സംസ്ഥാന സര്‍ക്കാരും കായിക മന്ത്രി വി. അബ്ദു റഹ്മാനും കഴിഞ്ഞ വർഷം ഏറെ കൊട്ടിഘോഷിച്ചതായിരുന്നു മെസ്സിയുടെ കേരളത്തിലേക്കുള്ള വരവ്. കഴിഞ്ഞ വർഷം നൽകിയ ധാരണ പ്രകാരം പറഞ്ഞ തിയതി കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും സ്പോൺസർ (റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍) പണം അടച്ചിരുന്നില്ല. ഇതോടെയാണ് കേരളത്തിൽ കളിക്കാൻ വരാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറിയതെന്നാണ് സൂചന.
കായികമന്ത്രി വി.അബ്ദു റഹ്മാൻ പറഞ്ഞ സമയത്ത് അർജന്റീന ടീം കളിക്കാൻ പോകുന്നത് ചൈനയിലേക്കാണ്. ടീമിന്റെ ഈ വർഷത്തെ സൗഹൃദ മത്സരങ്ങൾ ചൈന്നയിലും അങ്കോളയിലും ഖത്തറിലുമായിട്ടാണ് നടക്കുന്നത്. അർജന്റീന ഫുട്ബോൾ ടീമുമായി ഏറെ അടുത്ത ബന്ധമുള്ള മാധ്യമപ്രവർത്തകനായ ഗാസ്റ്റൺ എഡ്യൂളാണ് ടീമിന്റെ സൗഹൃദ മത്സരത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. അര്‍ജന്റീന ഫുട്ബോള്‍ ടീമുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരന്തരം റിപ്പോര്‍ട്ടുചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് ഗാസ്റ്റണ്‍.
advertisement
ഒക്ടോബറില്‍ അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്നാണ് നേരത്തേ കായിക മന്ത്രി വി. അബ്ദു റഹ്മാൻ അടക്കമുള്ളവര്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ വർഷം നവംബറിൽ തിരുവനന്തപുരത്ത് ഒരു പത്രസമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞിരുന്നത്. ഒക്ടോബർ 25 മുതൽ നവംബർ 2 വരെ ഏഴ് ദിവസം മെസ്സി കേരളത്തിൽ ഉണ്ടാകും. സൗഹൃദ മത്സരത്തിന് പുറമെ, നിങ്ങളെയെല്ലാം കാണാൻ ഇരുപത് മിനിറ്റ് അദ്ദേഹം ഒരു പൊതു ഡയസിൽ ഉണ്ടാകുമെന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു.
ഇക്കാര്യം പിന്നീട് സ്പോണ്‍സര്‍മാരായ എച്ച്എസ്ബിസിയും വ്യക്തമാക്കിയിരുന്നു. എച്ച്എസ്ബിസിയാണ് അര്‍ജന്റീനാ ടീമിന്റെ ഇന്ത്യയിലെ സ്പോണ്‍സര്‍മാര്‍. കേരളത്തിലെത്താമെന്ന് അര്‍ജന്റീനാ ഫുട്ബോള്‍ അസോസിയേഷന്‍, കേരള കായികമന്ത്രിയുടെ ഓഫീസിനെ ഇ-മെയിലിലൂടെ അറിയിച്ചതായും പറഞ്ഞിരുന്നു. വലിയതുക ചെലവ് വരുന്ന മത്സരം നടത്താന്‍ കായികവകുപ്പ് ശ്രമംതുടങ്ങിതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മത്സരനടത്തിപ്പിനായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തിയതായും പറഞ്ഞിരുന്നു. മൂന്ന് മാസം മുമ്പ് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായി 30 കോടി രൂപ മുൻകൂർ നൽകി സംസ്ഥാന സർക്കാർ കരാർ ഒപ്പിടേണ്ടതായിരുന്നു. എന്നാൽ, സ്പോൺസർമാർക്ക് ഫണ്ട് സ്വരൂപിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ കരാറിൽ ഒപ്പിടാനും കഴിഞ്ഞില്ല. മത്സര നടത്തിപ്പിനായി ഏകദേശം നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് അറിയിച്ചിരുന്നത്.
37 കാരനായ മെസ്സി ലോകത്തിലെ മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. മികച്ച ഫുട്ബോൾ കളിക്കാരന് നൽകുന്ന വാർഷിക അവാർഡായ ബാലൺ ഡി ഓർ എട്ട് തവണ അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹം ബാഴ്‌സലോണ, പാരീസ് സെന്റ് ജെർമെയ്ൻ, ഇന്റർ മിയാമി തുടങ്ങിയ ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്.