കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന്റെ തല ഇടിച്ച് പൊട്ടിച്ചു. കുന്നിക്കോട് സ്വദേശി ജിജോ കെ ബേബിയ്ക്കാണ് പരിക്ക് പറ്റിയത്. അക്രമിയായ സിജു ഡാനിയേലിനെ പോലീസ് പിടികൂടി.
രാവിലെ പത്തുമണിയോടെയാണ് സംഭവം. ടോക്കൺ എടുക്കാതെ ഒ.പി ടിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ സിജുവും, ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. സുരക്ഷാ ജീവനക്കാർ ചേർന്ന് സിജുവിനെ ആശുപത്രിക്ക് പുറത്തേക്ക് പറഞ്ഞുവിട്ടു. എന്നാൽ മടങ്ങി പോകാതെ ഒളിച്ചിരുന്ന അക്രമി സുരക്ഷാജീവനക്കാരന്റെ തലയ്ക്കു പിന്നിൽ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു.
advertisement
ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകത്തിന് ശേഷം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ സുരക്ഷാ ജീവനക്കാരുടെ സേവനം വർധിപ്പിച്ചിരുന്നു. അക്രമത്തിന് ശേഷം ഓടിപ്പോയ പ്രതിയെ കൊട്ടാരക്കര പോലീസ് പിടികൂടി. കഴിഞ്ഞദിവസങ്ങളിലും സിജു ഡാനിയേൽ ആശുപത്രിയിൽ ജീവനക്കാരോട് മോശമായി പെരുമാറിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഡോ. വന്ദനാ ദാസിന്‍റെ കൊലപാതകത്തോടെ ആശുപത്രിയിൽ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ പുതിയ സംഭവം ആശുപത്രിയിൽ എത്തുന്നവരും ജീവനക്കാരും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.