2021 മേയ് 11ന് കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടിലായിരുന്നു സംഭവം. ഭാര്യ വർഷ, മക്കളായ 2 വയസുള്ള അലൻ, മൂന്നു മാസം പ്രായമുള്ള ആരവ് എന്നിവരെ എഡ്വേർഡ് വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസിൽ ആണ് അഡീഷണൽ സെഷൻസ് ജഡ്ജി എസ് സുഭാഷ് ശിക്ഷ വിധിച്ചത്.
മൂന്ന് കൊലപാതകങ്ങൾക്കും മൂന്ന് ജീവപര്യന്തമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. കൂടാതെ 2 ലക്ഷം രൂപ വച്ച് 6 ലക്ഷം രൂപയും പിഴയായി നൽകണം. മെഡിക്കൽ സ്‌റ്റോർ ജീവനക്കാരനായിരുന്ന എഡ്വേർഡ് അനസ്തേഷ്യയ്ക്കു മുൻപു മസിൽ റിലാക്സേഷന് വേണ്ടി നൽകുന്ന മരുന്ന് കുത്തിവച്ചാണ് ഭാര്യയെയും മക്കളെയും കൊന്നത്.
advertisement
മുറിയിൽ അബോധാവസ്ഥയിലെന്ന രീതിയിൽ അഭിനയിച്ചു കിടന്ന എഡ്വേർഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞു. പ്രതി കുറ്റ സമ്മതവും നടത്തി. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം.
അഞ്ച് വയസ്സ് ഉണ്ടായിരുന്ന മൂത്തമകൾക്ക് മരുന്ന് കുത്തിവച്ചിരുന്നില്ല. അവൾ സ്വയം ജീവിച്ചുകൊള്ളും അതുകൊണ്ടാണ് കൊല്ലാതിരുന്നത് എന്നാണ് പ്രതി നൽകിയ മൊഴി. അന്ന് സംഭവം നേരിൽ കണ്ട മൂത്ത മകളുടെ മൊഴിയും നിർണായകമായിരുന്നു. മെഡിക്കൽ സ്റ്റോറിൽ നിന്നും ഉടമ അറിയാതെ എടുത്ത മരുന്നു ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.
28 തൊണ്ടി മുതലുകൾ ഹാജരാക്കി. 58 സാക്ഷികളെ വിസ്തരിച്ചു. 89 രേഖകൾ തെളിവായും ഹാജരാക്കി. അഡ്വ. ഷറഫുന്നീസയാണ് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്നത്. കോടതിവിധിച്ച ശിക്ഷയിൽ തൃപ്തിയുണ്ടെന്നും എന്നാൽ വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്നും മരിച്ച പെൺകുട്ടി വർഷയുടെ മാതാവ് പറഞ്ഞു.