‘ദ വിസ്ത’ (The Vista) എന്നാണ് പുതിയ ലോഗോയുടെ പേര്. ഉയർന്ന സാധ്യതകൾ, പുരോഗതി, ഭാവിയിലേയ്ക്കുള്ള ആത്മവിശ്വാസം തുടങ്ങിയവയാണ് ഈ ലോഗോയുടെ രൂപകൽപനയിലേക്ക് നയിച്ചതെന്ന് എയർ ഇന്ത്യ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. പുതിയ ഇന്ത്യയുടെ അന്തസത്ത ഉൾക്കൊള്ളുന്നതാണ് പുതിയ ലോഗോയെന്നും അവർ കൂട്ടിച്ചേർത്തു. ഇതിലൂടെ പുതിയ ഇന്ത്യയെ ആഗോളതലത്തിൽ അഭിമാനത്തോടെ അടയാളപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി അറിയിച്ചു.
2023 ഡിസംബർ മുതലാണ് പുതിയ ലോഗോ എയർ ഇന്ത്യ വിമാനങ്ങളിൽ പ്രത്യക്ഷപ്പെടുക. എയർ ഇന്ത്യയുടെ എ350 വിമാനങ്ങളിലാണ് ഈ ലോഗോ ആദ്യം അവതരിപ്പിക്കുക. ചുവപ്പ്, സ്വർണം, പർപ്പിൾ എന്നിങ്ങനെയുള്ള നിറങ്ങൾ ഉൾക്കൊള്ളിച്ചാണ് എയർ ഇന്ത്യ പുതിയ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്വർണ നിറത്തിലുള്ള ഫ്രെയിമിനകത്താണ് എയർ ഇന്ത്യ എന്ന് ചുവന്ന, ബോൾഡ് അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നത്. അനന്തമായ സാധ്യതകളെയാണ് സ്വർണ നിറം പ്രതിനിധാനം ചെയ്യുന്നത് എന്നും കമ്പനി അറിയിച്ചു.
advertisement
പുതിയ ഡിസൈനിൽ എയർ ഇന്ത്യയുടെ ഐതിഹാസിക ചിഹ്നമായ മഹാരാജയെ ഒഴിവാക്കിയിട്ടില്ലെന്നും കമ്പനി അറിയിച്ചു. പുതിയ ഡിസൈനിൽ മഹാരാജയെയും ചില മാറ്റങ്ങളോടെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. “ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് മികച്ച സേവനം നൽകുന്ന ഒരു ലോകോത്തര വിമാനക്കമ്പനിയായി എയർ ഇന്ത്യയെ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഞങ്ങൾ പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ബ്രാൻഡിങ്ങ് ആണ് ഇതിലൂടെ അർത്ഥമാക്കുന്നത്. ആഗോള തലത്തിൽ അഭിമാനത്തോടെ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുക കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം,” എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ പറഞ്ഞു.
അടുത്ത 9 മുതൽ 12 വരെ മാസത്തിനുള്ളിൽ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ഇന്ത്യയിലും വിദേശത്തും മികച്ച സേവനങ്ങൾ നൽകുമെന്നും കമ്പനിയുടെ ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. ഇന്ത്യയുടെ മുൻനിര എയർലൈൻ എന്ന നിലയിൽ കമ്പനിയിലാകെ മാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ ലോഗോയും യൂണിഫോമും അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ ജൂണിൽ, 70 ബില്യൺ ഡോളർ ചെലവഴിച്ച്, 470 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ എയർബസുമായും ബോയിംഗുമായും എയർ ഇന്ത്യ ഒപ്പു വെച്ചിരുന്നു. നവംബറിൽ ഈ വിമാനങ്ങളുടെ ഡെലിവറി ആരംഭിക്കും. കമ്പനിയിൽ അടിമുടി മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി 43 വൈഡ് ബോഡി വിമാനങ്ങളുടെ ഇന്റീരിയർ പൂർണ്ണമായും നവീകരിക്കാനുള്ള പദ്ധതിയും എയർ ഇന്ത്യ ആവിഷ്കരിച്ചിട്ടുണ്ട്. 400 മില്യൺ ഡോളറാണ് ഇതിനായി ചെലവാകുക.