എത്യോപ്യയിലെ അഫാർ മേഖലയിലാണ് ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തിന്റെ ദൂരവ്യാപകമായ അന്തരീക്ഷ പ്രത്യാഘാതങ്ങൾ കാരണം കാലാവസ്ഥാ ഏജൻസികളും വ്യോമയാന അധികൃതരും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ചു. ജിദ്ദ, കുവൈത്ത്, അബുദാബി എന്നിവടങ്ങളിലേക്കുള്ള സർവീസുകൾ ആകാശ എയർ റദ്ദാക്കി. കെഎൽഎം ആംസ്റ്റർഡാം-ഡൽഹി സർവീസ് നിർത്തിവെച്ചു. ഇൻഡിഗോയും ചില നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ചാരം പടർന്ന വ്യോമമേഖല ഒഴിവാക്കാനും എഞ്ചിൻ തകരാറുകളും ചാരം മൂലം ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അതും റിപ്പോർട്ട് ചെയ്യാനും ഡിജിസിഎ വിമാനകമ്പനികൾക്ക് നിർദേശം നൽകി. ചാരമേഘം 15,000 അടിയ്ക്കും 25,000 അടിക്കും ഇടയിലായാണ് നിൽക്കുന്നതെന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ചില ഇടങ്ങളിൽ ഇത് 45,000 അടി ഉയരത്തിൽ വരെ പുക പടലങ്ങൾ എത്തിയിട്ടുണ്ട്.
advertisement
12,000 വർഷങ്ങൾക്ക് ശേഷം ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ കാരണമെന്ത്?
ലോകത്തിലെ ഏറ്റവും സജീവമായ ടെക്‌റ്റോണിക് മേഖലകളിലൊന്നായ അഫാർ റിഫ്റ്റുമായി ഈ സ്‌ഫോടനം ബന്ധപ്പെട്ടിരിക്കുന്നു. അവിടെ ആഫ്രിക്കൻ, അറേബ്യൻ ഫലകങ്ങൾ പതുക്കെ വേർപിരിയുന്നുണ്ട്. ഈ പ്രക്രിയ വഴി ഭൂമിയുടെ പുറംതോടിനു താഴെയായി ആഴത്തിൽനിന്ന് മാഗ്മ മുകളിലേക്ക് ഉയരുന്നു.
കഴിഞ്ഞ ആയിരക്കണക്കിന് വർഷങ്ങളായി ഈ മാഗ്മ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. അതിന്റെ മുകളിലുള്ള പാറയ്ക്ക് അതിനെ ഉൾക്കൊള്ളാൻ കഴിയാത്തത്ര സമ്മർദം വർധിച്ചു. അഗ്നിപർവത സ്‌ഫോടനം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് ചെറിയൊരു ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. ഉയർന്നുവരുന്ന മാഗ്മ ഉപരിതലത്തിലേക്ക് നിർബന്ധിച്ച് നീങ്ങിയതതാണെന്നും ഇത് നവംബർ 23ന് പെട്ടെന്നുള്ള സ്‌ഫോടനത്തിലേക്ക് നയിച്ചുവെന്നും പറയപ്പെടുന്നു. അഗ്നിപർവതസ്‌ഫോടനം ഉണ്ടായ പ്രദേശം വിദൂരത്തായതിനാൽ ഉപഗ്രഹചിത്രങ്ങളെ ആശ്രയിച്ചാണ് ശാസ്ത്രജ്ഞർ ഈ അപൂർവ സ്‌ഫോടനത്തെക്കുറിച്ച് പഠിക്കുന്നത്.
ഇന്ത്യയെ ബാധിക്കുമോ?
നിലവിൽ സ്‌ഫോടനത്തിന്റെ ആഘാതം ഇന്ത്യയിൽ അനുഭവപ്പെടുന്നത് ഭൂമിയിൽ അല്ല. മറിച്ച് ആകാശത്തിലെ അന്തരീക്ഷത്തിലാണ്. ഡൽഹിയിലെ വായുവിന്റെ വളരെ മുകളിലൂടെയാണ് പുകപടലങ്ങൾ സഞ്ചരിക്കുന്നതെന്നും അതായത് നമ്മൾ ശ്വസിക്കുന്ന വായുവിന്റെ ഉയരത്തിലേക്ക് ഇത് താഴുമെന്ന് കരുതുന്നില്ലെന്നും വിദഗ്ധർ പറയുന്നു.
നിലവിൽ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമാകാൻ കാരണം അഗ്നിപർവത സ്‌ഫോടനത്തെ തുടർന്ന് വന്നെത്തിയ ചാരത്തേക്കാൾ നിലവിലുള്ള പ്രാദേശിക വായു മലിനീകരണമാണെന്ന് വിദഗ്ധർ കൂട്ടിച്ചേർ്ക്കുന്നു. ഇന്ത്യൻ വ്യോമാതിർത്തിയിൽ പുകപടലങ്ങൾ നിലനിൽക്കുന്നതിനാൽ വിമാനയാത്രയെ ബാധിക്കാൻ ഇടയുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചാരമേഘം ഇന്ന് വൈകുന്നേരം 7.30 ആകുമ്പോഴേക്കും ഇന്ത്യയുടെ അന്തരീക്ഷത്തിൽ നിന്ന് നീങ്ങി ചൈനയുടെ വടക്കുകിഴക്കൻ മേഖലയിലേക്ക് നീങ്ങുമെന്ന് കരുതുന്നു.
അഗ്നിപർവത സ്‌ഫോടനങ്ങൾ ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കും?
അഗ്നിപർവത സ്‌ഫോടന സ്ഥലത്തുനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ പോലും ചാരമേഘങ്ങൾ എത്തിയേക്കാം. അതിനാൽ തന്നെ നിരവധി അവശ്യ സംവിധാനങ്ങളെ അത് തടസ്സപ്പെടുത്തും. ചാരമേഘം വളരെയധികം ഉയരത്തിലേക്ക് പോകുന്നത് വ്യോമയാന പാതകളെയും ഉപഗ്രഹ ആശയവിനിമയത്തെയും നാവിഗേഷൻ സംവിധാനത്തെയും തടസ്സപ്പെടുത്തും.
അതേസമയം, ഭൂമിയിലേക്ക് വരുമ്പോൾ അത് കെട്ടിടങ്ങളെ മൂടുകയും ജലസ്രോതസ്സുകളെ മലിനമാക്കുകയും സസ്യങ്ങളുടെ ഇലകളിൽ അടിഞ്ഞു കൂടുന്നതിനാൽ കൃഷിയെയും ബാധിക്കുകയും ചെയ്യും.
അഗ്നിപർവത സ്‌ഫോടനം മൂലം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമോ?
അഗ്നിപർവത ചാരത്തിൽ പാറ, ധാതുക്കൾ, ഗ്ലാസ് എന്നിവയുടെ സൂക്ഷ്മകണികകൾ അടങ്ങിയിരിക്കുന്നു. ഇതിൽ പലപ്പോഴും അസിഡിക് സംയുക്തങ്ങളും സൾഫർ ഡൈ ഓക്‌സൈഡ് പോലെയുള്ള വാതകങ്ങളും കലർന്നിട്ടുണ്ടാകും. ഇത് കണ്ണുകൾ, തൊണ്ട, ശ്വാസകോശം എന്നിവയെ ബുദ്ധിമുട്ടിലാക്കും. ആസ്ത്മ, സിഒപിഡി, ബ്രോങ്കൈറ്റിസ്, മറ്റ് ശ്വസനസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയുള്ള ആളുകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കുറച്ച് കാലത്തേക്ക് മാത്രമാണ് ഇതുമായി സമ്പർക്കത്തിൽ വരുന്നതെങ്കിൽ പോലും ചുമ, തൊണ്ടവേദന, തലവേദന, തലകറക്കം, ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമാകും. ചാരത്തിന്റെ അളവ് കൂടുതലായതിനാൽ ചർമം വരളുകയും കണ്ണിൽ നീറ്റൽ അനുഭവപ്പെടുകയും ചെയ്യും.
ഇന്ത്യയുടെ അന്തരീക്ഷത്തിൽ വളരെ ഉയരത്തിലാണ് പുക ഉള്ളതെങ്കിലും ഡൽഹി എൻസിആറിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്. കാരണം, ഇവിടെ ഇതിനോടകം തന്നെ കനത്ത അന്തരീക്ഷ മലിനീകരണം അനുഭവപ്പെടുന്നതാണ് കാരണം.
കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, വിട്ടുമാറാത്ത ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളതവർ കൂടുതൽ ശ്രദ്ധാലുവായിരിക്കണം.
