ഇന്ത്യയിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും കയറ്റുമതിക്കായി ഉപയോഗിക്കാന്‍ ഈ സൗകര്യം ബംഗ്ലാദേശിനെ അനുവദിച്ചിരുന്നു. ഇന്ത്യയിലെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സമുദ്രവുമായി ബന്ധമില്ലെന്നും അതിന് ബംഗ്ലാദേശ് അനിവാര്യമാണെന്നും ഉള്‍പ്പെടെയുള്ള ഇടക്കാല സര്‍ക്കാരിലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് നീക്കം.
മുഹമ്മദ് യൂനുസ് പറഞ്ഞത്
ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ നേപ്പാളുമായും ഭൂട്ടാനുമായും ബന്ധപ്പെടാന്‍ ചൈനക്കാകുമെന്ന തരത്തിലുള്ള പരാമര്‍ശമാണ് മുഹമ്മദ് യൂനുസ് നടത്തിയത്. ഏഴ് സഹോദരിമാര്‍ എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏഴ് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ കരയാല്‍ മാത്രം ചുറ്റപ്പെട്ടതാണെന്നായിരുന്നു യൂനുസിന്റെ പരാമര്‍ശം. കടല്‍ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി കടല്‍സുരക്ഷയില്‍ ബംഗ്ലാദേശാണ് നിര്‍ണായകം എന്ന് സ്ഥാപിക്കാനാണ് യൂനുസ് ഈ പരാമര്‍ശത്തിലൂടെ ശ്രമിച്ചത്.
advertisement
അനുമതി നൽകിയിരുന്നത് 2020 മുതൽ
ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ക്ക് ചരക്കുനീക്കം പെട്ടെന്ന് നടത്തുക എന്ന ഉദ്ദേശ്യത്തോടെ നിരവധി ലാന്‍ഡ് കസ്റ്റംസ് സ്‌റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ബംഗ്ലാദേശിന് 2020 മുതലാണ് അനുമതി നല്‍കിയത്. എന്നാല്‍, എപ്രില്‍ 8ന് കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് (സിബിഐസി) ഇറക്കിയ സര്‍ക്കുലറിലാണ് ബംഗ്ലാദേശിന് നല്‍കിയിരിക്കുന്ന സൗകര്യങ്ങള്‍ റദ്ദാക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കുലര്‍ വരുന്നതിന് മുമ്പ് ഇന്ത്യയിലെത്തിയ ചരക്കുകള്‍ നടപടിക്രമങ്ങള്‍ പാലിച്ച് കടത്തിവിടാമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഇന്ത്യയിലെ കയറ്റുമതി കമ്പനികൾക്ക് പ്രയോജനകരം
ബംഗ്ലാദേശിന് ട്രാൻസ് ഷിപ്പ്മെന്റിന് അനുമതി നിഷേധിച്ചതോടെ ഇന്ത്യയിലെ കയറ്റുമതി കമ്പനികള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ തുടങ്ങിയവ കയറ്റുമതി ചെയ്യുന്നവര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനം ചെയ്യും. നിലവില്‍ ഇക്കാര്യത്തില്‍ ബംഗ്ലാദേശുമായി ഇന്ത്യന്‍ കമ്പനികൾ മത്സരത്തിലായിരുന്നു.
യൂനുസിന്റെ ചൈനാ സന്ദർശനം
നാല് ദിവസത്തെ ചൈനാ സന്ദര്‍ശനത്തിനിടെ ബംഗ്ലാദേശില്‍ കൂടുതല്‍ ഉത്പാദനവും നിര്‍മാണമേഖലയിലും നിക്ഷേപം നടത്താനും വിപണനവും ചരക്കുനീക്കവും ത്വരിതപ്പെടുത്താനും യൂനുസ് ചൈനയെ ബംഗ്ലാദേശിലേക്ക് ക്ഷണിച്ചിരുന്നു. സാമ്പത്തികമായി തകരുകയും ഇന്ത്യയുമായി ബന്ധം വഷളാവുകയും ചെയ്ത സാഹചര്യത്തിലാണ് യൂനുസ് ചൈനയിലേക്ക് പോയത്. ചൈനീസ് സഹായം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ചൈനയ്ക്ക് മുന്നില്‍ ഇത് വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്ന് സ്ഥാപിക്കാനാണ് മുഹമ്മദ് യൂനുസ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ പരാമര്‍ശിച്ചത്.