2024 ജനുവരി 1-ന് പുലര്‍ച്ചെ ചൈനയില്‍ ജിയാങ്‌സു പ്രവിശ്യയിലെ യാങ്ഷൗവിലാണ് സംഭവം നടന്നത്. ലി എന്ന കുടുംബപ്പേരിൽ അറിയപ്പെടുന്ന അക്രമി യൂ എന്ന് പേരുള്ള സ്ത്രീയുടെ വീട്ടില്‍ അവരുടെ ഭര്‍ത്താവില്ലാത്ത സമയത്ത് നുഴഞ്ഞുകയറി. വാതില്‍ തള്ളിതുറന്നാണ് ഇയാള്‍ വീട്ടിനകത്തേക്ക് കടന്നത്.
ആ സമയത്ത് യൂ തന്റെ കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ലി രാസവ്‌സുക്കളില്‍ മുക്കിയ കറുത്ത തുണി ഉപയോഗിച്ച് അവരെ അബോധാവസ്ഥയിലാക്കി. തുടര്‍ന്ന് സൂചി ഉപയോഗിച്ച് അവരുടെ കൈയ്യില്‍ നിന്നും രക്തം ഊറ്റിയെടുത്തു. യുവതിയുടെ ഭര്‍ത്താവ് അപ്രതീക്ഷിതമായി വീട്ടിലേക്ക് മടങ്ങിയെത്തിയതോടെ ഇയാള്‍ പിടിക്കപ്പെട്ടു. ഒരു കെറ്റില്‍ ഉപയോഗിച്ച് വീട്ടില്‍ അതിക്രമിച്ച് കടന്ന ലിയെ അദ്ദേഹം അടിച്ചു. ലി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
advertisement
യു അബോധാവസ്ഥയില്‍ നിന്ന് ഉറക്കമുണര്‍ന്നപ്പോള്‍ സൂചിയും രക്തം എടുക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും കിടക്കയില്‍ കണ്ടെത്തി. ഇടതു കൈയ്യില്‍ വേദന അനുഭവപ്പെട്ടുവെന്നും സൂചിയുടെ പാടും രക്തക്കറയും കൈയ്യില്‍ ഉണ്ടായിരുന്നതായും അവര്‍ ഓര്‍ക്കുന്നു.
സംഭവം കോടതിയിലെത്തി. രക്തം വലിച്ചെടുക്കാന്‍ ശ്രമിച്ചത് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള മാര്‍ഗ്ഗമെന്ന നിലയ്ക്കാണെന്ന് ലി കോടതിയില്‍ പറഞ്ഞു. അദ്ദേഹത്തെ കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. എന്നാല്‍ ഇത് പൊതുജനങ്ങള്‍ക്കിടയില്‍ ഭീതിയും ആശങ്കയും രോഷവും ഉണ്ടാക്കി. ഭയം കാരണം പലരും വീടുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. രണ്ട് വര്‍ഷത്തെ തടവ് കുറഞ്ഞ ശിക്ഷ മാത്രമാണെന്ന് പലരും അഭിപ്രായപ്പെട്ടു.
യാങ്‌ഷോ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുടെ ഫോറന്‍സിക് എവിഡന്‍സ് ഐഡന്റിഫിക്കേഷന്‍ സെന്ററിലെ ഫോറന്‍സിക് വിദഗ്ധര്‍ ലി ഉപേക്ഷിച്ച തുണിയില്‍ സെവോഫ്ളൂറേന്‍, ഐസോഫ്ളൂറേൻ എന്നീ അനസ്‌തെറ്റിക് ഏജന്റുകളുടെ അംശം ഉണ്ടെന്ന് സ്ഥിരീകരിച്ചു.
സാമ്പത്തിക ലാഭത്തിനായല്ല, മറിച്ച് വ്യക്തിപരമായ സംതൃപ്തിക്കുവേണ്ടിയാണ് താനിത് ചെയ്തതെന്ന് ലി കോടതിയില്‍ സമ്മതിച്ചു. മറ്റുള്ളവരുടെ വീടുകളില്‍ ഒളിച്ചുകടക്കുന്നത് താന്‍ ആസ്വദിക്കുന്നുവെന്നും ഇത് തനിക്ക് ആവേശം നല്‍കുന്നുവെന്നും ലി പറഞ്ഞു. ഇത് സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കുന്നുവെന്നും അയാള്‍ അവകാശപ്പെട്ടു.
മോഷണം, ബലാത്സംഗം, നിയമവിരുദ്ധമായി വീട്ടില്‍ അതിക്രമിച്ച് കയറല്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ ചരിത്രമാണ് ലിക്കുള്ളതെന്ന് ജുഡീഷ്യല്‍ രേഖകള്‍ വെളിപ്പെടുത്തി.
റെഡ് സ്റ്റാര്‍ ന്യൂസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത കേസ് ഓണ്‍ലൈനില്‍ വ്യാപകമായ വിമര്‍ശനത്തിന് കാരണമായി. കുറ്റകൃത്യത്തിന്റെ ഗൗരവമോ ഇരയ്ക്ക് ഉണ്ടാകാവുന്ന അപകടമോ ഇതില്‍ പ്രതിഫലിപ്പിക്കുന്നില്ലെന്ന് നിരവധി പേര്‍ വാദിച്ചു. ഇത് ശരിക്കും ഭയാനകമാണെന്ന് ഒരാള്‍ പറഞ്ഞു. അയാള്‍ക്ക് അനസ്‌തെറ്റിക് മരുന്ന് എവിടെ നിന്നാണ് ലഭിച്ചത്, അയാള്‍ എങ്ങനെ അവിടെയെത്തി തുടങ്ങിയ ചോദ്യങ്ങള്‍ അദ്ദേഹം ചോദിച്ചു.
മോഷണത്തിന്റെയും ബലാത്സംഗത്തിന്റെയും ക്രിമിനല്‍ ചരിത്രവും ഈ മനുഷ്യനുണ്ട്. വെറും രണ്ട് വര്‍ഷം തടവ് വിധിക്കുന്നതിന് മുമ്പ് ഇതെല്ലാം കണക്കിലെടുത്തിരുന്നോ എന്നും അയാള്‍ക്ക് വീണ്ടും കുറ്റം ചെയ്യാന്‍ ഇത്രയധികം അവസരങ്ങള്‍ ലഭിച്ചതില്‍ അതിശയിക്കാനില്ലെന്നും മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.