ആദൂർ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുകയും ദേഹത്ത് ഡസ്ക്കിട്ട് പരിക്കേൽപ്പിക്കുകയും ചെയ്‌ത സംഭവത്തിലാണ് റാഗിംഗ് വകുപ്പുപ്രകാരം
ആദൂർ പൊലീസ് കേസെടുത്തത്. പ്ലസ്‌ടു വിദ്യാർത്ഥികളായ ആറു പേർക്കെതിരെയാണ് കേസ്. റാഗിംഗിനെതിരായ വകുപ്പുകൾ പ്രകാരമാണ് കേസ്. ജൂൺ 20നാണ് കേസിനാസ്‌പദമായ സംഭവം.
ക്ലാസ് മുറിയിലും ബസ് സ്റ്റോപ്പ് പരിസരത്തും നടന്ന ക്രൂരമായ മർദ്ദനത്തെ കുറിച്ച് പ്ലസ് വൺ വിദ്യാർത്ഥി ഭയം കാരണം പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ രണ്ടു ദിവസത്തിനു ശേഷം കഴുത്ത് വേദന അനുഭവപ്പെട്ടതോടെയാണ് മർദ്ദനത്തിനിരയായ കാര്യം പുറത്ത് പറഞ്ഞത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പ്രിൻസിപ്പലിനും ആദൂർ പൊലീസിലും പരാതി നൽകി. സ്കൂളിലെ ആന്റ്റി റാഗിംഗ് കമ്മറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസെടുത്തത്.
advertisement
ഷൂസ് ധരിച്ച് ക്ലാസിലെത്തിയതിന്റെ വിരോധത്തിലാണ് പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായ റാഗിംഗിനു ഇരയാക്കിയതെന്നാണ് കമ്മിറ്റിയുടെ റിപ്പോർട്ട്. ഇതേത്തുടർന്നാണ് ആൻ്റി റാഗിംഗ് വകുപ്പ് ചേർത്ത് ആറ് പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്.
സമാനമായ മറ്റൊരു സംഭവത്തിൽ ആദൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ റാഗിംഗിനെതിരായ വകുപ്പു കൂടി ചേർത്തു. ഷൂസ് ധരിച്ച് ക്ലാസിൽ എത്തിയ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുകയും ബഞ്ച് ദേഹത്തിട്ട് കൈയ്യെല്ല് പൊട്ടിച്ചുവെന്നുമാണ് കേസ്. ഇരു കേസുകളിലും പ്രതികളായ ഒൻപതു പ്ലസ്‌ടു വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ ക്ലാസിൽ നിന്നു സസ്പെൻ്റ് ചെയ്തു.
Summary: Case registered against plus two students for beating up a plus one student who came wearing shoes to the school. The case was taken based on charges of ragging