സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാൻ ശ്രമിച്ചതിനാണ് ഡയറക്ടർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതെന്ന് അലോക് വർമ്മ നേരത്തെ ആരോപിച്ചിരുന്നു. തന്നോട് ശത്രുതാ മനോഭാവമുള്ള ഉദ്യോഗസ്ഥന്റെ അടിസ്ഥാനരഹിതമായ പരാതി പരിഗണിച്ചാണ് നടപടിയെന്നും വർമ്മ പ്രതികരിച്ചു. സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കിയ സെലക്റ്റ് കമ്മിറ്റി തീരുമാനത്തിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന് എതിരായ അലോക് വർമ്മയുടെ രൂക്ഷ വിമർശനം. ഉന്നത തലങ്ങളിലെ അഴിമതി അന്വേഷിക്കുന്ന ഏജൻസിയായ സിബിഐയുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതാണെന്നു വർമ്മ പ്രസ്താവനയിൽ പറഞ്ഞു.
അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി
advertisement
ബാഹ്യ ഇടപെടലുകൾ ഇല്ലാതെ ഏജൻസിക്ക് പ്രവർത്തിക്കാൻ കഴിയണം. സിബിഐയെ തകർക്കാൻ ഉള്ള ശ്രമങ്ങൾക്കിടെ വിശ്വാസ്യത ഉയർത്തിപ്പിടിക്കാൻ ആയിരുന്നു തന്റെ ശ്രമം. സിബിഐയെ തകർക്കാൻ കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവ് കോടതി റദ്ദാക്കി. എന്നാൽ തന്നോട് ശത്രുതാ മനോഭാവമുള്ളയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത്. വീണ്ടും ആവശ്യപ്പെട്ടാൽ സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാനായി നിലയുറപ്പിക്കാൻ തയ്യാർ ആണെന്നും വർമ്മ വ്യക്തമാക്കി.
അഗസ്റ്റ വെസ്റ്ലാന്റ് ഇടപാടിൽ സത്യം പുറത്തുവരുമെന്ന ഭയം കാരണമാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും വർമ്മയ്ക്ക് വേണ്ടി നിലവിളിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
റഫാൽ ഇടപാടിൽ അന്വേഷണം ഭയന്നാണ് വർമ്മയെ പുറത്താക്കിയതെന്നാണ് കോൺഗ്രസ് ആരോപണം. അതേസമയം വീണ്ടും ഇടക്കാല ഡയറക്ടർ ആയ നാഗേശ്വർ റാവു ഇന്നലെ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ ചുമതല ഏറ്റെടുത്തു. അലോക് വർമ്മയുടെ ഇന്നലത്തെ സ്ഥലം മാറ്റ ഉത്തരവുകൾ തിരുത്താൻ റാവു തയ്യാർ ആകുമോയെന്നത് നിർണ്ണായകമാകും.