'പരിപ്പുവട ഇന്ന് ഉണ്ടാക്കിയില്ല സർ...'
' ഏ... പരിപ്പുവട ഉണ്ടാക്കിയില്ലേ ? ഡോ, പരിപ്പുവടയും ബീഡിയും ചായയുമാണ് ഞങ്ങളുടെ പാർട്ടിയുടെ പ്രധാന ഭക്ഷണം എന്ന് തനിക്ക് അറിഞ്ഞുകൂടേ ? എട്ക്ക... എട്ക്ക.. എട്ക്ക.. പോയി പരിപ്പുവട ഉണ്ടാക്കി കൊണ്ടുവരിക...'
'സന്ദേശം' സിനിമയിൽ ഇടത് പാർട്ടിയുടെ താത്വികാചാര്യൻ കുമാരപിള്ളസാർ (ശങ്കരാടി ) തിരഞ്ഞെടുപ്പ് തോൽവി അവലോകന കമ്മറ്റിയുടെ ഒടുവിൽ ചുവപ്പ് കൊടികൾ നിറഞ്ഞ മുറിയിലേക്ക് ചായയും പഴവുമായി എത്തുന്ന ചായക്കടക്കാരനോട് പറയുന്ന സംഭാഷണമാണിത്. ശ്രീനിവാസൻ എഴുതിയ രംഗം കണ്ട് ജനം പലതരത്തിൽ ചിരിച്ച് 16 വർഷം കഴിഞ്ഞാണ് സിപിഎം നേതാവ് ഇ.പി ജയരാജന്റെ 'കട്ടന്‍ ചായയും പരിപ്പുവടയും പരാമർശം ആദ്യം വിവാദമാകുന്നത്.
advertisement
' ഒരു കട്ടന്‍ ചായയും കുടിച്ച് ഒരു പരിപ്പുവടയും തിന്ന് ദിനേശ് ബീഡിയും വലിച്ച് താടി നീട്ടി വളർത്തിയാൽ മാർക്സിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാൻ ആളുണ്ടാവില്ല' എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ അദ്ദേഹം 2007ൽ പറഞ്ഞത് വൻ വിവാദം സൃഷ്ടിച്ചു.
അതിന് ആറ് വർഷത്തിന് ശേഷം കട്ടന്‍ ചായയും പരിപ്പുവടയും കൊണ്ട് മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന തന്റെ പഴയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി പറഞ്ഞു. 2013 ൽ എസ്.എഫ്.ഐ മീഡിയാ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"പഴയതുപോലെയല്ല ഇന്നത്തെ കാലഘട്ടം. പഴയ കാലഘട്ടം എന്ന് പറയുമ്പോള്‍, നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍ക്ക് കട്ടന്‍ ചായയും പരിപ്പുവടയും എന്ന് ഞാന്‍ മുമ്പ് പറഞ്ഞത് വലിയ വിഷയമായിരുന്നു. അതൊരു വസ്തുതയാണ്. ഒരുപാട് കാലഘട്ടം പിന്നിട്ടുകഴിഞ്ഞു. ഇന്ന് മനുഷ്യന്റെ ബുദ്ധിപരമായ വളര്‍ച്ചയുടെ കാലമാണ്, കുതിപ്പിലാണ്. പ്രത്യേകിച്ച് ശാസ്ത്ര സാങ്കേതിക രംഗത്ത് വന്‍ വളര്‍ച്ചയുണ്ടായി. ശാസ്ത്ര സാങ്കേതിക രംഗത്ത് വന്‍ കുതിപ്പുണ്ടായത് മാധ്യമ രംഗത്താണ്. വിവര സാങ്കേതിക വിദ്യയുടെ ഏറ്റവും വിപുലമായ രംഗം രൂപീകരിക്കപ്പെട്ടത് വാര്‍ത്താ വിനിമയ രംഗത്താണ്” ഇങ്ങനെയാണ് ജയരാജൻ വീണ്ടും പറഞ്ഞത്.
ഈ പശ്ചാത്തലത്തിലാണ് ഇ പി ജയരാജന്റെ ആത്മകഥയെന്ന പേരിൽ വന്ന 'കട്ടന്‍ ചായയും പരിപ്പുവടയും' എന്ന പുസ്തകവിവാദം ഉണ്ടാകുന്നത്.വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പേരിലുള്ള പുസ്തകത്തിലെ ഉള്ളടക്കം പുറത്തുവന്നത് ഇടതുപക്ഷത്തെ ഞെട്ടിച്ചിരുന്നു. പിഡിഎഫ് ആയി പ്രചരിച്ച പുസ്തകത്തിൽ ഗുരുതരമായ തുറന്നുപറച്ചിലുകളാണുള്ളത്. വൻ വിവാദം സൃഷ്ടിച്ചതിന് പിന്നാലെ ഇ പി ജയരാജന്റെ ആത്മകഥയുടെ പ്രസാധനം നീട്ടിവച്ചതായി ഡി സി ബുക്സ്. ഇത് വലിയ ചർച്ചയായതിന് പിന്നാലെ ഇത്തരമൊരു ആത്മകഥ എഴുതി പൂർത്തിയാക്കിയിരുന്നില്ലെന്ന് വ്യക്തമാക്കി ഇ പി ജയരാജൻ രംഗത്തെത്തി. ഡിസി ബുക്സിനെ പ്രസിദ്ധീകരണ ചുമതല ഏൽപ്പിച്ചിട്ടില്ലെന്നും ഇ പി വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് പ്രസാധനം നീട്ടിവക്കുന്നതായി ഡി സി ബുക്സ് അറിയിച്ചത്.
‘കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണ്’ - ഡി സി ബുക്സ് സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു.
Summary: Context of Kattanchaya Parippuvada controvesry involving CPIM central committee member EP Jayarajan following him for nearly 17 years.