ആവശ്യമെങ്കില്‍ മാത്രം അന്വേഷണം സംബന്ധിച്ച ഒരു ഇടക്കാല റിപ്പോര്‍ട്ട് പുറത്തിറക്കിയേക്കാം. അല്ലെങ്കില്‍ ബ്ലാക്ക് ബോക്‌സുകള്‍ കൂടുതല്‍ വിശകലനത്തിനായി വിദേശത്തേക്ക് അയക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുക്കുന്നത് എഎഐബി ആയിരിക്കും.
അതേസമയം, വിമാനാപകടം സംബന്ധിച്ച് സാങ്കേതികവും പ്രവര്‍ത്തനപരവും നിയന്ത്രണപരവുമായിട്ടുള്ള കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിമാനാപകടവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ വെല്ലുവിളികള്‍ ഏറെയാണ്. നിരവധി ഊഹാപോഹങ്ങള്‍ അപകടവുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. എന്നാല്‍ ബ്ലാക്ക് ബോക്‌സില്‍ അടങ്ങിയിരിക്കുന്നത് മാത്രമാണ് സത്യം. വിമാന അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍, ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ എന്നിവയില്‍ മാത്രമാണ് സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത അടങ്ങിയിട്ടുള്ളത്. എന്‍ടിഎസ്ബിയില്‍ നിന്നും ബോയിങ്ങില്‍ നിന്നുമുള്ള ഒരു ടീം ഈ വിവരങ്ങള്‍ ഡീകോഡ് ചെയ്യാനും വിമാനത്തിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കാനും എഎഐബിയെ സഹായിക്കും.
advertisement
ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം ഉള്‍പ്പെടുന്ന ആദ്യത്തെ ആഗോള വിമാന ദുരന്തമാണിത്. 2011-ലാണ് എഎഐബി പ്രവര്‍ത്തനം ആരംഭിച്ചത്. ശേഷം 121 ഗുരുതരമായ അപകടങ്ങളും 102 അപകടങ്ങളും ഏജന്‍സി അന്വേഷിച്ചു. എന്നാല്‍ എഐ 171 ആണ് എഎഐബിയെ സംബന്ധിച്ച് വലിയ വെല്ലുവിളി. 2020 ഓഗസ്റ്റ് 7-ന് കോഴിക്കോട് നടന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിങ് വിമാനാപകടത്തില്‍ 18 പേര്‍ മരണപ്പെട്ട സംഭവത്തില്‍ അന്തിമ റിപ്പോര്‍ട്ട് ഏകദേശം ഒരു വര്‍ഷമെടുത്താണ് എഎഐബി പുറത്തുവിട്ടത്.
രണ്ട് കാര്യങ്ങളാണ് അഹമ്മദാബാദ് പോലുള്ള സംഭവങ്ങളിൽ വെല്ലുവിളിയായി നില്‍ക്കുന്നത്. വിമാന അവശിഷ്ഠങ്ങളും ബ്ലാക്ക് ബോക്‌സുകളും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ഗ്രൗണ്ട് സ്റ്റാഫ്, സിഐഎസ്എഫ്, ഫയര്‍ ഉദ്യോഗസ്ഥര്‍, പൈലറ്റുമാരുടെ കുടുംബങ്ങള്‍, വിമാനത്തിലെ ഏക രക്ഷപ്പെട്ട യാത്രക്കാരൻ എന്നിവരുമായും അന്വേഷണത്തിന്റെ ഭാഗമായി എഎഐബി ടീം സംസാരിക്കും.
രണ്ട് യൂണിറ്റ് ബ്ലാക് ബോക്‌സുകളാണുള്ളത്. ഒന്ന് കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറും ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡറും. പേര് ബ്ലാക്ക് ബോക്‌സ് എന്നാണെങ്കിലും ഇതിന്റെ നിറം ഫ്ളൂറസെന്റ് ഓറഞ്ച് ആണ്. അതിനാല്‍ എളുപ്പത്തില്‍ അവശിഷ്ഠങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്താനാകും. കൂടാതെ സ്‌ഫോടനങ്ങള്‍, വലിയ തീപിടുത്തങ്ങള്‍, സമുദ്രമര്‍ദ്ദം, അക്രമാസക്തമായ ആഘാതം എന്നിവയെ അതിജീവിക്കാന്‍ സാധിക്കുന്ന ടാങ്കുകള്‍ പോലെയാണ് ബ്ലാക്ക് ബോക്‌സുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ കോക്ക്പിറ്റില്‍ നിന്നുള്ള അവസാന മണിക്കൂറിലെ ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നു. ഇതില്‍ പൈലറ്റിന്റെ സംഭാഷണം, അലാറം, എഞ്ചിന്‍ ശബ്ദം, സ്വിച്ച് ക്ലിക്ക് ചെയ്യുന്ന ശബ്ദം എന്നിവയെല്ലാം കേള്‍ക്കാനാകും.
വേഗത, ഉയരം, ത്രസ്റ്റ്, ഫ്‌ലാപ്പ് പൊസിഷനുകള്‍, ഓട്ടോപൈലറ്റ് ഇന്‍പുട്ടുകള്‍, ആക്‌സിലറേഷന്‍, ലിഫ്റ്റ്, ലാന്‍ഡിംഗ് ഗിയര്‍ ചലനങ്ങള്‍ തുടങ്ങി മണിക്കൂറുകളുടെ വിമാന ചലനങ്ങള്‍ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ രേഖപ്പെടുത്തുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ പറയുന്ന കാര്യങ്ങള്‍ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ പറയുന്ന കാര്യങ്ങളും പൈലറ്റുമാര്‍ ചെയ്ത കാര്യങ്ങളും തമ്മില്‍ ക്രോസ്‌റഫറന്‍സ് ചെയ്യണം.
വിശദമായ അന്വേഷണത്തിലൂടെ ഒടുവില്‍ വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്താന്‍ കഴിയും. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ഉയരത്തില്‍ (650 അടി) സംഭവിച്ച ഇരട്ട എഞ്ചിന്‍ തകരാറാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. എന്നാല്‍ സത്യം തെളിയാന്‍ സമയമെടുത്തേക്കാം.