'അത്യുത്സാഹികളും കഠിനാദ്ധ്വാനികളുമായവർ ഉയരങ്ങളിലേക്കുള്ള പടവുകൾ കയറിപ്പോകുന്നത് കൗതുകമുള്ള കാഴ്ചയാണ്. ഏതെങ്കിലും വിധത്തിൽ നമ്മളോടടുത്തു നിൽക്കുന്ന, അല്ലെങ്കിൽ നമുക്കു പ്രിയപ്പെട്ട ആരെങ്കിലുമാണെങ്കിൽ പ്രത്യേകിച്ചും. പൃഥ്വിരാജും ജോജു ജോർജുമൊക്കെ ചേർന്ന ആ ഗണത്തിലാണ് ഉണ്ണി മുകുന്ദനും. ഉണ്ണിയെ ഞാനാദ്യം കാണുന്നതും പരിചയപ്പെടുന്നതും ബാബു ജനാർദ്ദൻ എഴുതി സംവിധാനം ചെയ്ത 'ബോംബെ മാർച്ച് 12 'ൻ്റെ ലൊക്കേഷനിലാണ്. കാണാൻ കൗതുകമുള്ള, ഭംഗിയായി ചിരിക്കുന്ന, ജോലിയിൽ അർപ്പണബോധമുള്ള ആ ചെറുപ്പക്കാരൻ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഭാഗമായി.
advertisement
Also read: Marco review | മാർക്കോ: ഉണ്ണി മുകുന്ദന്റെ നരനായാട്ട്; മലയാള സിനിമ കണ്ട എക്കാലത്തെയും കൊടൂര വയലൻസ്
'മല്ലുസിംഗി'ലൂടെ ഉണ്ണിയുടെ മറ്റൊരു ഭാവം നമ്മൾ കണ്ടു. പിന്നെയും ഒരുപാടു സിനിമകൾക്കു ശേഷം 'മാളികപ്പുറം' എന്ന സൂപ്പർഹിറ്റ് സിനിമ ഉണ്ണിയെ കരിയറിൻ്റെ ഉയരങ്ങളിൽ എത്തിച്ചു. ഇപ്പോൾ ഇതാ ഉണ്ണി മുകുന്ദൻ എന്ന നടൻ 'വേറെ ലെവൽ' എന്നു പറയാവുന്ന ഒരു ശ്രേണിയിലേക്ക് എത്തിച്ചേരുന്നു. 'മാർക്കോ' എന്ന മാസ്സ് ചിത്രത്തിലൂടെ. സ്വന്തം ആരാധകവൃന്ദത്തിൻ്റെ എണ്ണം പത്തിരട്ടിയും നൂറിരട്ടിയുമാക്കി 'മാർക്കോ' എന്ന നായകൻ കുതിച്ചുകയറുന്നു. നിറഞ്ഞു കവിഞ്ഞ തിയെറ്ററിൽ അതിനു സാക്ഷിയാകാൻ കഴിഞ്ഞതിൻ്റെ അതിരില്ലാത്ത ആഹ്ലാദം ഞാനിവിടെ പങ്കുവെക്കുന്നു. പരാജയങ്ങൾ പഴങ്കഥകൾ മാത്രമാവട്ടെ. കീഴടക്കാനുള്ള ഉയരങ്ങളത്രയും ഉണ്ണി മുകുന്ദൻ എന്ന ഡെഡിക്കേറ്റഡ് ആക്ടറിനു മുന്നിൽ തലകുനിക്കട്ടെ! അഭിനന്ദനങ്ങൾ ഉണ്ണി, ഷെറീഫ്, ഹനീഫ് അദേനി & ടീം.
Summary: Director M. Padmakumar lauds Unni Mukundan for his new movie Marco, which comes with the tag of violence overload. Padmakumar writes a Facebook post about Unni Mukundan