ഒരു കുടുംബത്തിന് ഒന്നിച്ചിരുന്നൊന്നു ഭക്ഷണം കഴിക്കണം എന്ന് തോന്നിയാൽ പോലും സാധിക്കാത്ത വിധമുള്ള ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന, എന്നാൽ അതിൽ നിന്നും പുറത്തു കടക്കാൻ ഒരു ജോലി സമ്പാദിക്കുക എന്ന ചിന്തയിലേക്ക് കടക്കാതെ ഗുണ്ടാ വിളയാട്ടത്തിലൂടെ ജീവിതം തള്ളി നീക്കുന്നവരിലേക്കും, ഇവരുടെ അധോലോകത്തിലേക്കും കുടിപ്പകയിലേക്കും വഴി തിരിച്ചു വിടുന്ന കഥയാണ് വലിയപെരുന്നാൽ പറയാൻ ഉദ്ദേശിച്ചിരിക്കുക. ഒരു സ്ഥിരം ക്രിസ്തുമസ് റിലീസ് ചിത്രത്തിന്റെ രുചിക്കൂട്ടുകൾക്കുള്ളിൽ ചേരാത്ത കഥയുമായാണ് വലിയപെരുന്നാൽ ആരംഭിക്കുന്നതും അവസാനിക്കുന്നതും.
advertisement
ജീവിത പുരോഗതിയില്ലാതെ, എപ്പോൾ വേണമെങ്കിലും നിയമത്തിന്റെ പിടിയിൽ വീഴാം എന്നും കരുതി നാളെയുടെ ചിന്ത മനസ്സിൽ കൊണ്ടുവരാൻ പോലും കഴിയാത്ത കുറെ മനുഷ്യർ. എളുപ്പം പണം എന്ന ചിന്തയിൽ നക്ഷത്ര ആമയും വെള്ളിമൂങ്ങയും നൽകാമെന്ന പേരിലെ തട്ടിപ്പ് കച്ചവടം വരെ ഇവർക്കിടയിൽ നടന്നു പോകുന്നു. ചിത്രം ആരംഭിക്കുന്നത് തന്നെ ഒരു കുടിപ്പകയുടെ ഇരയാവേണ്ടി വരുന്ന ടാക്സി യാത്രക്കാരുടെ സംഘത്തിന്റെ ചിത്രീകരണത്തോടെയാണ്.
ഈ കഥയിലൂടെ പ്രത്യേകിച്ചും ഒരു വിഭാഗത്തിന്റെ പ്രശ്നങ്ങളോ ജീവിതമോ വരച്ചു കാട്ടും എന്ന ലക്ഷ്യത്തിൽ ആരംഭിക്കുന്ന ചിത്രം പക്ഷെ നിനച്ചിരിക്കാതെ ബ്രേക്ക് നഷ്‌ടപ്പെട്ട ടാക്സിയുടെ അതേ അവസ്ഥയിൽ എങ്ങോട്ടോ കൈവിട്ടോടുന്നതാണ് പിന്നീട് ദൃശ്യമാവുക. പതിറ്റാണ്ടുകൾക്ക് മുൻപേ ബോളിവുഡ് അധോലോക കഥകളിൽ കണ്ടും കേട്ടും പഴകിയ തരം അവതരണവും വാചകങ്ങളും മട്ടാഞ്ചേരിയിലെ തല്ലുകൂടൽ സംഘത്തിലേക്ക് വിളക്കി ചേർക്കുന്നതിന്റെ ഔചിത്യം പലയിടത്തും അവ്യക്തം.
കഥയിൽ കടന്നു വരുന്ന ഏക നായിക പറയത്തക്ക ലക്ഷ്യമോ ഉദ്യോഗമോ വിദ്യാഭ്യാസമോ ജീവിത സുരക്ഷയോ ഇല്ലാത്ത നായകനെ പ്രണയിക്കുക എന്ന കർത്തവ്യത്തിലേക്ക് ഒതുങ്ങി കൂടേണ്ടി വരുന്നു.
പരത്തി പറയേണ്ടുന്ന കഥകൾ വെബ് സീരീസ് ആയി പുറത്തിറങ്ങുന്ന കാലഘട്ടത്തിൽ മൂന്നു മണിക്കൂറിൽ കൂടുന്ന വലിച്ചു നീട്ടൽ ഈ ചിത്രത്തിന് ഇണങ്ങുന്നില്ല. മലയാള സിനിമയിൽ മുന്നേ നടന്നവർ ക്യാമറ കണ്ണുകളിലൂടെ ഏതൊക്കെ ആംഗിളുകളിൽ നോക്കിക്കണ്ട പട്ടണമാണ് മട്ടാഞ്ചേരി എന്ന് ഈ ചിത്രം കാണുന്നവർ ഒരുപക്ഷേ ഓർത്തുപോയേക്കാം.