പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ചായിരുന്നു മന്ത്രിയുടെ അധിക്ഷേപകരമായ പരാമർശം. മാലിദ്വീപിലെ യുവ ശാക്തീകരണ മന്ത്രിയാണ് ഷിയുന. നരേന്ദ്ര മോദിയെ 'കോമാളി'യെന്നും 'ഇസ്രായേലിന്റെ പാവ'യെന്നും വിളിച്ചായിരുന്നു പരിഹാസം.
ലക്ഷദ്വീപ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ നരേന്ദ്ര മോദി പോസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു അപകീർത്തി പരാമർശം.
മാലിദ്വീപ് മന്ത്രിയുടെ പരാമർശത്തിനെതിരെ സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ആയ 'X'ൽ മന്ത്രിയുടെ ട്വീറ്റിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരാമർശം വിവാദമായതിനു പിന്നാലെ നിലവിൽ ഈ ട്വീറ്റ് ലഭ്യമല്ല, സ്ക്രീൻഷോട്ടുകളാണ് പ്രചരിക്കുന്നത്.
ഷിയുനയ്ക്കു പുറമേ, നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്സൂം മാജിദും രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദിയുടെ സന്ദർശനം മാലദ്വീപിനെ ലക്ഷ്യം വച്ചുള്ളതാണ് എന്നായിരുന്നു എക്സ് പ്ലാറ്റ്ഫോമിലൂടെ മാജിദിന്റെ പരാമർശം.
ഷിയുനയുടെ പരാമർശത്തിനെതിരെ ഇന്ത്യക്കാരെ കൂടാതെ മാലിദ്വീപിലെ നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ അന്തസിന് ചേരുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും ഷിയുനയുടെ പരാമർശം നിരവധിയാളുകളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നുമാണ് ട്വീറ്റുകൾ.
ഷിയുനയുടെ പരാമർശത്തിനെതിരെ മുൻ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദും രംഗത്തെത്തി. ഷിയുനയുടേത് ഭയാനകമായ ഭാഷയാണെന്ന് നഷീദ് പറഞ്ഞു.