ഏപ്രിൽ മൂന്നിന് ഗാന്ധിനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മറ്റു പ്രതികളായ ഭര്‍ത്താവ് അര്‍ജുന്‍ ഗോപി, അലന്‍ തോമസ് എന്നിവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. പ്രധാന പ്രതിയായ ധന്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ച പശ്ചാത്തലത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ധന്യയെ ഗര്‍ഭിണിയാണെന്ന പരിഗണനയില്‍ ജാമ്യത്തില്‍ വിട്ടയച്ചു.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യുവാവിനെയാണ് ധന്യയും ഭര്‍ത്താവും ചേര്‍ന്ന് ഹണിട്രാപ്പില്‍ കുടുക്കിയത്. യുവാവ് ഇയാളുടെ ഭാര്യയുടെ പഠനസൗകര്യത്തിനായി അമ്മഞ്ചേരിയില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഈ സമയത്താണ് ധന്യ യുവാവിനോട് അടുപ്പം സ്ഥാപിച്ച് ഇടപഴകിയശേഷം സ്വകാര്യ ചിത്രങ്ങൾ പകർത്തിയത്. ഈ ചിത്രങ്ങള്‍ പരാതിക്കാരന്റെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലതവണകളായി 60 ലക്ഷം രൂപ യുവതിയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് തട്ടിയെടുത്തത്.
advertisement
വിവരമറിഞ്ഞ പ്രതികളുടെ സുഹൃത്തായ മണര്‍കാട് സ്വദേശി അലന്‍ തോമസും യുവാവിനെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി. പരാതിക്കാരന്റെ കൈവശമുള്ള പണം മുഴുവന്‍ തട്ടിയെടുത്തശേഷം പ്രതികള്‍ ഭീഷണിപ്പെടുത്തി പരാതിക്കാരന്റെ ബാങ്ക് ലോക്കര്‍ തുറപ്പിച്ച് അതിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ 61 പവന്‍ സ്വര്‍ണാഭരണങ്ങളും വാങ്ങിയെടുത്തുവെന്നാണ് പരാതി.
ഇതോടെയാണ് യുവാവ് പൊലീസിൽ സഹായം തേടിയത്. ധന്യ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതോടെ അറസ്റ്റ് വൈകി. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാന്‍ ഉത്തരവിട്ടതോടെയാണ് ഇവര്‍ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കേസില്‍ കുടുക്കിയ സംഭവത്തിലെ പ്രധാന പ്രതിയാണ് ധന്യ.
