എന്താണ് ബോംബെ ഹൈക്കോടതി പറഞ്ഞത്?
അറസ്റ്റിലായ ഇസ്രാനിയെ പുലര്‍ച്ചെ 3.30 വരെയാണ് ഇഡി ചോദ്യം ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം നടന്നത്. ഇതിനെ കോടതി ശക്തമായി എതിര്‍ക്കുകയായിരുന്നു. അറസ്റ്റിനിടെ തന്റെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്ന് ഇസ്രാനി കോടതിയെ ബോധിപ്പിച്ചു. 2023 ആഗസ്റ്റ് 7ന് രാവിലെ 10.30 യ്ക്കാണ് ഇഡി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തന്റെ മൊബൈല്‍ അപ്പോള്‍ തന്നെ ഇഡി കണ്ടുകെട്ടിയെന്നും ബാത്ത് റൂമില്‍ വരെ ഇഡി ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടായിരുന്നുവെന്നും ഇസ്രാനി ആരോപിച്ചു.
advertisement
അറസ്റ്റ് ചെയ്ത ശേഷം പുലര്‍ച്ചെ മൂന്ന് മണിവരെ തന്നെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവെന്നും ഇദ്ദേഹം പറഞ്ഞു. തന്റെ കക്ഷിയുടെ ഉറങ്ങാനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്ന് ഇസ്രാനിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ കോടതിയെ അറിയിച്ചു. ഉറങ്ങാന്‍ അനുവദിക്കാതെ രാത്രിമുഴുവന്‍ തന്റെ കക്ഷിയെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തെന്ന് അഭിഭാഷകന്‍ പറഞ്ഞു.
ആരോഗ്യപ്രശ്‌നങ്ങളുള്ളയാളാണ് ഇസ്രാനി. അര്‍ദ്ധരാത്രി തന്നെ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തേണ്ട ഒരു ആവശ്യവുമുണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ചോദ്യം ചെയ്യലിനെ ഇസ്രാനി എതിര്‍ത്തില്ലെന്നും അതുകൊണ്ടാണ് നടപടി നീണ്ട് പോയതെന്നുമാണ് ഇഡിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞത്. ജസ്റ്റിസ് രേവതി മൊഹിതെ- ഡെരെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഇസ്രാനിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന ഹര്‍ജി കോടതി തള്ളി. എന്നാല്‍ അര്‍ദ്ധ രാത്രി വരെ പരാതിക്കാരനെ ചോദ്യം ചെയ്തതിനെ കോടതി അപലപിക്കുകയും ചെയ്തു. '' വൈകിയ സമയങ്ങളില്‍ പ്രതിയുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ ആ വ്യക്തിയുടെ ഉറക്കം നിഷേധിക്കപ്പെടും. വ്യക്തിയുടെ അടിസ്ഥാന അവകാശമാണ് ഉറക്കം. ഈ രീതി അംഗീകരിക്കാന്‍ കഴിയില്ല,'' എന്ന് ബെഞ്ച് വ്യക്തമാക്കി.
ഉറക്കം നിഷേധിക്കപ്പെടുന്നതിലൂടെ വ്യക്തിയുടെ മാനസിക-ശാരീരിക ആരോഗ്യത്തിന് ഉണ്ടാകുന്ന വെല്ലുവിളികളെപ്പറ്റിയും കോടതി ചൂണ്ടിക്കാട്ടി. '' പ്രസ്തുത വ്യക്തിയുടെ അടിസ്ഥാന അവകാശമായ ഉറക്കം അന്വേഷണ എജന്‍സി നിഷേധിച്ചത് ശരിയായില്ല. പ്രതിയുടെ മൊഴി പകല്‍ രേഖപ്പെടുത്തണമായിരുന്നു. രാത്രി പുലരുവോളം ചോദ്യം ചെയ്യാന്‍ പാടില്ലായിരുന്നു,'' എന്ന് കോടതി പറഞ്ഞു.
ഉറക്കം ഒരു മൗലിക അവകാശമാണോ?
ഉറക്കം ഒരു പൗരന്റെ മൗലിക അവകാശമാണെന്ന് 12 വര്‍ഷം മുമ്പ് സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നതാണ്. 2012ലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഇന്ത്യന്‍ ഭരണഘടനയിലെ അനുഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തില്‍ സമാധാനപരമായി ഉറങ്ങാനുള്ള അവകാശവും കോടതി ഉള്‍പ്പെടുത്തുകയായിരുന്നു. രാംലീല മൈതാനിയില്‍ ബാബാ രാംദേവിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ ഉറങ്ങിക്കിടന്ന പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയെ വിമര്‍ശിച്ചാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ജനങ്ങളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നാണ് കോടതി അന്ന് വ്യക്തമാക്കിയത്.
'' ഒരു മനുഷ്യന്റെ ആരോഗ്യകരമായ നിലനില്‍പ്പിനും ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഉറക്കം അത്യാവശ്യമാണ്. ഉറക്കം അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ്. അതില്ലെങ്കില്‍ ജീവന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും,'' എന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. '' ഭക്ഷണം കഴിക്കാനും, ശ്വസിക്കാനും, വെള്ളം കുടിക്കാനും, കണ്ണ് ചിമ്മാനുമുള്ള അവകാശവും പോലെ ഉറങ്ങാനുള്ള അവകാശവും മൗലിക അവകാശമായി കണക്കാക്കപ്പെടുന്നു,'' എന്ന് കോടതി വ്യക്തമാക്കി.