അതേസമയം റാഗിങ്ങിനെതിരെ നിയമനിര്‍മാണം നടത്താന്‍ അധികൃതരെ പ്രേരിപ്പിച്ച ഒരു സംഭവമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. തമിഴ്‌നാട്ടിലാണ് ഈ ക്രൂരത അരങ്ങേറിയത്. മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലറായിരുന്ന പി.കെ പൊന്നുസ്വാമിയുടെ മകന്‍ പൊന്‍ നവരസുവിന്റെ മരണമാണ് ഈ നിയമനിര്‍മാണത്തിലേക്ക് വഴിതെളിച്ചത്.
1996ലാണ് ഈ അതിദാരുണമായ സംഭവം നടന്നത്. അണ്ണാമലൈ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു നവരസു. 1996 നവംബര്‍ 6ന് നവരസുവിനെ ഹോസ്റ്റലില്‍ നിന്ന് കാണാതായി. പിന്നീട് നടത്തിയ പോലീസ് അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തിയത്. വെട്ടിനുറുക്കിയ നിലയില്‍ നവരസുവിന്റെ മൃതദേഹം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അങ്ങനെ സംഭവത്തിന്റെ പ്രധാന സൂത്രധാരനും നവരസുവിന്റെ സീനിയറുമായ ജോണ്‍ ഡേവിഡിനെ പോലീസ് അറസ്റ്റ് ചെയ്തു.
advertisement
1998 മാര്‍ച്ച് 11ന് കേസ് പരിഗണിച്ച കടലൂര്‍ ജില്ലാ സെഷന്‍സ് കോടതി ജോണ്‍ ഡേവിഡിന് ഇരട്ട ജീവപര്യന്തം വിധിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അന്തിമവിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു.
നവരസുവിന്റെ മരണമാണ് റാഗിംഗ് വിരുദ്ധ നിയമനിര്‍മാണത്തിലേക്ക് വഴിതെളിച്ചത്. തുടര്‍ന്ന് 1997ല്‍ തമിഴ്‌നാട്ടില്‍ ആന്റി-റാഗിംഗ് നിയമം പ്രാബല്യത്തിലായി.
എന്നാല്‍ നവരസു കേസില്‍ വീണ്ടും ചില വഴിത്തിരിവുകളുണ്ടായി. 2001ല്‍ കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി ജോണ്‍ ഡേവിഡിനെ കുറ്റവിമുക്തനാക്കി. പിന്നീട് പത്ത് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഇതോടെ ജോണ്‍ ഡേവിഡ് വീണ്ടും ഇരുമ്പഴിക്കുള്ളിലായി. എന്നാല്‍ 2024 ഒക്ടോബറില്‍ ജോണ്‍ ഡേവിഡിന് മദ്രാസ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.