ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ക്രോസ്സിൽ ഇട്ട് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഘത്തിലൊരാളുടെ ഫോണ്‍ പോലീസിന് കൈമാറി എന്നാരോപിച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. നിന്നെ വെട്ടി റെഡിയാക്കുമെന്നും കൊലക്കേസൊന്നുമല്ല ജാമ്യം കിട്ടുമെന്നും പ്രതികള്‍ പറയുന്നത് വീഡിയോയിലുണ്ട്.
ക്രൂരമർദ്ദനത്തിൽ അരുണിന്റെ വലതു ചെവിയുടെ ഡയഫ്രം പൊട്ടി. ഇതോടെ വലത് ചെവിയുടെ കേൾവി നഷ്ടമായി. ഇയാൾ ചികിത്സയിലാണ് . അരുണിന്റെ ഐഫോണും വാച്ചും പ്രതികൾ കവർന്നു.
advertisement
വെള്ളിയാഴ്ച രാത്രി 11 മണിക്ക് നടന്ന ചില സംഭവങ്ങളാണ് തട്ടിക്കൊണ്ടുപോയി ആക്രമത്തിലേക്ക് കലാശിച്ചത്. ഒരു സംഘം പൊലീസ് സിവിൽ ഡ്രസ്സിൽ കായംകുളത്തെ കടയിൽ ചായകുടിക്കാനെത്തിയിരുന്നു. ഈ സമയത്ത് ഇവിടെയെത്തിയ ഗുണ്ടാ സംഘത്തിലെ ചിലർ സിഗരറ്റ് വലിച്ചു. ഇത് പൊലീസുകാർ ചോദ്യം ചെയ്തതോടെ പൊലീസും യുവാക്കളുമായി സംഘർഷമുണ്ടായി. സംഘർഷത്തിനിടെ ഗുണ്ടാ നേതാവിന്റെ ഫോൺ നഷ്ടപ്പെട്ടു. ഈ ഫോൺ പൊലീസിൽ ഏൽപ്പിച്ചത് മർദ്ദനമേറ്റ അരുൺ പ്രസാദായിരുന്നു. ഈ വൈരാഗ്യത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്.