2023 ജനുവരി എട്ടിനാണ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ സുപ്രീം കോടതി ചോദ്യം ചെയ്തത്. കേസിന്റെ വിചാരണ നടന്ന സ്ഥലം മഹാരാഷ്ട്ര ആയതിനാല്‍ ഇളവ് നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനാണ് അധികാരമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ആയതിനാല്‍ പ്രതികള്‍ ഭാവിയില്‍ ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരിനെ സമീപിക്കാനാണ് സാധ്യതയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം 2008 ഏപ്രില്‍ 11ന് പുറത്തിറക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രമേയപ്രകാരം ശിക്ഷ ഇളവ് ചെയ്യുന്നതിന് മുന്നോടിയായി പ്രതികള്‍ കുറഞ്ഞത് 18 വര്‍ഷമെങ്കിലും തടവ് അനുഭവിച്ചിരിക്കണം എന്നാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ച നിയമത്തില്‍ അത്തരം കേസുകളില്‍പ്പെടുന്ന പ്രതികള്‍ക്ക് 28 വര്‍ഷം ശിക്ഷ അനുഭവിച്ചതിന് ശേഷം മാത്രമെ ഇളവ് നല്‍കാന്‍ പാടുള്ളുവെന്നും പറയുന്നുണ്ട്.
advertisement
Also read-ബിൽക്കിസ് ബാനു കേസ്: ഗുജറാത്ത് കലാപം മുതൽ സുപ്രീംകോടതി വിധി വരെയുള്ള നാൾ വഴികൾ
അതുകൊണ്ട് തന്നെ ഇളവിനായി മഹാരാഷ്ട്ര സര്‍ക്കാരിനെ സമീപിച്ചാലും ഈ നിയമവ്യവസ്ഥ പ്രതികള്‍ക്ക് വിലങ്ങുതടിയാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സുപ്രീം കോടതിയില്‍ റിവ്യു ഹര്‍ജി സമര്‍പ്പിക്കുകയെന്നതാണ് പ്രതികള്‍ക്ക് മുന്നിലൊരു മറ്റൊരു വഴി. അതേസമയം എല്ലാ റിവ്യു ഹര്‍ജികളും സുപ്രീം കോടതി പരിഗണിക്കണമെന്നുമില്ല.
വിധി പ്രസ്താവിച്ച് 30 ദിവസത്തിനകമാണ് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കേണ്ടത്. സാധാരണയായി മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കേണ്ടത്;
1. പുതിയ വിവരങ്ങളോ തെളിവുകളോ കണ്ടെത്തുന്ന സാഹചര്യത്തില്‍.
2. രേഖകളില്‍ എന്തെങ്കിലും പിശക് കണ്ടെത്തുന്ന സാഹചര്യത്തില്‍.
3. മതിയായ കാരണമുണ്ടെന്ന് കോടതിയ്ക്ക് തോന്നുന്ന സാഹചര്യമുണ്ടായാല്‍.
തടവ് പുള്ളികള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന 1992-ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ കേസിലെ 11 കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബില്‍കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലി, ടി.എം.സി നേതാവ് മഹുവ മൊയ്ത്ര തുടങ്ങിയവരും സമര്‍പ്പിച്ച വിവിധ ഹര്‍ജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്.
11 ദിവസം നീണ്ട വാദത്തിന് ശേഷം 2023 ഒക്ടോബര്‍ 12-നാണ് ബെഞ്ച് വിധി പറയുന്നത് മാറ്റിവച്ചത്. കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാമാന്‍ സുപ്രീം കോടതി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ഗുജറാത്ത് കലാപകാലത്ത് 21കാരിയായ ബില്‍കിസ് ബാനു കൂട്ടബലാല്‍സംഗത്തിന് ഇരയാകുകയായിരുന്നു. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് ബില്‍കിസ് ബാനു ക്രൂരകൃത്യത്തിന് ഇരയായത്.
രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ ഏഴ് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു. 2008ല്‍ സിബിഐ അന്വേഷിച്ച കേസില്‍ 11 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2017-ല്‍ ബോംബൈ ഹൈക്കോടതി ശിക്ഷ ശരിവെക്കുകയും ചെയ്തു. കേസില്‍ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച 11 കുറ്റവാളികളെ 2022 ആഗസ്റ്റ് 15-നാണ് മോചിപ്പിച്ചത്.