അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോൺസിന് (KEZAD) സമീപം ബാലിസ്റ്റിക് മിസൈൽ തകർക്കുന്നതിനിടെ വീണ അവശിഷ്ടങ്ങൾ കാരണം നേരത്തെ റിപ്പോർട്ട് ചെയ്ത സ്ഥലത്ത് മൂന്നാമതൊരു തീപിടിത്തം കൂടി ഉണ്ടായതായി അധികൃതർ അറിയിച്ചു. ഈ സംഭവത്തിൽ ഒരു പാകിസ്താൻ പൗരന് കൂടി പരിക്കേറ്റതോടെ ആകെ പരിക്കേറ്റവരുടെ എണ്ണം ആറായി ഉയർന്നു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു. നിലവിൽ മൂന്ന് സ്ഥലങ്ങളിലെയും തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
advertisement
അതേസമയം, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും നിരവധി ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ വക്താവ് അബ്ദുള്ള അൽ രാജി അറിയിച്ചു. ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല. അടിയന്തര സേനയും ബന്ധപ്പെട്ട അധികാരികളും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഊർജ്ജ നിലയങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ നിരവധി ഗൾഫ് രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ ആശങ്ക രേഖപ്പെടുത്തി. ഇത്തരം ആക്രമണങ്ങൾ മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്ക് നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നും, ഇവ രാജ്യങ്ങളുടെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്നതാണെന്നും കുവൈറ്റ് അംബാസഡർ നാസർ അബ്ദുള്ള എച്ച് എം അൽഹായൻ മുന്നറിയിപ്പ് നൽകി.
