ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാട്ടി ഇഡി നല്‍കിയ ഒന്‍പത് സമന്‍സുകളാണ് കെജ്രിവാള്‍ ഒഴിവാക്കിയത്. ഇഡിയുടെ സമന്‍സ് പാലിക്കാത്തതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം രണ്ട് കേസുകളും ഫയല്‍ ചെയ്തു. ഇഡി ശേഖരിച്ച നിരവധി തെളിവുകള്‍ക്കൊപ്പം ഇതും പുതിയ നടപടിക്ക് പ്രേരിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രേരിതവും നിയമവിരുദ്ധവുമെന്ന് ആരോപിച്ച് സമന്‍സ് ഒഴിവാക്കിയ കെജ്രിവാളിന്റെ കത്തുകളും ഇഡി കോടതിയില്‍ ഫയല്‍ ചെയ്ത കേസുകളും കടുത്ത നിയമനടപടിക്ക് കളമൊരുക്കിയതായി ഒരു മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ ന്യൂസ് 18-നോട് പറഞ്ഞു. മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും സമാനമായ രീതിയിലാണ് ഇഡിയുടെ സമൻസുകളോട് പ്രതികരിച്ചതെങ്കിലും പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു.
advertisement
ഇഡിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജന്‍സികളോ നിയമനിര്‍വഹണ ഏജന്‍സികളോ പുറപ്പെടുവിച്ച സമന്‍സ് നിയമവിരുദ്ധമാണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലെന്ന് സിബിഐയിലും ഇഡിയിലും നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ഒരു ഉദ്യോഗസ്ഥന്‍ ന്യൂസ് 18-നോട് പറഞ്ഞു. ഏതാണ് നിയമപരമെന്നും നിയമവിരുദ്ധമെന്നും വിധിക്കാനുള്ള അവകാശം അവർക്കില്ല. ആര്‍ക്കെങ്കിലും സമന്‍സുകളോട് എതിര്‍പ്പ് ഉണ്ടെങ്കില്‍ അതിനെ നിയമപരമായി നേരിടുന്നതിനുള്ള വഴികളുണ്ട്. അവര്‍ക്ക് കോടതിയെ സമീപിക്കാനും സമന്‍സുകള്‍ റദ്ദാക്കാനും കഴിയും. എന്നാല്‍, അതുവരെയും സമന്‍സുകളോട് പ്രതികരിക്കേണ്ടതുണ്ട്. കൃത്യമായ ഇടവേളകളില്‍ ഒന്‍പത് സമന്‍സുകളാണ് ഇഡി കെജ്രിവാളിന് അയച്ചത്.
അന്വേഷണവുമായി സഹകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കെജ്രിവാള്‍ എല്ലായ്‌പ്പോഴും സമന്‍സുകള്‍ ഒഴിവാക്കുകയും നിയമം ലംഘിക്കുകയും ചെയ്തു. കുറ്റാരോപിതരുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വാട്ട്‌സ്ആപ്പ് സംഭാഷണങ്ങളും ഫെയ്‌സ്‌ടൈം കോളുകളും ഇഡിയുടെ പക്കല്‍ തെളിവായുണ്ട്. മദ്യനയം നടപ്പാക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാരിലെ ചില മുതിര്‍ന്ന മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നതിന് ഇത് സൂചിപ്പിക്കുന്നു. 2022 ജൂലൈയില്‍ ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് ഡല്‍ഹി മദ്യനയത്തെ ചുറ്റിപ്പറ്റിയുള്ള അഴിമതി പുറത്തുവന്നത്.
മദ്യനയം രൂപീകരിക്കുന്നതിലെ നടപടിക്രമങ്ങളിലുണ്ടായ വീഴ്ചകളെക്കുറിച്ച് അഞ്ച് പേജിലടങ്ങുന്ന റിപ്പോര്‍ട്ടില്‍ അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഏകപക്ഷീയമായ തീരുമാനങ്ങളാണ് അന്നത്തെ എക്‌സൈസ് മന്ത്രി മനീഷ് സിസോദിയ എടുത്തെന്ന് കുമാര്‍ ആരോപിച്ചു. പുതിയ നയം സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയതായും അതേസമയം, ചില എഎപി നേതാക്കന്മാര്‍ക്കും മന്ത്രിമാര്‍ക്കും കൈക്കൂലി ലഭിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുക്കുകയും സിസോദിയയെ ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. മദ്യനയത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച ആരോപണം പരിശോധിക്കുന്നതിനായി പിന്നീട് ഇഡി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.