1945-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമങ്ങൾ അനുസരിച്ച്, ആൻറിബയോട്ടിക്കുകൾ ഷെഡ്യൂൾ എച്ച് പ്രകാരം നിർദേശിച്ചിട്ടുള്ള മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ഡോക്റുടെ കുറിപ്പടി പ്രകാരം മാത്രമേ ഇത്തരം മരുന്നുകൾ വിൽക്കാൻ പാടുള്ളൂ എന്നും ഡിജിഎച്ച‍്എസ് നിർദേശിച്ചു.
ആവശ്യമുള്ളപ്പോൾ മാത്രമേ ആന്റിബയോട്ടിക്ക് നിർദേശിക്കാവൂ. എല്ലാ അണുബാധകൾക്കും ആന്റിബയോട്ടിക്ക് ആവശ്യമില്ലെന്ന് രോഗികൾ മനസിലാക്കണം. ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ ആന്റിബയോട്ടിക്ക് വിൽക്കാവൂവെന്നും ഇത് ഫാർമസിസ്റ്റുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചിട്ടുണ്ട്.
advertisement
കേന്ദ്രസർക്കാരിന്റെ പുതിയ നീക്കത്തിനു പിന്നിൽ?
ആൻ്റിബയോട്ടിക്കുകളുടെ പ്രതിരോധ ശേഷി കുറയുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം ഉടൻ നിർത്തലാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
ആന്റി മൈക്രോബിയലുകളുടെ (antimicrobials) ദുരുപയോഗവും അമിത ഉപയോഗവുമാണ് ഇത്തരം മരുന്നുകളുടെ പ്രതിരോധ ശേഷി കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. പ്രതിരോധശേഷിയുള്ള സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന അണുബാധകളെ വേണ്ട രീതിയിൽ ചികിത്സിക്കുന്നതിനും ചില ആന്റിബയോട്ടിക്കുകൾ ഭീഷണയിയാകുന്നതായും അത് പിന്നീട് ദീർഘകാലം നീണ്ടുനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്കും മരണസാധ്യതയ്ക്കും വരെ കാരണമാകുന്നതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ നിർദേശത്തിൽ പറയുന്നു.
ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് (എഎംആർ) സംബന്ധിച്ച് ലോകമെമ്പാടും ആശങ്കകൾ വർധിച്ച സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രത്തിന്റെ നീക്കം. അനാവശ്യ ഉപയോഗവും ദുരുപയോഗവും കാരണം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള രോഗാണുക്കൾ ഉണ്ടാകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതിനെയാണ് ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് എന്നു വിളിക്കുന്നത്. 2019 ൽ ലോകത്തിലെ 1.27 മില്യൻ മരണങ്ങൾക്ക് കാരണം ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് ആണെന്നാണ് കണക്ക്.
"ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നു. എന്നാൽ, ദാരിദ്ര്യവും അസമത്വവും കൂടുതലുള്ള രാജ്യങ്ങളിൽ അതിന്റെ അനന്തരഫലം വളരെ കൂടുതൽ ആയിരിക്കും. അതിനാൽ താഴ്ന്നതും, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെയാകും ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്", ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ പറയുന്നു.
"2019-ൽ ലോകത്തെമ്പാടും 1.27 പേരാണ് ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് മൂലം മരിച്ചത്. 4.95 മില്യൻ മരണങ്ങൾ മയക്കുമരുന്ന് ഡ്രഗ് റെസിസ്റ്റന്റ് അണുബാധകളുമായി ബന്ധപ്പെട്ടിരിക്കുന്നു", എന്നും ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഡോക്ടർമാർക്കയച്ച കത്തിൽ പറയുന്നുണ്ട്.