53കാരിയായ സ്ത്രീ പെരിയാർ നഗറിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനം തടഞ്ഞ് തന്റെ അപ്പാർട്ട്‌മെന്റിൽ ഒരാൾ അതിക്രമിച്ച് കയറിയതായി പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണത്തിനായി എത്തുന്നത്. വീടിന്റെ വാതിൽ അകത്തു നിന്നും പൂട്ടിയിരുന്നു. പോലീസുകാർ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന യുവാവിനെയാണ്. കഴുത്തിൽ നിന്നും കൈത്തണ്ടയിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു അയാൾ. ഉടൻ തന്നെപോലീസ് ഇയാളെ അടുത്തുള്ള ആശുപതിയിൽ എത്തിച്ചു. ഇയാളുടെ കൈയിൽ ആത്മഹത്യാശ്രമത്തിന് ഉപയോഗിച്ച ഡെബിറ്റ് കാർഡും ഉണ്ടായിരുന്നു.
advertisement
തുടർന്നുള്ള പോലീസ് അന്വേഷണത്തിൽ പുതുച്ചേരി സ്വദേശിയായ അരവിന്ദൻ എന്ന വ്യക്തിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് തെളിഞ്ഞു. 53 കാരിയായ സ്ത്രീയും കോളേജ് വിദ്യാർത്ഥിനിയായ മകളുമാണ് ആ അപ്പാർട്മെന്റിൽ താമസിക്കുന്നത്. ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ മൊഴി പ്രകാരം, തന്റെ കൂടെ 2018 വരെ ഒരു സ്വകാര്യ സർവ്വകലാശാലയിൽ ഒരുമിച്ച് പഠിച്ച സഹപാഠിയാണ് ആ അപ്പാർട്ട്മെന്റിൽ താമസിക്കുന്നത്. അവർ ആവശ്യപ്പെട്ടത് പ്രകാരം 3.5 ലക്ഷം രൂപ നൽകി സാമ്പത്തികമായി സഹായിച്ചിരുന്നതായി ഇയാൾ പോലീസിനോട് പറഞ്ഞു. പിന്നീട് പണം തിരികെ ചോദിച്ചപ്പോൾ യുവതിയും അമ്മയും ഒഴിഞ്ഞു മാറുകയായിരുന്നു. ഒരുപാട് തവണ പണം തിരികെ നല്കാൻ അപേക്ഷിച്ചെങ്കിലും അവർ തന്നെ അവഗണിക്കുകയായിരുന്നു എന്ന് യുവാവ് പൊലീസിന് മൊഴി നൽകി.
തിങ്കളാഴ്ച പണം ആവശ്യപ്പെട്ടാണ് യുവാവ് അപ്പാർട്ട്മെന്റിൽ എത്തിയത്. എന്നാൽ ആ സമയത്ത് സുഹൃത്തായിരുന്ന യുവതി അവിടെ ഉണ്ടായിരുന്നില്ല. തന്നെ കണ്ട അവരുടെ അമ്മ പണം തിരികെ നൽകില്ല എന്ന് പറയുകയും കള്ളനെന്ന് ഉറക്കെ വിളിച്ച് ബഹളം വെക്കുകയും ചെയ്യുകയായിരുന്നു എന്ന് യുവാവ് പോലീസിനോട് പറഞ്ഞു. സ്ത്രീ പുറത്തേക്കിറങ്ങി കള്ളൻ തന്നെ ആക്രമിക്കുന്നു എന്ന് ഉറക്കെ വിളിച്ച് കരയാൻ തുടങ്ങിയപ്പോൾ ഭയം മൂലമാണ് കഴുത്തറുത്തതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
എന്നാൽ, അരവിന്ദൻ അപ്പാർട്ട്‌മെന്റിൽ സംശയാസ്പദമായ രീതിയിൽ എത്തി തന്നോട് ഫോൺ ആവശ്യപ്പെടുകയായിരുന്നുവെന്ന് 53കാരി പോലീസിനോട് പറഞ്ഞു. ഫോൺ നൽകില്ലെന്ന് പറഞ്ഞപ്പോൾ അയാൾ തന്നെ ആക്രമിക്കാൻ തുനിഞ്ഞു. താൻ പുറത്തേക്കിറങ്ങി ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു എന്നും അവർ പറയുന്നു. താൻ പുറത്തേക്കിറങ്ങിയ സമയത്താണ് അരവിന്ദൻ അകത്തു നിന്നും വാതിൽ അടച്ച് പൂട്ടിയത്. തുടർന്നാണ് പോലീസിനെ സമീപിച്ചത് എന്ന് അവർ മൊഴി നൽകി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
