ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട് ഒടുവിൽ തീവ്രവാദ സംഘടനയായ ഐസിസിൽ എത്തിപ്പെടുന്ന സ്ത്രീകളുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. കേരളത്തിലെ മതപരിവർത്തനത്തിന് വിധേയമാക്കപ്പെട്ട സ്ത്രീകളെയാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.
കേരളം എങ്ങനെ തീവ്രവാദ സംഘങ്ങളുടെ കേന്ദ്രമായി മാറിയതെന്നാണ് ചിത്രത്തിലൂടെ അണിയറ പ്രവർത്തകർ പറഞ്ഞു വയ്ക്കുന്നത്. എൻഐഎ തകർത്ത കേരളത്തിലെ ഐസിസ് മൊഡ്യൂളിനെപ്പറ്റിയാണ് ചിത്രം പറയുന്നത്.
യാസ്മിൻ അഹമ്മദ് ജാഹിദിന്റെ ജീവിതം
ബീഹാറിൽ ജനിച്ച് വളർന്നയാളാണ് യാസ്മിൻ അഹമ്മദ് ജാഹിദ്. സെയ്ദ് അഹമ്മദിനെ വിവാഹം കഴിച്ച യാസ്മിൻ സൗദി അറേബ്യയിലാണ് താമസിച്ചിരുന്നത്. പിന്നീട് 2011ൽ ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തി. കേരളത്തിലെ മലപ്പുറം ജില്ലയിലാണ് ഇവർ തിരികെയെത്തിയത്. മലപ്പുറത്തെ പീസ് ഇന്റർനാഷണൽ സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി യാസ്മിൻ ജോലിയ്ക്ക് കയറുകയും ചെയ്തു.
advertisement
2016ൽ യാസ്മിൻ, അബ്ദുൾ റാഷിദ് അബ്ദുള്ള എന്നയാളെ വിവാഹം ചെയ്തു. അതേസമയം അബ്ദുൾ എഞ്ചീനിയറിംഗ് ബിരുദധാരിയായ സോണിയ സെബാസ്റ്റ്യനെ പ്രണയിച്ച് വശത്താക്കി. ശേഷം അബ്ദുളിനെ വിവാഹം കഴിക്കാൻ സോണിയ ഇസ്ലാം മതം സ്വീകരിച്ച് ആയിഷ എന്ന് പേര് മാറ്റി.
ഇരുവരും ചേർന്ന് കേരളത്തിൽ ഇസ്ലാമിക് ജിഹാദിന്റെ പരിശീലന ക്ലാസ്സുകൾ നടത്തുകയും ചെയ്തിരുന്നു. യാസ്മിൻ ഈ ക്ലാസ്സുകൾ കേൾക്കുക മാത്രമല്ല ഐഎസ്‌ഐഎസിലേക്ക് ചേരാൻ ആഗ്രഹമുള്ള മറ്റ് വിദ്യാർത്ഥികളെ ഈ സംഘത്തിലേക്ക് എത്തിക്കാനും ശ്രമിച്ചിരുന്നു.
പിന്നീട് താൻ ഐസിസിലേക്ക് നിരവധി പേരെ റിക്രൂട്ട് ചെയ്ത കാര്യം യാസ്മിൻ അന്വേഷണ സംഘത്തിന് മുന്നിൽ തുറന്ന് പറഞ്ഞിരുന്നു. 22 പേരെയാണ് യാസ്മിൻ ഈ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തത്. അതിൽ മൂന്ന് കുട്ടികളും ആറ് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്തവരെ കുവൈറ്റ്, ദുബായ്, മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് എത്തിച്ചത്. ബംഗളൂരു, ഹൈദരാബാദ്, മുംബൈ എയർപോർട്ടുകളിൽ നിന്നാണ് ഇവരെ കയറ്റിവിട്ടതെന്നും യാസ്മിൻ പറഞ്ഞു.
എന്നാൽ ജൂലൈ മുപ്പതോടെ യാസ്മിനെ അന്വേഷണ സംഘം പിടികൂടി. ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചായിരുന്നു ഇവരെ പിടികൂടിയത്. കാബൂളിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് യാസ്മിനെ അന്വേഷണ സംഘം പിടികൂടിയത്. തുടർന്ന് കൊച്ചിയിലെ എൻഐഎ കോടതി ഇവർക്ക് 7 വർഷം തടവും 25000 രൂപ പിഴയും വിധിക്കുകയായിരുന്നു.
“കേസിന്റെ സ്വഭാവവും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ പ്രൊബേഷൻ ഓഫ് ഒഫെൻഡേഴ്സ് ആക്ട് നടപ്പിലാക്കാൻ കോടതി ഒരു കാരണവും കണ്ടെത്തുന്നില്ലെന്ന്“ എൻഐഎ ജഡ്ജി എസ് സന്തോഷ് കുമാർ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യുന്ന സമയത്ത് യാസ്മിനോടൊപ്പം സ്വന്തം മകനുമുണ്ടായിരുന്നു. കുട്ടി ഇപ്പോൾ പിതാവിന്റെ സംരക്ഷണയിലാണ്. പ്രതിയുടെ പ്രായം കൂടി കണക്കിലെടുത്താണ് മൃദു സമീപനം സ്വീകരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.