പോയവർഷത്തെ ചിത്രങ്ങളിൽ ‘നൻപകൽ നേരത്ത് മയക്കം’ സിനിമയിലെ പ്രകടനമാണ് മമ്മൂട്ടിക്ക് മുൻതൂക്കം നൽകിയതെങ്കിൽ, കൊഴുമ്മൽ രാജീവനായി തകർപ്പൻ പ്രകടനം നടത്തിയ ‘ന്നാ താൻ കേസ് കൊട്’ ആണ് കുഞ്ചാക്കോ ബോബന്റെ കഥാപാത്രങ്ങളിൽ മുന്നിൽ. ഇവരിൽ വിജയി ആരാകും എന്നതാകും ജൂറിക്ക് മുന്നിലെ പ്രധാന വെല്ലുവിളി.
Kerala State Film Awards live Updates | 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം
അവസാന പട്ടിക വരെ മറ്റു രണ്ടു നടന്മാർ കൂടി മത്സരരംഗത്തുണ്ടായി. ‘മലയൻകുഞ്ഞ്’ സിനിമയിലെ പ്രകടനവുമായി ഫഹദ് ഫാസിലും ‘ഇലവീഴാ പൂഞ്ചിറ’യിലെ സൗബിൻ ഷാഹിറും മുൻഗണന നേടി.
advertisement
നടിമാരുടെ കാര്യത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ഒരു വലിയ മാറ്റമുണ്ട്. മുൻനിര നായികമാർ ആരും തന്നെ അവസാന റൗണ്ടിൽ എത്തിയില്ല എന്നാണ് അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളിൽ നിന്നും ന്യൂസ്18 മലയാളത്തിന് ലഭിക്കുന്ന സൂചന.
നവാഗതരായ യുവനടിമാരുടെ പേരാണ് മികച്ച നടിക്കുള്ള പരിഗണനാ പട്ടികയിൽ. ‘ദി ഫാമിലി മാൻ’ സീരീസിലൂടെ പരിചിതയായ ഉത്തർപ്രദേശ് സ്വദേശിനിയായ നടി സറിൻ ഷിഹാബ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘ആട്ടം’. സറിൻ ഷിഹാബ് ആണ് ഉയർന്നു കേൾക്കുന്ന പേരുകളിൽ ഒന്ന്. മറ്റൊരാൾ റിയാലിറ്റി ഷോയിൽ നിന്നും മലയാള സിനിമയിലെത്തിയ വിൻസി അലോഷ്യസ് ആണ്. നിരൂപക പ്രശംസ പിടിച്ചുപറ്റിയ ‘രേഖ’യിലെ നായികാവേഷമാണ് വിൻസിയുടെ പേര് പ്രഥമ പരിഗണനയിൽ എത്തിച്ചത്.
നവാഗത സംവിധായകരുടെ ചിത്രങ്ങൾ പുലർത്തിയ വ്യത്യസ്തതയാണ് ജൂറിയെ അത്ഭുതപ്പെടുത്തിയ മറ്റൊരു പ്രധാന വിഷയം. ഷാജി കൈലാസ്, സത്യൻ അന്തിക്കാട് പോലുള്ള മുതിർന്ന സംവിധായകരുടെ ചിത്രങ്ങൾ വരെ നോമിനേഷൻ പട്ടികയിൽ കാണാമെങ്കിലും, വൈവിധ്യത്തിന്റെ പേരിൽ യുവ സംവിധായകർ ഒരു പടി മുകളിലാണ്.
“നവാഗതരുടെ സിനിമയുടെ വലിയ ഒരു ഒഴുക്ക് അനുഭവപ്പെടുന്നുണ്ട്. പാൽത്തൂ ജാൻവർ, ഇലവീഴാ പൂഞ്ചിറ, സൗദി വെള്ളക്ക പോലുള്ള ചിത്രങ്ങൾ മികവിന്റെ കാര്യത്തിൽ മുന്നിലാണ്,” എന്ന് അവാർഡ് നിർണയവുമായി ബന്ധപ്പെട്ട ഉറവിടം പറയുന്നു.
ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രങ്ങളായ ഇലവീഴാ പൂഞ്ചിറ, സൗദി വെള്ളക്ക, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകൾക്കൊപ്പം നിരൂപകശ്രദ്ധ നേടിയ ‘അടിത്തട്ടും’ മികച്ച ചിത്രത്തിനായി മത്സരരംഗത്തുണ്ട്. സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം സംവിധാനം ചെയ്തത് ജിജോ ആന്റണിയാണ്.
ഗാനരംഗം പണ്ടത്തെപ്പോലെ ശക്തിപ്രാപിക്കുന്നില്ല. കഴിഞ്ഞ കുറച്ചുവർഷങ്ങളായി മുഴുനീള ഗാനങ്ങളോട് പല സിനിമകളും മുഖം തിരിക്കുന്ന പ്രവണതക്ക് ഇക്കുറിയും മാറ്റമില്ല. കോറസ് രൂപത്തിലാണ് സിനിമയിൽ സംഗീതം വന്നുപോകുന്നത് എന്നതിനാൽ ചുരുക്കം ചില ഗാനങ്ങളിൽ നിന്നും തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമാണ് ജൂറിക്ക് മുന്നിലുള്ളത്.
വിവാദങ്ങൾ വിഴുങ്ങാത്ത അവാർഡ് നിർണയം
തെരഞ്ഞെടുപ്പിൽ പക്ഷപാതം, എല്ലാ ചിത്രങ്ങളും ജൂറി കണ്ടില്ല തുടങ്ങിയ ആരോപണങ്ങൾ ഒന്നും തന്നെ 2022ലെ ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ ഇതുവരെയും ഉയർന്നു കേട്ടില്ല. ജൂറി അംഗങ്ങൾ മുന്നോട്ടു വയ്ക്കുന്ന കണ്ടെത്തലുകളും, നിർദേശങ്ങളും വേണ്ടത്ര പ്രാധാന്യത്തോടെ പരിഗണിക്കുന്ന നിലപാടാണ് ചെയർമാൻ ഗൗതം ഘോഷ് കൈക്കൊണ്ടതെന്നാണ് ലഭ്യമായ വിവരം.
ആകെ 177 സിനിമകൾ മത്സരത്തിനായി എത്തിച്ചേർന്നു. 257 സിനിമകളാണ് 2022ൽ മലയാളത്തിൽ ഉണ്ടായത്.
ജൂറിയിൽ ഇവർ
ബംഗാളി ചലച്ചിത്രകാരൻ ഗൗതം ഘോഷ് ആണ് ഇക്കുറി ജൂറി ചെയർമാൻ. പ്രാഥമിക ജഡ്ജിംഗ് പാനലിന്റെ രണ്ട് ഉപസമിതികൾക്ക് നേതൃത്വം നൽകിയത് ചലച്ചിത്രകാരന്മാരായ നേമം പുഷ്പരാജ്, കെ.എം. മധുസൂദനൻ എന്നിവരാണ്. ഇരുവരും അന്തിമ ജഡ്ജിങ് പാനൽ അംഗങ്ങൾ കൂടിയാണ്. പ്രാഥമിക പാനലിൽ എഴുത്തുകാരായ വി.ജെ. ജെയിംസ്, കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി. തോമസ്, നിർമാതാവ് ബി. രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ എന്നിവർ അംഗങ്ങളാണ്.
ഫൈനൽ ജഡ്ജിങ് പാനലിൽ നടി ഗൗതമി, ഛായാഗ്രാഹകൻ ഹരി നായർ, സൗണ്ട് ഡിസൈനർ ഡി. യുവ്‌രാജ്, ഗായിക ജിൻസി ഗ്രിഗറി എന്നിവരുണ്ട്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പ്രാഥമിക, ഫൈനൽ ജഡ്ജിങ് കമ്മറ്റികളുടെ മെമ്പർ സെക്രട്ടറിയാണ്. ചലച്ചിത്ര സംബന്ധിയായ എഴുത്തുകളുടെ ജൂറി തലവനായി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കെ.സി. നാരായണനും അംഗങ്ങളായി കെ. രേഖ, എം.എ. ദിലീപ്, അജോയ് എന്നിവരുമുണ്ട്.
