മൂന്ന് ആരോഗ്യപ്രവർത്തകർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
advertisement
രോഗവ്യാപനം അതിതീവ്രമായ തലസ്ഥാന ജില്ലയിൽ തന്നെയാണ് കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചത്. 23 ദിവസത്തിനിടെ തിരുവനന്തപുരം ജില്ലയിലെ 402 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥീരികരിച്ചു. രോഗികളുടെ എണ്ണം കൂടുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ വേണ്ട ആരോഗ്യപ്രവർത്തകരുടെ സേവനം ലഭ്യമാകുമോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്.
സംസ്ഥാനത്തെ ഏറ്റവും പുതിയ കോവിഡ് സ്ഥിതിവിവര കണക്ക് ചുവടെ:
കേരളത്തില്‍ സെപ്റ്റംബർ 23ന് 5376 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍ഗോഡ് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
99 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം 25, കണ്ണൂര്‍ 19, എറണാകുളം 17, മലപ്പുറം 15, തൃശൂര്‍ 12, കൊല്ലം, കാസര്‍ഗോഡ് 3 വീതം, ആലപ്പുഴ 2, പത്തനംതിട്ട, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ ഒൻപത് ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.