ലാഹോറിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് ഈ പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആക്രമണത്തിൽ പരിശീല കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പുതിയതായി ഉയർന്നുവന്ന തീവ്രവാദ ഗ്രൂപ്പായ തെഹ്‌രീക്-ഇ-ജിഹാദ് പാകിസ്ഥാൻ (ടിജെപി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തു വന്നു. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാന്റെ (ടിടിപി) അനുബന്ധ സംഘടന കൂടിയാണിത്.
തെഹ്‌രീക്-ഇ-ജിഹാദ് പാക്കിസ്ഥാനെക്കുറിച്ച് കൂടുതൽ മനസിലാക്കാം
ഈ വർഷം ഫെബ്രുവരിയിലാണ് തെഹ്‌രീക്-ഇ-ജിഹാദ് പാകിസ്ഥാൻ എന്ന തീവ്രവാദ സംഘടന രൂപീകരിക്കപ്പെട്ടത്. സംഘടനയുടെ രൂപീകരണത്തിന് തൊട്ടുപിന്നാലെ, ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരാൾ ബലൂചിസ്ഥാനിൽ ആക്രമണം നടത്തി. ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലാണ് ഈ സംഘം പ്രധാനമായും സജീവായി പ്രവർത്തിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
advertisement
ഉയർന്ന സുരക്ഷയുള്ള വ്യോമ താവളത്തിലാണ് ശനിയാഴ്ച ഇവർ ആക്രമണം നടത്തിയത്. ഭീകരർ ഗോവണി ഉപയോഗിച്ചാണ് വേലി കെട്ടിയ മതിലുകൾ ചാടിക്കടന്നതെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇവർ പാകിസ്ഥാന്റെ സൈനിക വിമാനം കത്തിച്ചതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, വ്യോമ താവളത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ മൂന്ന് ഭീകരരെ വധിച്ചതായും മറ്റ് മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തതായും പാകിസ്ഥാൻ സൈന്യം അവകാശപ്പെട്ടു.
ഇക്കഴിഞ്ഞ ജൂലൈയിൽ ബലൂചിസ്ഥാൻ പ്രവിശ്യയിൽ 12 സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിനു പിന്നിലും തെഹ്‌രീക്-ഇ-ജിഹാദ് ആണ്. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ മൂന്ന് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ട ഒരു ചാവേർ ആക്രമണവും ഇവർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. ഇവരുടെ ഭൂപടത്തിൽ ജമ്മു കശ്മീർ പാകിസ്ഥാനിൽ പെട്ട പ്രദേശം ആയാണ് കാണിച്ചിരിക്കുന്നത്.
എന്തിനാണ് ഈ തീവ്രവാദ സംഘടന സ്ഥാപിക്കപ്പെട്ടത്?
അഫ്ഗാനിസ്ഥാനിൽ താലിബാൻ നടപ്പിലാക്കിയതിനു സമാനമായി, പാക്കിസ്ഥാനെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിനും ശരിയത്ത് നിയമം നടപ്പിലാക്കാനുമാണ് തെഹ്‌രീക്-ഇ-ജിഹാദ് ശ്രമിക്കുന്നത്. പാകിസ്ഥാനെതിരെ ‘വിശുദ്ധ യുദ്ധം’ അല്ലെങ്കിൽ ജിഹാദ് നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സംഘടന സ്ഥാപിക്കപ്പെട്ടത്.
തെഹ്‌രീക്-ഇ-ജിഹാദ് നടത്തിയ ആക്രമണങ്ങൾ
ഇക്കഴിഞ്ഞ മാർച്ചിൽ ബലൂചിസ്ഥാനിലെ ക്വറ്റയിൽ തെഹ്‌രീക്-ഇ-ജിഹാദിൽ പെട്ട ഒരു ചാവേർ, തന്റെ ബൈക്ക് സൈന്യത്തിന്റെ സുരക്ഷാ വാഹനത്തിലേക്ക് ഇടിച്ചുകയറ്റിയിരുന്നു. ആക്രമണത്തിൽ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ വർഷം മെയ് മാസം, ബലൂചിസ്ഥാനിൽ ടിജെപി നടത്തിയ ആക്രമണത്തിൽ ആറ് തീവ്രവാദികളും ഏഴ് സൈനികരും കൊല്ലപ്പെട്ടിരുന്നു. ജൂലൈ 12 ന്, ബലൂചിസ്ഥാനിൽ പട്ടാളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് സുരക്ഷാ സേന തിരിച്ചടിച്ചതിനെ തുടർന്ന് ഒമ്പത് പാകിസ്ഥാൻ സൈനികരും അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തവും തെഹ്‌രീക്-ഇ-ജിഹാദ് ഏറ്റെടുത്തിരുന്നു.