ബിഹാര്‍ സ്വദേശിയായ ആനന്ദ് മിശ്ര കൊല്‍ക്കത്തയില്‍ നിന്നാണ് സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2005 മുതല്‍ 2010 വരെയുള്ള കാലയളവില്‍ പശ്ചിമബംഗാള്‍ സിവില്‍ സര്‍വീസിലാണ് അദ്ദേഹം സേവനമനുഷ്ഠിച്ചത്. അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിലൂന്നിയ പഠനത്തിലൂടെ 2010ലെ യുപിഎസ്‌സി സിഎസ്ഇ പരീക്ഷ അദ്ദേഹം വിജയകരമായി പാസായി.
ആസാമിലെ ലഖിംപുര്‍ ജില്ലയിലെ പോലീസ് സൂപ്രണ്ടായി (എസ്പി) സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. തന്റെ പ്രവര്‍ത്തികളിലൂടെ സാമൂഹികമാധ്യമങ്ങളില്‍ ഒരു വിളിപ്പേരും ആനന്ദ് മിശ്രയ്ക്കുണ്ട്. സിങ്കം എന്നാണ് സോഷ്യൽ മീഡിയയിൽ ആനന്ദ് മിശ്ര അറിയപ്പെടുന്നത്.
advertisement
മണിപ്പൂരിലെ അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. ഐപിഎസ് ഉത്തരവാദിത്വങ്ങള്‍ക്കും അപ്പുറമായി വ്യക്തിപരവും സാമൂഹികവുമായ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ആസാം ചീഫ് സെക്രട്ടറിക്ക് അയച്ച രാജിക്കത്തില്‍ മിശ്ര വ്യക്തമാക്കി. കൂതുതൽ സ്വാതന്ത്ര്യമുള്ള ജീവിതമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
''ഈ യൂണിഫോം ധരിക്കുകയെന്നത് എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയമാണ്. കഴിഞ്ഞ 12 വര്‍ഷക്കാലം ആളുകളെ സേവിക്കുകയായിരുന്നു ഞാന്‍. എന്നാല്‍, അത്തരമൊരു ജോലി ചെയ്യുമ്പോള്‍ ചില പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. എന്റെ സ്വന്തം സംസ്ഥാനമായ ബിഹാറിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയാണ് എന്റെ സ്വപ്‌നം.'' മിശ്ര പറഞ്ഞു.
ഐപിഎസ് പദവി രാജിവെച്ച മിശ്ര രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. അദ്ദേഹം ബിജെപിയില്‍ ചേരുമെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ബിഹാറിലെ തന്റെ ജന്മനാടിന്റെ വികസന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് മിശ്ര വ്യക്തമാക്കി. ഗ്രാമവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ തന്നെയാരും മാതൃകയാക്കരുതെന്നും ഒരാള്‍ തന്റെ ആഗ്രഹം നേടിയെടുക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.