അതായത്, യുഎസിനു പുറത്ത് നിര്‍മ്മിക്കുന്ന സിനിമകള്‍ ആ രാജ്യത്ത് റിലീസ് ചെയ്യണമെങ്കില്‍ നിര്‍മ്മാതാക്കള്‍ 100 ശതമാനം തീരുവ നല്‍കേണ്ടി വരും. ഈ നീക്കം അമേരിക്കയ്ക്ക് പുറത്തുനിര്‍മ്മിക്കുന്ന ഇംഗ്ലീഷ് സിനിമകള്‍ക്ക് വലിയ തിരിച്ചടിയാകുമെങ്കിലും ഇന്ത്യന്‍ സിനിമാ വ്യവസായത്തെയും വലിയ തോതില്‍ ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
"ഒരു കുഞ്ഞില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ മറ്റ് രാജ്യങ്ങള്‍ നമ്മുടെ സിനിമാ നിര്‍മ്മാണ ബിസിനസിനെ അമേരിക്കയില്‍ നിന്നും മോഷ്ടിച്ചിരിക്കുന്നു", എന്നാണ് ട്രംപ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ട്രൂത്ത് സോഷ്യലില്‍ അഭിപ്രായപ്പെട്ടത്.
advertisement
"ദുര്‍ബലമായ ഗവര്‍ണറുള്ള കാലിഫോര്‍ണിയയെ ഇത് വലിയ രീതിയില്‍ ബാധിച്ചിരിക്കുന്നു. അതുകൊണ്ട് ഈ ദീര്‍ഘകാല പ്രശ്‌നം പരിഹരിക്കുന്നതിനായി അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം തീരുവ ഏര്‍പ്പെടുത്തും. ഈ വിഷയത്തില്‍ നിങ്ങള്‍ ശ്രദ്ധചെലുത്തിയതിനു നന്ദി. അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ", ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇന്ത്യന്‍ സിനിമയില്‍ യുഎസ് വിപണിയുടെ ആധിപത്യം
യുഎസ്എയിലും കാനഡയിലും ധാരാളം ഇന്ത്യക്കാര്‍ താമസിക്കുന്നതിനാല്‍ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സിനിമകളെ സംബന്ധിച്ച് ഒരു വലിയ വിപണിയാണ് വടക്കേ അമേരിക്ക. 2,000-ന്റെ തുടക്കം വരെ ഇന്ത്യന്‍ സിനിമകളുടെ ഒരു പ്രധാന വിദേശ കളക്ഷന്‍ സ്രോതസ്സ് യുഎസ്എ, യുകെ വിപണികള്‍ ആയിരുന്നു. ഗള്‍ഫ് രാജ്യങ്ങളായിരുന്നു മറ്റൊരു പ്രധാന വിപണി.
എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കൂടുതല്‍ വിദേശ വിപണികളിലേക്ക് ഇന്ത്യന്‍ സിനിമകളെത്തി. ഇന്ത്യൻ സിനിമകളുടെ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് സാധ്യതകള്‍ ഇതുവഴി വര്‍ദ്ധിച്ചു. എങ്കിലും ബോളിവുഡ്, ടോളിവുഡ് സിനിമകളെ സംബന്ധിച്ച് ഇപ്പോഴും യുഎസ്എ തന്നെയാണ് ഒരു പ്രധാന വിദേശ വിപണി.
ഹിന്ദി, തെലുങ്ക് സിനിമകളും യുഎസ് വിപണിയും
ഹിന്ദി, തെലുങ്ക് സിനിമകളുടെ വലിയ വിപണിയാണ് യുഎസ്. വാസ്തവത്തില്‍ ഇവയുടെ വിദേശ കളക്ഷന്റെ ഒരു പ്രധാന ഭാഗം യുഎസില്‍ നിന്നാണ്. ഉദാഹരണത്തിന് പവന്‍ കല്യാണിന്റെ ഏറ്റവും പുതിയ റീലിസ് ആയ 'ദേ കോള്‍ ഹിം ഒജി', പ്രീമിയറുകള്‍ ഉള്‍പ്പെടെ ആദ്യ രണ്ട് ദിവസത്തില്‍ 48 കോടി രൂപയുടെ കളക്ഷനാണ് വിദേശത്തുനിന്നും നേടിയത്. ഇതില്‍ ഏകദേശം 37 കോടി രൂപ യുഎസില്‍ നിന്ന് മാത്രമാണ്. രജനീകാന്തിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രം 'കൂലി' വിദേശത്തുനിന്നും ഏകദേശം 177 കോടി രൂപയിലധികം കളക്ഷന്‍ നേടി. ഇതില്‍ 35 ശതമാനത്തിലധികം സംഭാവന ചെയ്തത് യുഎസ് ആണ്.
ബോളിവുഡിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ചരിത്രപരമായി സിനിമകള്‍ വലിയ തോതില്‍ പണം വാരിക്കൂട്ടുന്ന മേഖലയാണ് അമേരിക്ക. അതേസമയം, വിജയകരമായ സിനിമകളുടെ ക്ഷാമം നേരിടുന്ന ഈ വ്യവസായത്തില്‍ ട്രംപിന്റെ പുതിയ നീക്കം കൂടി പ്രാബല്യത്തിൽ വരുന്നത് ദുരിതം വര്‍ദ്ധിപ്പിക്കും.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റായ 'ഛാവ' വിദേശത്ത് 88 കോടി രൂപയിലധികം കളക്ഷന്‍ നേടിയിരുന്നു. അതില്‍ 56 കോടി രൂപയിലധികം യുഎസ്എ, കാനഡ വിപണികളില്‍ നിന്നാണ്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം 'ബാഹുബലി-2' ആണ്. 2017-ല്‍ ഇത് 180 കോടി രൂപയിലധികം കളക്ഷന്‍ നേടി. ബോളിവുഡ് സിനിമകള്‍ക്ക് അമേരിക്കന്‍ വിപണികളിലുള്ള സ്വാധീനമാണ് ഇത് കാണിക്കുന്നത്. നിലവില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കുന്ന ഒരു വന്‍ സിനിമയ്ക്ക് 310 കോടിയിലധികം രൂപയുടെ ബിസിനസ് അമേരിക്കന്‍ വിപണിയില്‍ നിന്നും നേടാനാകും. എന്നാല്‍ ട്രംപിന്റെ തീരുവ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ ഈ സാധ്യതകളെല്ലാം മങ്ങും.
വിദേശ സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും ഒരു കാര്യം ഉറപ്പിച്ചുപറയാന്‍ കഴിയും ഇന്ത്യയിലെയും യൂറോപ്പിലെയും സിനിമാ വ്യവസായത്തെ ഇത് ബാധിക്കും. വിദേശ വരുമാനത്തിന്റെ വലിയൊരു വിഹിതം തീരുവ നല്‍കേണ്ടി വരുമ്പോള്‍ സിനിമകളുടെ ബജറ്റ് വിഹിതത്തിലും താരങ്ങളുടെ ശമ്പളത്തിലും വലിയ വ്യത്യാസം ഉണ്ടാകും. അമേരിക്കയില്‍ റിലീസ് ചെയ്യുമ്പോള്‍ ഈ സിനിമകളുടെ ടിക്കറ്റ് നിരക്കും ഉയര്‍ന്നേക്കാം. അത് തിയേറ്ററുകളിലെത്തുന്ന പ്രേക്ഷകരെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.