കേസിലെ 15 പ്രതികൾക്കും കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. കേസിലെ മറ്റ് പ്രതികൾക്ക് ശിക്ഷ വിധിച്ച സമയത്ത് നവാസ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായതിനാൽ പ്രതിയുടെ ഭാഗം കേൾക്കുകയെന്ന നടപടി പൂർത്തിയാക്കാനായി വിധിപറയുന്നത് മാറ്റി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. മറ്റ് പ്രതികൾക്ക് ചുമത്തിയ അതേ വകുപ്പുകൾ നവാസിനും ബാധകമാണെന്നു നേരത്തെ തന്നെ വിധിന്യായത്തിൽ കോടതി വ്യക്തമാക്കിയിരുന്നു. പ്രതി നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ്.
advertisement
2021 ഡിസംബർ 19 ഞായറാഴ്ച രാവിലെ ആറരയോടെയാണ് രൺജീത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം. രഞ്ജിത്തിന്റെ ശരീരത്തില്‍ മുപ്പതോളം മുറിവുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഇരുപതിലധികം ആഴത്തിലുള്ള മുറിവുകള്‍ മരണത്തിന് കാരണമായി. കൂടാതെ ആക്രമണത്തിൽ തലയോട്ടി തകര്‍ന്നു, തലച്ചോറിന് ക്ഷതമേറ്റു, മുഖം വികൃതമായി. ചുണ്ടുകളും നാവും കീഴ്ത്താടിയും മുറിഞ്ഞുപോകുന്ന വിധത്തിലുള്ള വെട്ടുകള്‍, വലത് കാലില്‍ അഞ്ചോളം വെട്ടുകള്‍. തലയിലും കഴുത്തിലും ഏറ്റ ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു.
അതേസമയം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്‌ലം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം (സലാം), അടിവാരം ദാറുസ്സബീൻ വീട്ടിൽ അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്തുശേരി ചിറയിൽ ജസീബ് രാജ,കോമളപുരം തയ്യിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണർകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി (പൂവത്തിൽ ഷാജി), മുല്ലയ്ക്കൽ നുറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.