സെനറ്റംഗം റോജര്‍ മാര്‍ഷെലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം ആഷ്‌ലി ഹിന്‍സണും ചേര്‍ന്ന് അവതരിപ്പിച്ച എന്‍ഡിങ് അഗ്രിക്കള്‍ച്ചറല്‍ ട്രേഡ് സപ്രഷന്‍ (EATS-ഈറ്റ്‌സ്) നിയമം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കാര്‍ഷിക ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് സ്റ്റേറ്റിനെയും മറ്റ് പ്രാദേശിക സര്‍ക്കാരുകളെയും തടയുന്നു. ബില്ലില്‍ നിലവിലുള്ള അവ്യക്തത ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മൃഗക്ഷേമത്തിനായി ദശാബ്ദങ്ങളായി നടത്തി വരുന്ന ശ്രമങ്ങളിലെ പുരോഗതി അപകടത്തിലാക്കുമെന്നും സംസ്ഥാന-പ്രാദേശിക നിയമങ്ങളെ വലിയ തോതില്‍ ഭീഷണിയിലാക്കുമെന്നും വോക്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
advertisement
‘കേജ്-ഫ്രീ’ മുന്നേറ്റം
യുഎസില്‍ വില്‍പ്പനയ്‌ക്കെത്തുന്ന കോഴി മുട്ടകളില്‍ 40 ശതമാനവും കൂട്ടിലടച്ച് വളര്‍ത്താത്ത കോഴികളുടെ മുട്ടകളാണ്. അതായത് കേജ്-ഫ്രീ എഗ്ഗ് എന്ന മുന്നേറ്റം കൂടുതല്‍ ശക്തിപ്രാപിച്ചിരിക്കുകയാണെന്ന് വോക്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂട്ടിലടച്ച് വളര്‍ത്തുന്ന കോഴികളുടെ മുട്ട ഇതിനോടകം തന്നെ എട്ട് സംസ്ഥാനങ്ങള്‍ നിരോധിച്ചുകഴിഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇത് പന്നികളുടെയും പശുക്കുട്ടികളുടെയും കാര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുകയുമാണ്.
കൂട്ടിലടച്ച കോഴികൾ – തെറ്റ് എന്ത്?
കോഴികളെ കൂട്ടിലടച്ച് വളര്‍ത്തുമ്പോള്‍ അവയ്ക്ക് മതിയായ സ്വാതന്ത്ര്യം ലഭിക്കാതെ വരുന്നു എന്നതാണ് മുന്നോട്ട് വയ്ക്കുന്ന തത്വം. കോഴികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളും ക്രൂരമായ പെരുമാറ്റവും ഏറെക്കാലമായി വിമര്‍ശിക്കപ്പെട്ടു വരുന്നു. ഇടുങ്ങിയ, കമ്പനികള്‍ തലങ്ങും വിലങ്ങും വിരിച്ച കൂട്ടിനുള്ളിലാണ് കോഴികള്‍ വളരുന്നത്. വളരെ ഇടുങ്ങിയ സ്ഥലമാണ് കൂടിനുള്ളില്‍ കോഴികള്‍ക്ക് ലഭിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ കോഴികള്‍ക്ക് ചിറക് വിരിക്കാനോ, മണ്ണില്‍ പുതഞ്ഞിരിക്കാനോ തുടങ്ങി ശാരീരികമായ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ കഴിയാതെ വരുന്നു. ഇത് കോഴികളില്‍ മാനസിക പ്രയാസവും സൃഷ്ടിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തോടെ കൂടിനുള്ളില്‍ നടക്കാന്‍ കഴിയാത്തതിനാല്‍ അവയുടെ പേശികളും എല്ലുകളും ദുര്‍ബലമായി തീരുന്നു.
വളരെ വേദനാജനകമായ അവസ്ഥയിലൂടെയാണ് അവയില്‍ മിക്കതും കടന്നുപോകുന്നത്. വ്യായാമത്തിലുണ്ടാകുന്ന കുറവ് മൂലം ഓസ്റ്റിയോപോറോസിസ് പോലുള്ള അവസ്ഥകള്‍ ഉണ്ടാകുന്നു. കോഴികളെ കുത്തിനിറച്ച് വളര്‍ത്തുന്നതും അസ്ഥിരമായ അന്തരീക്ഷവും കോഴികളുടെ ആരോഗ്യം താറുമാറാക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാനും അകാലത്തില്‍ ഇവ ചാകാനുള്ള സാധ്യതയും ഏറെയാണ്. ഇത്തരത്തില്‍ കൂട്ടിലടച്ചുവളര്‍ത്തുന്ന കോഴികള്‍ പരസ്പരം കൊത്ത് കൂടാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ കോഴികളുടെ ചുണ്ടുകളുടെ ഒരു ഭാഗം മുറിച്ചുകളയുകയും കോഴികളെ വലിയതോതിലുള്ള ബുദ്ധിമുട്ടുകളില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തികള്‍ കോഴികളുടെ മാനസികസമ്മര്‍ദം വര്‍ധിപ്പിക്കും അക്രമകാരികളാക്കുകയും ചെയ്യുന്നു.
അവര്‍ ചിലപ്പോള്‍ തൂവലുകള്‍ പറിച്ചെടുക്കുക, കൂടെയുള്ള കോഴികളെ കൊത്തി ഇറച്ചി ഭക്ഷിക്കുക തുടങ്ങിയതുപോലുള്ള അസാധാരണമായ പെരുമാറ്റങ്ങള്‍ പ്രകടിപ്പിച്ചേക്കാം. മുട്ട വ്യവസായത്തില്‍ പൂവന്‍കോഴികള്‍ സാമ്പത്തിക നേട്ടമുണ്ടാക്കാത്തതിനാല്‍ ചെറുപ്രായത്തില്‍ തന്നെ അവയെ കൊല്ലുന്നതാണ് പതിവ്.ഇത്തരം പ്രശ്‌നങ്ങളില്‍ അവബോധം വര്‍ധിക്കുന്നതിനാല്‍, തുറന്ന് വിട്ടു വളര്‍ത്തുന്ന കോഴികളുടെ മുട്ടകള്‍ക്ക് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. അടുത്തിടെയുള്ള വര്‍ഷങ്ങളില്‍ കൂട്ടില്‍ അടച്ചുവളര്‍ത്താത്ത, മൃഗ സൗഹൃദമായ അന്തരീക്ഷത്തില്‍ വളരുന്ന കോഴികളുടെ മുട്ടയ്ക്ക് ആവശ്യം ഏറിയിട്ടുണ്ട്.
ഈറ്റ്‌സ് നിയമം
ജിഒപി അംഗങ്ങള്‍ നിര്‍ദേശിച്ച ഈറ്റ്‌സ് നിയമം, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതില്‍ നിന്ന് സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകളെ വിലക്കുകയാണ് ചെയ്യുന്നത്. ഇത് മൃഗങ്ങളുടെ ക്ഷേമത്തിനായി ഇത്രനാള്‍ കൊണ്ട് കൈവരിച്ച പുരോഗതിയെ അപകടത്തിലാക്കും. ബില്ലിലെ വിശാലവും വ്യക്തതയില്ലാത്തതുമായ കാര്യങ്ങൾ നിലവിലുള്ള നിയമങ്ങളില്‍ വലിയ തോതിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്നു.
ഈറ്റ്‌സ് നിയമം പ്രാബല്യത്തില്‍ വന്നാല്‍, കേജ് ഫ്രീ നിയമങ്ങളെ അത് കാറ്റില്‍ പറത്തിയേക്കാം. കാലിഫോര്‍ണിയയിലും ന്യൂയോര്‍ക്ക് സിറ്റിയിലും ഫോയി ഗ്രാസിന്റെ (കൊഴുപ്പിച്ച കരള്‍) വില്‍പ്പന തടയുന്നതു പോലെയുള്ള മറ്റ് നിയമങ്ങളെയും ഇത് ബാധിക്കുമെന്ന് കരുതുന്നു. കൂട്ടിലടച്ച് വളര്‍ത്തുന്ന മൃഗങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, മരം, ഇറച്ചി, മറ്റ് വിളകള്‍ അടങ്ങിയ കാര്‍ഷിക മേഖലകളെ നിയന്ത്രിക്കുന്ന ഏകദേശം ആയിരത്തോളം സംസ്ഥാന, പ്രാദേശിക നിയമങ്ങളെ ഇത് ബാധിക്കുമെന്നും കരുതപ്പെടുന്നു.
നിയമപരമായ വെല്ലുവിളികള്‍
ഈറ്റ്‌സ് ആക്ടിനുവേണ്ടി വാദിക്കുന്നവര്‍ കേജ്-ഫ്രീ നിയമങ്ങള്‍ പഴയപടിയാക്കാന്‍ ലക്ഷ്യമിടുന്നതിന് പുറമെ കര്‍ഷകരെ സഹായിക്കുന്ന നിയമങ്ങള്‍, ഭക്ഷ്യസുരക്ഷ മെച്ചപ്പെടുന്ന നിയമങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്ന നിയമങ്ങള്‍ തുടങ്ങി കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടേറെ നിയമങ്ങളെ ബാധിക്കുമെന്നും കണക്കുകൂട്ടുന്നു. പന്നി വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്ന് ഈറ്റ്‌സ് ആക്ടിന് വലിയ തോതില്‍ പിന്തുണ ലഭിക്കുന്നുണ്ട്. കാലിഫോര്‍ണിയയിലെ കേജ് ഫ്രീ നിയമത്തില്‍ ഇളവ് വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
എതിര്‍പ്പുകള്‍ കൂടുന്നു
സ്വതന്ത്ര കര്‍ഷകര്‍, മൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി വാദിക്കുന്നവര്‍, സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകള്‍ എന്നിവരെല്ലാം ഈറ്റ്‌സ് ആക്ടിനെ എതിര്‍ക്കുന്നു. ഈ ബില്‍ കാര്‍ഷിക ബില്ലില്‍ ഉള്‍പ്പെടുത്തുമെന്ന് ഇവര്‍ ഭയപ്പെടുന്നു. ഇത് കൃഷിരീതികള്‍ക്കും മൃഗങ്ങളുടെ ക്ഷേമത്തിനും കാര്യമായ ഭീഷണി ഉയര്‍ത്തുമെന്നും അവര്‍ കരുതുന്നു.