ലൈഗർ ചിത്രത്തിന്റെ നിർമാണത്തിനായി ലഭിച്ച പണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ഓഗസ്റ്റിലാണ് ചിത്രം റിലീസ് ചെയ്തത്. 125 കോടി ബജറ്റിൽ നിർമിച്ച ചിത്രം വിജയിയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം എന്ന രീതിയിലായിരുന്നു വിവിധ ഭാഷകളിൽ പുറത്തിറങ്ങിയത്. എന്നാൽ വൻ പരാജയമായിരുന്നു തിയേറ്ററിൽ സിനിമ നേരിട്ടത്.
വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡേയുമായിരുന്നു നായികാ നയകന്മാരായി എത്തിയത്. അമേരിക്കൻ ബോക്സിങ് താരം മൈക്ക് ടൈസണും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. കോൺഗ്രസ് നേതാവ് ബക്ക ജൂഡ്സൺ നൽകിയ പരാതിയിലാണ് ഇഡി സംവിധായകനേയും നിർമാതാവിനേയും ചോദ്യം ചെയ്തത്. പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ചാർമി കൗറിനും പുരി ജഗന്നാഥിനും 15 ദിവസം മുമ്പാണ് ഇഡി നോട്ടീസ് നൽകിയത്.
advertisement
കള്ളപ്പണം വെളുപ്പിക്കാൻ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ ചിത്രത്തിലേക്ക് പണം നൽകിയെന്നായിരുന്നു ബക്കയുടെ പരാതി. കള്ളപ്പണം വെളുപ്പിക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗമെന്ന നിലയിലാണ് ചിത്രത്തിന് നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്.
Also Read- 'കാതലില്‍ എന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയായി'; സെറ്റില്‍ ഭക്ഷണം വിളമ്പി മമ്മൂട്ടി, കൂട്ടിന് ജ്യോതികയും
ഫെമ നിയമം ലംഘിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപ സിനിമയുടെ നിർമ്മാണത്തിനായി നിക്ഷേപിച്ചെന്ന ആരോപണത്തെക്കുറിച്ച് ഇഡി ഉദ്യോഗസ്ഥർ സംവിധായകനെയും നിർമ്മാതാവിനെയും ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. നിരവധി കമ്പനികൾ ഇത്തരത്തിൽ സംവിധായകനും നിർമാതാവിനും പണം കൈമാറിയതായാണ് ഇഡി സംശയിക്കുന്നതെന്ന് ടൈംസ് നൗ റിപ്പോർട്ടിൽ പറയുന്നു.
പണം അയച്ചവരുടെ വിശദാംശങ്ങളും മൈക്ക് ടൈസണും ടെക്‌നിക്കൽ ക്രൂവും ഉൾപ്പടെയുള്ള വിദേശ താരങ്ങൾക്ക് പണം നൽകിയത് എങ്ങനെയെന്നും പുരി ജഗന്നാഥിനോടും ചാർമി കൗറിനോടും ഇഡി ആരാഞ്ഞിട്ടുണ്ട്.
