മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള മനഃപൂർവവും ദ്രോഹപരവുമായ പ്രവൃത്തികൾ കൈകാര്യം ചെയ്യുന്ന ഐപിസി സെക്ഷൻ 295A-യുടെ പരിധിയിൽ ഇത്തരം പ്രസ്താവനകൾ വരുമെന്ന് കോടതി നിരീക്ഷിച്ചു. ക്രിസ്തുമതം മാത്രമാണ് യഥാർത്ഥ മതം എന്ന് ആവർത്തിച്ച് പ്രസ്താവിച്ചുകൊണ്ട് പ്രാർത്ഥനാ യോഗങ്ങൾ നടത്തിയെന്നും ഇത് മറ്റ് സമുദായങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നുമാണ് ഹർജിക്കാരനെതിരെയുള്ള എഫ്‌ഐആറിൽ ആരോപിക്കുന്നത്.
ഇന്ത്യ വ്യത്യസ്ത മതവിശ്വാസികൾ സമാധാനത്തോടെ ഒരുമിച്ച് ജീവിക്കുന്ന മതേതര രാഷ്ട്രമാണെന്നും ഇവിടെ ഏതെങ്കിലും ഒരു മതം മാത്രമാണ് യഥാർത്ഥ മതം എന്ന് അവകാശപ്പെടുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം അവകാശവാദങ്ങൾ മറ്റ് മതവിശ്വാസങ്ങളെ തരംതാഴ്ത്തുന്നതിനോ അവഹേളിക്കുന്നതിനോ തുല്യമാണെന്നാണ് കോടതിയുടെ പക്ഷം. ഹർജിക്കാരനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ലെന്നും, കേസ് പരിഗണിക്കുമ്പോൾ മജിസ്‌ട്രേറ്റ് വിപുലമായ വിചാരണ നടത്തേണ്ടതില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
advertisement
അന്വേഷണത്തിനിടെ നിയമവിരുദ്ധമായ മതപരിവർത്തനത്തിന് തെളിവുകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും മറ്റ് മതങ്ങളെ വിമർശിച്ചുവെന്ന ആരോപണത്തിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. തന്നെ തെറ്റായി കേസിൽ കുടുക്കിയതാണെന്നും ഐപിസി 295A പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ലഭ്യമായ തെളിവുകൾ വിചാരണവേളയിൽ പരിശോധിക്കേണ്ട വസ്തുതകളാണെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
