കാണ്‍പൂരിലെ സച്ചേണ്ടിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. വിവാഹേതര ബന്ധം പുറത്തായതിനെ തുടര്‍ന്ന് 45-കാരിയായ സ്ത്രീ 20 വയസ്സുള്ള കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മരുമകനായ ചെറുപ്പക്കാരനുമായി സ്ത്രീക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ഉറക്കഗുളിക നല്‍കി ഇരുമ്പ് വടികൊണ്ട് അടിച്ചാണ് ശിവ്‌വീര്‍ സിംഗിനെ കൊലപ്പെടുത്തിയത്. പിന്നീട് ഇരുവരും ചേര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം വീടിനുപിന്നിലുള്ള പുന്തോട്ടത്തില്‍ കുഴിയെടുത്ത് മറവുചെയ്തു. മൃതദേഹം വേഗത്തില്‍ അഴുകാന്‍ 10-12 കിലോഗ്രാം ഉപ്പ് ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി. മാസങ്ങള്‍ക്കുശേഷം നായ്ക്കള്‍ കുഴി മാന്തിയപ്പോള്‍ അസ്ഥികഷ്ണങ്ങള്‍ പുറത്തേക്കുവന്നു. പ്രതികള്‍ അസ്ഥികള്‍ അടുത്തുള്ള കനാലില്‍ ഒഴുക്കി.
advertisement
ശിവ്‌വീര്‍ സിംഗിന്റെ അമ്മ സാവിത്രി ഓഗസ്റ്റ് 19-ന് മകനെ കാണാനില്ലെന്ന് സച്ചേണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തുവരുന്നത്. ബന്ദ സ്വദേശിയായ സാവിത്രി മകന്‍ ശിവ്‌വീര്‍ സിംഗിനും ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കുമൊപ്പം സച്ചേണ്ടിയിലെ ലാലുപൂര്‍ ഗ്രാമത്തിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
2024 നവംബറില്‍ സാവിത്രി ബന്ദയിലേക്ക് പോയി മടങ്ങിയെത്തിയപ്പോള്‍ ശിവ്‌വീറിനെ കാണാനില്ലായിരുന്നു. അന്വേഷിച്ചപ്പോള്‍ ജോലിക്കായി ഗുജറാത്തില്‍ പോയിരിക്കുകയാണെന്ന് മരുമകള്‍ (അദ്ദേഹത്തിന്റെ ഭാര്യ) പറഞ്ഞു. അമ്മ മകനെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം അവര്‍ ഫോണില്‍ സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞ് മരുമകൾ തെറ്റിദ്ധരിപ്പിച്ചു. മാസങ്ങളോളം മകനെ കുറിച്ച് ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണ് സാവിത്രി പോലീസില്‍ പരാതി നല്‍കിയത്.
ചോദ്യം ചെയ്തപ്പോള്‍ ശിവ്‌വീറുമായി ഫോണില്‍ സംസാരിക്കുന്നതായി മരുമകള്‍ അവകാശപ്പെട്ടുവെന്ന് സാവിത്രി പറയുന്നു. എന്നാല്‍ മരുമകന്‍ അമിതുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പിന്നീട് സാവിത്രിക്ക് മനസ്സിലായി. ഈ വിവരങ്ങള്‍ അവര്‍ പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് അമിതിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ഗുജറാത്തില്‍ ജോലി ചെയ്തിരുന്ന ശിവ്‌വീര്‍ ആറോ ഏഴോ മാസം കൂടുമ്പോഴാണ് വീട്ടിലേക്ക് വന്നിരുന്നത്. ഇതിനിടയില്‍ ഇദ്ദേഹത്തിന്റെ ഭാര്യയും മരുമകനും തമ്മില്‍ ബന്ധത്തിലാകുകയായിരുന്നു. ഈ വിവരം ശിവ്‌വീര്‍ അറിഞ്ഞതോടെ വീട്ടില്‍ രണ്ടുപേരും തമ്മില്‍ വഴക്കായി. ശിവ്‌വീര്‍ മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കാറുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതാണ് കൊലപാതകത്തെ കുറിച്ച് ഗുഢാലോചന നടത്താന്‍ പ്രതികളെ പ്രേരിപ്പിച്ചത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു
2024 നവംബര്‍ രണ്ടിനാണ് ശിവ്‌വീറിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം പൂന്തോട്ടത്തില്‍ മറവുചെയ്യുകയും പുറത്തേക്ക് വന്ന അസ്ഥികള്‍ കനാലില്‍ ഒഴുക്കുകയും ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. ഏകദേശം 11 മാസത്തോളം പ്രതികള്‍ കുറ്റകൃത്യം മറച്ചുവെച്ചു.