തുടര്‍ന്ന് ഒക്ടോബര്‍ 17ന് 37കാരനായ യുവാവിന് ഒരു വര്‍ഷം തടവും ചൂരല്‍ കൊണ്ടുള്ള അടിയും വിധിച്ചു. രഹസ്യമായി ലൈംഗികത ആസ്വദിച്ചു, ഇരയെ അപമാനിക്കല്‍ എന്ന കുറ്റങ്ങളാണ് യുവാവിനെതിരെ ചാര്‍ത്തിയത്. ഈ കേസുകളില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി. മറ്റ് അഞ്ച് കുറ്റങ്ങള്‍ കൂടി പരിഗണിച്ചാണ് ഇയാള്‍ക്കെതിരേ ശിക്ഷ വിധിച്ചത്.
തന്റെ മകളെയും മരുമകനെയും അവരുടെ നവജാതശിശുവിനെയും പരിചരിക്കുന്നതിനായി 2023 ഓഗസ്റ്റിലാണ് ഇര ഇവരുടെ വീട്ടിലേക്ക് എത്തിയത്. ഏകദേശം നാല് മാസത്തോളമാണ് അവര്‍ അവിടെ താമസിച്ചത്. അപ്പോള്‍ സ്വീകരണമുറിയിലാണ് അവര്‍ ഉറങ്ങിയിരുന്നത്.
advertisement
തന്റെ മരുമകനില്‍ ഇരയ്ക്ക് വിശ്വാസം ഉണ്ടായിരുന്നുവെന്നും അതിനാല്‍ അവര്‍ ഒന്നിച്ച് ഒരു വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ക്ലെയര്‍ പോ വാദിച്ചു. എന്നാല്‍ ഈ വിശ്വാസം ദുരുപയോഗം ചെയ്ത ഇയാള്‍ 2023 നവംബര്‍ മുതല്‍ ഡിസംബര്‍ വരെ ഒന്നിലേറെ തവണ ഭാര്യാ മാതാവിനെ പീഡിപ്പിക്കുകയായിരുന്നു. 2023 നവംബര്‍ ആറിന് ഭാര്യാമാതാവ് സ്വീകരണമുറിയിലെ കിടക്കയില്‍ കിടന്നുറങ്ങുമ്പോള്‍ പ്രതി അവരുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പീഡിപ്പിക്കുന്നത് റെക്കോഡ് ചെയ്യുകയും ചെയ്തു.
മറ്റൊരവസരത്തില്‍ നവംബര്‍ 23ന് വീണ്ടും ഇരയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 2023 ഡിസംബര്‍ ആറിനാണ് സംഭവം പുറത്തുവന്നത്. അന്ന് പുലര്‍ച്ചെ ഒരു മണിയോടെ പ്രതി ഇരയുടെ സമീപത്ത് വരികയും ഫോട്ടോയെടുക്കാനും പീഡിപ്പിക്കാനും ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇര ഉറക്കമുണര്‍ന്നപ്പോള്‍ പ്രതി തന്റെ സമീപത്തുനിന്ന് നടന്നുപോകുന്നത് കണ്ടു. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇക്കാര്യം ഇര മകളെ അറിയിക്കുകയും അവര്‍ ഭര്‍ത്താവിനെ വീട്ടില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു. ഇതിന് ശേഷം അവര്‍ പോലീസില്‍ പരാതി നല്‍കി.
ഇതിന് പിന്നാലെ പ്രതിയില്‍ നിന്ന് യുവതി വിവാഹമോചനം നേടി. സംഭവം ഇരയുടെയും ഉറക്കത്തെയും ആത്മാഭിമാനത്തെയും ബാധിച്ചുവെന്നും ഉത്കണ്ഠ വര്‍ധിച്ചതായും ഡിപിപി പോഹ് വാദിച്ചു.
അതേസമയം, പ്രതി കുറ്റം ഏല്‍ക്കുന്നതായും തന്റെ പ്രവര്‍ത്തിയില്‍ ഖേദിക്കുന്നതായും പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഉറക്കത്തില്‍ ഇരയെ ഇയാള്‍ ചൂഷണം ചെയ്യുകയും അവളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് തുടരുകയും ചെയ്തതായും ജഡ്ജി കണ്ടെത്തി. തുടര്‍ന്ന് ശിക്ഷ വിധിക്കുകയായിരുന്നു.
സ്വകാര്യത മാനിച്ച് പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.