ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുനക് കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം എത്തിയത്. കഴിഞ്ഞ മാസമാണ് ബ്രിട്ടന്റെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേറ്റത്. അതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
''യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം പ്രഖ്യാപിച്ചിരിക്കുകയാണ്. 18 മുതൽ 30 വയസു വരെ പ്രായമുള്ള, ഡിഗ്രി-വിദ്യാഭ്യാസമുള്ള ഇന്ത്യൻ പൗരന്മാർക്ക് യു.കെയിൽ വരാനും രണ്ട് വർഷം വരെ ജോലി ചെയ്യാനും സാധിക്കും'', യു.കെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത്തരമൊരു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്നും ബ്രിട്ടീഷ് സർക്കാർ പറഞ്ഞു.
advertisement
"ഇന്ത്യയുമായി നമുക്കുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധം എത്രത്തോളം ഉണ്ടെന്ന് എനിക്ക് നേരിട്ട് അറിയാം. ഇന്ത്യയിലെ കൂടുതൽ മിടുക്കരായ യുവാക്കൾക്ക് യുകെയിൽ കൂടുതൽ അവസരങ്ങൾ നൽകുന്നതിലും തിരിച്ചും അത് ലഭിക്കുന്നതിലും എനിക്ക് സന്തോഷമുണ്ട്. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും ബന്ധത്തെയും കൂടുതൽ ശക്തിപ്പെടുത്തും'', സുനക് പ്രസ്താവനയിൽ പറഞ്ഞു.
ഇന്തോ-പസഫിക് മേഖലയിലെ മറ്റ് എല്ലാ രാജ്യങ്ങളെക്കാളും യുകെയ്ക്ക് ഇന്ത്യയുമായി കൂടുതൽ ബന്ധമുണ്ടന്നും ഡൗണിംഗ് സ്ട്രീറ്റിൽ നിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു. യുകെയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നാലിലൊന്നും ഇന്ത്യക്കാരാണ്. യുകെ-ഇന്ത്യ ബന്ധം സംബന്ധിച്ചു മാത്രമല്ല, ഇന്തോ പസഫിക്ക് മേഖലയുമായുള്ള യു.കെ.യുടെ ബന്ധത്തെ സംബന്ധിച്ചും സുപ്രധാനമായ നിമിഷം എന്നാണ് പദ്ധതിയെ യു.കെ ഗവൺമെന്റ് വിശേഷിപ്പിച്ചത്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധവും സമ്പദ് വ്യവസ്ഥയും ദൃഢമാക്കുന്നതിന് ഈ പദ്ധതി വഴി സഹായിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര കരാറിന് അന്തിമരൂപം നൽകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്.
വിസാ കാലാവധി കഴിഞ്ഞ് യുകെയിൽ താമസിക്കുന്നവരിൽ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞത് വലിയ വിവാദമായിരുന്നു. എന്നാൽ അതിനു പിന്നാലെ ആശ്വാസകരമായ വാർത്തയാണ് ഇന്ത്യക്കാരെ തേടിയെത്തിയിരിക്കുന്നത്.