ഒരു ചെറിയ തുറമുഖ പട്ടണത്തില്‍ നിന്ന് ഇന്ന് കാണുന്ന രീതിയിൽ ആഡംബരത്തിന്റെയും നൂതനാശയങ്ങളുടെയും ഒരു ആഗോള കേന്ദ്രമായി ദുബായ് നഗരത്തെ പരിവര്‍ത്തനം ചെയ്ത ഒരു പേരുണ്ടെങ്കില്‍ അത് മുഹമ്മദ് അലബ്ബാറിന്റേതാണ്. ഇന്നും ആ പുനർനിർമ്മിതിക്കായുള്ള പ്രവർത്തനങ്ങൾ അദ്ദേഹം തുടരുന്നു. ദുബായ് മാൾ മുതൽ ബുർജ് ഖലീഫ വരെ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പരിവർത്തനത്തിന്റെ അടയാളങ്ങളാണ്.
1956-ല്‍ ഒരു മത്സ്യബന്ധനതൊഴിലാളിയുടെ മകനായാണ് മുഹമ്മദ് അലബ്ബാർ ജനിച്ചത്. ഒരു അറബി പായ്ക്കപ്പലിലെ കപ്പിത്താന്‍ ആയിരുന്ന പിതാവ് ഗള്‍ഫിലുടനീളം ഈത്തപ്പഴവും മുത്തും വ്യാപാരം ചെയ്തിരുന്നയാളായിരുന്നു.
advertisement
ഘടനയെയും സമയക്രമത്തെയും കുറിച്ചുള്ള ആദ്യകാല പാഠങ്ങള്‍ അലബ്ബാറിൽ ചെറിയ പ്രായത്തിൽ തന്നെ ബിസിനസിനോടുള്ള ആഭിമുഖ്യം വളര്‍ത്തി.
സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ വാഷിംഗ്ടണിലെ സിയാറ്റില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയ അലബ്ബാര്‍ അവിടെവച്ച് തന്റെ ആഗോള കാഴ്ചപ്പാട് രൂപപ്പെടുത്തി. 1981-ല്‍ ദുബായിലേക്ക് തിരിച്ചെത്തിയ അദ്ദേഹം യുഎഇ സെന്‍ട്രല്‍ ബാങ്കില്‍ ചേര്‍ന്നു. സമ്പദ്‌വ്യവസ്ഥ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വളരുന്നതെന്നും അവിടെവച്ച് അദ്ദേഹം പഠിച്ചു.
അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റി. ദുബായിലെ സാമ്പത്തിക വികസന വകുപ്പിന്റെ ആദ്യത്തെ ഡയറക്ടര്‍ ജനറലായി അദ്ദേഹം നിയമിക്കപ്പെട്ടു. ഇവിടെ വച്ചാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ അദ്ദേഹം കണ്ടുമുട്ടിയത്. ആശയങ്ങളെ യാഥാര്‍ത്ഥ്യമാക്കാനുള്ള അലബ്ബാറിന്റെ അഭിലാഷങ്ങളോട് പൊരുത്തപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഈ കണ്ടുമുട്ടല്‍ അലബ്ബാറിന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായി.
മരുഭൂമിയില്‍ നിന്ന് സ്വപ്‌നങ്ങള്‍ കെട്ടിപ്പടുക്കുന്നു
1997-ലാണ് അലബ്ബാര്‍ ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഡൗണ്‍ടൗണ്‍ ദുബായ്, ദുബായ് മാള്‍, ദുബായ് ഫൗണ്ടെയ്ന്‍, ആരെയും അമ്പരിക്കുന്ന അംബരചുംബിയായ ബുര്‍ജ് ഖലീഫ എന്നിവ ഇമാര്‍ പ്രോപ്പര്‍ട്ടീസ് വികസിപ്പിച്ചു.
അലബ്ബാറിനെ സംബന്ധിച്ച് ബുര്‍ജ് ഖലീഫയുടെ ഉയരം മാത്രമല്ല പ്രാധാന്യം അര്‍ഹിക്കുന്നത്. അച്ചടക്കത്തിന്റെയും നിര്‍വ്വഹണത്തിന്റെയും പിന്‍ബലമുള്ള ഒരു ദര്‍ശനത്തിന് ഒരു നഗരത്തെ പുനര്‍നിര്‍വചിക്കാന്‍ കഴിയുമെന്നതിന്റെ തെളിവായിരുന്നു അത്. മരുഭൂമിയിലെ ഹൈമനോകാലിസ് എന്ന പുഷ്പത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ ടവറിന്റെ രൂപകല്പന.
ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യവത്തായ പ്രോപ്പര്‍ട്ടി കമ്പനികളിലൊന്നാണ് ഇമാര്‍. അതിന്റെ മൂല്യം ഏകദേശം നാല് ലക്ഷം കോടി രൂപയിലധികമാണ്.
എന്നാൽ, റിയല്‍ എസ്റ്റേറ്റില്‍ മാത്രം ഒതുങ്ങിനിന്നില്ല അലബ്ബാറിന്റെ അഭിലാഷങ്ങള്‍. 2016-ല്‍ മിഡില്‍ ഈസ്റ്റില്‍ ആമസോണിന് എതിരാളിയായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ നൂണ്‍ ഡോട്ട് കോം അദ്ദേഹം ആരംഭിച്ചു. വിമര്‍ശകര്‍ ആദ്യം ഈ സംരംഭത്തെ കോടീശ്വരന്റെ മോഹമായി തള്ളികളഞ്ഞു. എന്നാല്‍ അലബ്ബാര്‍ വെല്ലുവിളികളെ അവസരങ്ങളാക്കികൊണ്ട് നവീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി.
തടസങ്ങളില്ലാതെ ഒരു സാമ്രാജ്യവും കെട്ടപ്പടുക്കാനാവില്ലെന്നതിന്റെ ഉദാഹരണം കൂടിയാണ് അലബ്ബാറിന്റെ ബിസിനസ് യാത്ര. ഇന്ത്യയില്‍ ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ പ്രവര്‍ത്തനങ്ങളില്‍ കാലതാമസവും നിയമപരമായ വെല്ലുവിളികളും സൂക്ഷമപരിശോധനയും നേരിട്ടു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 834 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. എന്നാല്‍ ഇതിലൊന്നും തളരാതെ അലബ്ബാര്‍ തന്റെ യാത്ര തുടര്‍ന്നു. ദുബായ് നഗരത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി വീണ്ടും മുന്നോട്ടുകുതിക്കുന്നു.
അലബ്ബാറിന്റെ ഏറ്റവും പുതിയ പ്രോജക്ട് ആയ ദുബായ് ക്രീക്ക് ടവര്‍ സൂചിപ്പിക്കുന്നതും ഈ മുന്നേറ്റത്തെയാണ്. ബുര്‍ജ് ഖലീഫയെ മറികടക്കുക എന്നതാണ് ക്രീക്ക് ടവറിന്റെ ലക്ഷ്യം.