'ഈ ബഹുമതി എനിക്ക് മാത്രമല്ല, ഈ യാത്രയിൽ എന്നോടൊപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. എന്റെ കുടുംബത്തിനും, പ്രേക്ഷകർക്കും, സഹപ്രവർത്തകർക്കും, സുഹൃത്തുക്കൾക്കും, അഭ്യുദയകാംക്ഷികൾക്കും. നിങ്ങളുടെ സ്നേഹവും വിശ്വാസവും പ്രോത്സാഹനവുമാണ് എന്റെ ഏറ്റവും വലിയ ശക്തി. അതാണ് ഇന്നത്തെ എന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്'- മോഹൻലാൽ ഫേസ്ബുക്കിൽ എഴുതി.
ഈ അംഗീകാരം ആഴത്തിലുള്ള നന്ദിയോടെയും നിറഞ്ഞ ഹൃദയത്തോടെയും ഏറ്റുവാങ്ങുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലയിലുള്ള നിരവധി പ്രമുഖരാണ് പുരസ്കാര നേട്ടത്തിൽ മോഹൻലാലിനെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലടക്കം പോസ്റ്റുകൾ പങ്കുവച്ചത്. മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണ് മോഹൻലാൽ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മോഹൻലാലിനെ അഭിനന്ദിച്ചുകൊണ്ട് എക്സിൽ കുറിച്ചത്.സന്തോഷവും അഭിമാനവും ഉണ്ടെന്നും ഈ കിരീടത്തിന് ലാൽ ശരിക്കും അർഹനാണെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉർന്ന ബഹുമതിയാണ് ദാദാസാഹേബ് ഫാൽക്കെ അവാർഡ്.ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം. അഭിനയം, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിന് പുരസ്കാരം നൽകുന്നതെന്ന് വാർത്താ വിജ്ഞാപന മന്ത്രാലയം അറിയിച്ചു.