പ്രസവിച്ച ഉടനെ കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു മരിച്ചത്. ഫേസ്‍ബുക്ക് കാമുകനുമൊത്ത് ജീവിക്കാനായിരുന്നു കുഞ്ഞിനെ അമ്മ രേഷ്മ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മ പൊലീസിന് നൽകിയ മൊഴി. തുടർന്നാണ് രേഷ്മ ഉപയോഗിച്ചിരുന്ന സിം കാർഡിന്‍റെ ഉടമയായിരുന്ന ഭർതൃസഹോദരന്‍റെ ഭാര്യ ആര്യയെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചത്. എന്നാൽ പൊലീസിന് മുന്നിൽ ഹാജരാകുന്നതിന് മുമ്പ് ഭർതൃ സഹോദരിയുടെ പുത്രി ഗ്രീഷ്മയുമൊത്ത് ഇത്തിക്കരയാറിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു ആര്യ.
സ്വന്തം ഭര്‍ത്താവില്‍ നിന്ന് ഗര്‍ഭം ധരിച്ചു പ്രസവിച്ച കുഞ്ഞിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്‍റെ നിര്‍ദേശ പ്രകാരം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നാണ് രേഷ്മ പൊലീസിനു നല്‍കിയ മൊഴി. ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്തതെന്ന് പറയപ്പെടുന്ന കാമുകനെ ഇതുവരെ രേഷ്മ കണ്ടിട്ടില്ല. കൊല്ലം സ്വദേശിയാണെന്നും അനന്തു എന്നാണ് പേരെന്നും മാത്രമാണ് പറഞ്ഞിരുന്നത്.
advertisement
സൈബർ സെല്ലിന്‍റെ സഹായത്തോടെ അനന്തു എന്ന ഫേസ്ബുക്ക് അക്കൌണ്ടിന്‍റെ വിശദാംശങ്ങൾ തേടാൻ പൊലീസ് ശ്രമിച്ചെങ്കിലും ഇത് വ്യാജമായി സൃഷ്ടിച്ചതാണെന്ന വിവരമാണ് ലഭിച്ചത്. രേഷ്മയും അനന്തുവും ചില വാട്സാപ് ചാറ്റുകളും നടത്തിയിട്ടുണ്ട്. വാട്സാപ് കോളുകൾ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ആവശ്യമെങ്കിൽ ഫേസ്ബുക്കിന്‍റെയും വാട്സാപ്പിന്‍റെയും സഹായത്തോടെ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബർ സെല്ലും അന്വേഷണ സംഘവും.
മണിക്കൂറുകളോളം ഫേസ്ബുക്കിലും വാട്സാപ്പിലും ചെലവഴിക്കുന്നതിനെ തുടർന്ന് രേഷ്മയും ഭർത്താവ് വിഷ്ണുവും തമ്മിൽ വഴക്കുണ്ടാകുകയും, മൊബൈൽ ഫോൺ വിഷ്ണു നശിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ആര്യയുടെ സഹായത്തോടെ സിമ്മും ഫോണും സംഘടിപ്പിച്ച് രഹസ്യമായി ഫേസ്ബുക്ക് കാമുകനുമൊത്തുള്ള ബന്ധം രേഷ്മ തുടർന്നതെന്നുമായിരുന്നു മൊഴി നൽകിയത്. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടാനാണ് പൊലീസ് ആര്യയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
അതേസമയം കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ആത്മഹത്യ ചെയ്ത യുവതികൾക്ക് ബന്ധമുണ്ടോയെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിന് പിന്നിൽ ദുരൂഹതകളുണ്ടെന്നും, രേഷ്മയുടെയും ആര്യയുടെയും ഭർത്താക്കൻമാരെയും ബന്ധുക്കളെയും ചോദ്യം ചെയ്തു വരികയാണെന്നുമാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഭയം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പില്‍ ഇവര്‍ പറയുന്നത്. രേഷ്മ ചതിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാന്‍ കഴിയുന്നില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. മകനെ നന്നായി നോക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ ആര്യ പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കരുതാത്ത യുവതിയെ അന്വേഷണത്തിന്റെ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് വിളിപ്പിച്ചത്. എന്നാല്‍ ആത്മഹത്യയോടു കൂടി കേസില്‍ ദുരൂഹതയേറുകയാണ്. ആത്മഹത്യാക്കുറിപ്പില്‍ രേഷ്മയെ ചതിച്ചെന്നും പറയുന്നുണ്ട്. ഇതിലും വ്യക്തതതയില്ല.
വിവാഹിതയായ രേഷ്മ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്. താന്‍ രണ്ടാമതും ഗര്‍ഭിണയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചു വെക്കുകയായിരുന്നെന്ന് രേഷ്മ പറയുന്നു. ഭര്‍ത്താവിനോട് പോലും ഇക്കാര്യം പറഞ്ഞിരുന്നില്ല. ഒടുവില്‍ ജനുവരി അഞ്ചിന് വീട്ടിലെ ശുചിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ച ശേഷം കരിയിലക്കൂനയില്‍ ഉപേക്ഷിക്കുകയായിരുന്നു. പത്ത് മാസം ഗര്‍ഭിണയാണെന്ന വിവരം ഒപ്പം താമസിക്കുന്ന കുടുംബാഗങ്ങളില്‍ നിന്നും എങ്ങനെ മറച്ചുവെക്കാനായെന്നതാണ് പൊലീസ് ഉന്നയിക്കുന്ന സംശയം. ഭര്‍ത്താവിന്റെ കുഞ്ഞാണിതെന്ന് രേഷ്മ പറയുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിര്‍ദ്ദേശപ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി.
ഇക്കഴിഞ്ഞ ജനുവരിയിലാണ് നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മയുടെ വീട്ടു പറമ്പില്‍ നിന്നായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിക്കുകയും ചെയ്തു. കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്ന് അറിയില്ലെന്നായിരുന്നു രേഷ്മയും പിതാവ് സുദര്‍ശനന്‍ പിള്ളയും കുടുംബവും നേരത്തെ പറഞ്ഞത്. പൊലീസ് അന്വേഷണം നടക്കുമ്പോഴും ഭാവവ്യത്യാസമില്ലാതെ രേഷ്മ പെരുമാറി. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം കുഞ്ഞ് രേഷ്മയുടേതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെയാണ് പൊലീസ് കണ്ടെത്തിയത്.