കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുകയും തുടർന്നുണ്ടായ പ്രതിഷേധങ്ങളും ഡബ്ല്യു സി സിയുടെ പരാതിയും പരിഗണിച്ചാണ് സര്‍ക്കാര്‍ സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ ചുമതലപ്പെടുത്തിയത്. ഹൈക്കോടതി റിട്ടയർഡ് ജഡ്ജി ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനില്‍ റിട്ടേയേഡ് ഐ എ എസ് ഉദ്യോഗസ്ഥ വത്സലകുമാരി, പ്രമുഖ നടി ശാരദ എന്നിവരും അംഗങ്ങളായിരുന്നു. സിനിമരംഗത്തെ നൂറുകണക്കിന് പേരെ വിളിച്ചുവരുത്തി മൊഴിയെടുത്തായിരുന്നു കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
300 പേജുള്ള റിപ്പോര്‍ട്ടും ആയിരത്തോളം അനുബന്ധരേഖകളും നിരവധി ഓഡിയോ വീഡിയോ പകര്‍പ്പുകളും അടങ്ങിയ റിപ്പോര്‍ട്ടാണ് കമ്മീഷന് മുഖ്യമന്ത്രിക്ക് നല്‍കിയത്. റിപ്പോര്‍ട്ടിലെ പ്രധാന ഉള്ളടക്കം ഇനി പറയുന്നവയാണ്.
advertisement
1. സിനിമയില്‍ അവസരങ്ങള്‍ക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം പുരുഷന്മാര് മുന്നോട്ട് വെയ്ക്കുന്നു. നല്ല സ്വഭാവമുള്ള പല പുരുഷന്മാരും സിനിമയില്‍ ഉണ്ടെന്നും പല നടിമാരും കമ്മീഷന് മൊഴി നല്കി.
2. സിനിമയില്‍ ശക്തമായ ലോബി പ്രവര്‍ത്തിക്കുന്നു. ആര് അഭിനയിക്കണം ആര് അഭിനയിക്കരുത് എന്നെല്ലാം തീരുമാനിക്കുന്നത് ഇവരാണ്.
3. സിനിമയില്‍ അപ്രാഖ്യാപിത വിലക്കും നിലവിലുണ്ട്. പല നടിമാരും പല നടന്മാരും ലോബിയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നു.
പ്രമുഖരായ നടിമാര്‍ക്കും നടന്മാര്ക്കും ഇപ്പോഴും വിലക്കുണ്ട്.
4. സെറ്റുകളില്‍ ലഹരി ഉപയോഗവും ഉണ്ട്. ഇത് സ്ത്രീകള്‍ക്കടക്കം പലവിധ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.
5. ആവശ്യത്തിന് ടോയിലെറ്റ് സൗകര്യങ്ങളോ, വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളോ പല സെറ്റുകളിലും ഒരുക്കാറില്ല.
ശക്തമായ നിയമനടപടിയാണ് കമ്മീഷന് മുന്നോട്ട് വെയ്ക്കുന്ന നിര്‍ദേശം. ഇതിനായി ശക്തമായ നിയമം കൊണ്ടു വരണം. ട്രൈബ്യൂണല്‍ രൂപികരിക്കണം. കുറ്റവാളികളെ നിശ്ചിതകാലത്തേക്ക് സിനിമ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തണം. ഇതിനുള്ള അധികാരവും ട്രൈബ്യൂണലിന് നല്‍കണമെന്നും കമ്മീഷന് നിര്‍ദേശിക്കുന്നു. കമ്മീഷന് അംഗങ്ങളായ വത്സലകുമാരിയും ശാരദയും പ്രത്യേകം റിപ്പോര്‍ട്ടും കമ്മീഷന് കൈമാറി.