രേഷ്മ വിവാഹം കഴിച്ച എല്ലാവരെയും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള മോഷണശ്രമങ്ങള്‍ സംബന്ധിച്ചോ തട്ടിപ്പു സംബന്ധിച്ചോ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ 30 കാരിയായ രേഷ്മ ദാമ്പത്യത്തിൽ ഇത്രയും പേരെ കുരുക്കിയതെന്തിനാണെന്ന ആശയകുഴപ്പത്തിലാണ് പൊലീസ്. നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ചൊവ്വാഴ്ച ആര്യനാട് പൊലീസ് അപേക്ഷ നല്‍കും.
2014-ൽ ആയിരുന്നു രേഷ്മയുടെ ആദ്യ വിവാഹം. എറണാകുളം സ്വദേശിയെ ആയിരുന്നു ഇവർ വിവാഹം ചെയ്തത്. 2017- വരെയും ഇരുവരും ഒന്നിച്ച് കഴിഞ്ഞു. ഇതിന് ശേഷമാണ് വിവാഹ തട്ടിപ്പ് ആരംഭിച്ചത്. 2022 ആയപ്പോഴേക്കും രേഷ്മ നാല് വിവാഹങ്ങൾ കഴിച്ചു. തിരുവനന്തപുരം, അങ്കമാലി, തൊടുപുഴ, വാളകം സ്വദേശികളുമായിട്ടായിരുന്നു വിവാഹം.
advertisement
ഇതിന് ശേഷമാണ് കൊല്ലം സ്വദേശിയെ വിവാഹ കുരുക്കിലാക്കിയത്. വിവാഹശേഷം കൂടുതല്‍ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണെന്നാണ് റിപ്പോർട്ടുകൾ. ഈ ബന്ധത്തിലായിരുന്നു കുഞ്ഞുണ്ടായത്. എന്നാല്‍ കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ഭര്‍തൃവീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചത് വലിയ പ്രശ്നങ്ങൾക്ക് കാരണമായി.
പിടിയിലാകുമ്പോള്‍ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവര്‍ക്കും വിവാഹ വാഗ്ദാനം നൽകിയിരുന്നു. പഞ്ചായത്തംഗവുമായുള്ള വിവാഹ ദിവസം കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് കുളിമുറിയിൽ കയറിയെങ്കിലും കുളിച്ചിരുന്നില്ല.
ഇത് പ്രതിശ്രുത വരന്‍റെ സുഹൃത്തിന്‍റെ ഭാര്യ കണ്ടുപിടിച്ചു. സംശയം മണത്ത ഇവര്‍ വിവരം പ്രതിശ്രുത വരനെ അറിയിച്ചു. ബ്യൂട്ടിപാര്‍ലറില്‍ കയറിയ തക്കത്തിന് രേഷ്മയുടെ ബാഗ് ഇവര്‍ പരിശോധിച്ചപ്പോള്‍ അതില്‍ മുന്‍വിവാഹ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി. ഇതോടെയാണ് രേഷ്മയ്ക്ക് പിടിവീണത്. സംസ്‌കൃതം ന്യായത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ചെയ്യുന്നെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്.