ഇതുവരെ കര്‍ണാടക സര്‍ക്കാര്‍ ബജറ്റ് വിഹിതം വഴിയുള്ള ഷാഡോ ക്യാഷ് സപ്പോര്‍ട്ട് (എസ്‌സിഎസ്) മെട്രോയ്ക്ക് നല്‍കിവന്നിരുന്നുവെന്നും എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എസ്‌സിഎസ് നല്‍കുന്നത് തുടരണമെന്നില്ലെന്നും ബിഎംആര്‍സിഎല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരക്ക് വര്‍ദ്ധനവിന് ഏഴ് മാസത്തിനുശേഷമാണ് നിരക്ക് നിര്‍ണയ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യം, ആര്‍ടിഐ അപേക്ഷകള്‍, ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ സമര്‍പ്പിച്ച ഹൈക്കോടതി ഹര്‍ജി എന്നിവയെ തുടര്‍ന്ന് ബിഎംആര്‍സിഎല്ലിന്റെ വെബ്‌സൈറ്റിലും റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
advertisement
105.15 ശതമാനം നിരക്ക് വര്‍ദ്ധനവിനാണ് (21-123 രൂപ) ബിഎംആര്‍സിഎല്‍ നിര്‍ദ്ദേശിച്ചതെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി 51.55 ശതമാനം നിരക്ക് വര്‍ദ്ധനയ്ക്ക് ശുപാര്‍ശ ചെയ്തു. ചില സ്ലാബുകളില്‍ 71 ശതമാനം വരെ നിരക്ക് വര്‍ദ്ധനയുണ്ടായിട്ടുണ്ട്.
1,126 പൊതുജന പ്രതികരണങ്ങളില്‍ 51 ശതമാനം പേര്‍ നിരക്ക് വര്‍ദ്ധനവിനെ എതിര്‍ത്തതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 27 ശതമാനം പേര്‍ അതിനെ പിന്തുണച്ചു. 16 ശതമാനം പേര്‍ നിരക്കുകളുടെയും പ്രവര്‍ത്തനങ്ങളുടെയും പ്രതിമാസ പാസുകളുടെയും കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
13,106.65 കോടി രൂപയുടെ പുറത്തുനിന്നുള്ള വായ്പയിലും 21,521.23 കോടി രൂപ സബോര്‍ഡിനേറ്റ് കടത്തിലുമാണ് ബിഎംആര്‍സിഎല്‍ പ്രവര്‍ത്തിക്കുന്നത്. 128 കോടി രൂപയാണ് വര്‍ഷം പലിശ ഇനത്തില്‍ മാത്രം തിരിച്ചടയ്ക്കുന്നത്. 463 കോടി രൂപ മുതലായും അടയ്ക്കുന്നു. ഈ ബാധ്യതകള്‍ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത ഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂല്യത്തകര്‍ച്ച ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
കേന്ദ്ര നിയന്ത്രണത്തിലുള്ള മെട്രോ റെയില്‍വേസ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ബിഎംആര്‍സിഎല്ലില്‍ തനിക്ക് നിയന്ത്രണമില്ലെന്ന് നിരക്ക് വര്‍ദ്ധനയുടെ സമയത്ത് സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. നിരക്ക് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു. 2017 മുതല്‍ നിരക്കുകളില്‍ മാറ്റം വന്നിട്ടില്ലെന്നും ഇത് നിരക്ക് പരിഷ്‌കരിക്കുന്നതിനായി കേന്ദ്രത്തെ സമീപിക്കാന്‍ ബിഎംആര്‍സിഎല്ലിനെ പ്രചോദിപ്പിച്ചതായും എഫ്എഫ്‌സി രൂപീകരണത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരു മെട്രോ പദ്ധതികളുടെ 87.37 ശതമാനം ഫണ്ട് സംസ്ഥാനം നല്‍കുന്നുണ്ടെന്നും കേന്ദ്രം 12.63 ശതമാനം മാത്രമാണ് (7,468.86 കോടി രൂപ) നല്‍കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനം ഇതിനകം 25,387 കോടി രൂപ ചെലവഴിച്ചു. കൂടാതെ 3,987 കോടി രൂപ വായ്പ തിരിച്ചടവിനായി ചെലവഴിച്ചു. കേന്ദ്ര വിഹിതത്തിന്റെ ഭൂരിഭാഗവും വായ്പകളായാണ് വരുന്നത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
2023 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടീ സ്‌കീമുകള്‍ക്കായി 97,813 രൂപ ചെലവഴിച്ച ശേഷം കര്‍ണാടക സാമ്പത്തിക ഞെരുക്കം നേരിടുകയാണ്. സബ്‌സിഡികള്‍ യുക്തിസഹമാക്കാതെ ഈ പദ്ധതികള്‍ നടപ്പാക്കുന്നത് സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കത്തിലാക്കുമെന്നും ഇത് ധന, റവന്യു കമ്മി വര്‍ദ്ധിപ്പിക്കുമെന്നും കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
2023-24-ല്‍ റവന്യൂ ചെലവിന്റെ 15 ശതമാനം വഹിക്കുന്ന കര്‍ണാടകയുടെ ഗ്യാരണ്ടീ പദ്ധതികള്‍ 9,271 കോടി രൂപയുടെ റവന്യൂ കമ്മിക്ക് കാരണമായതായും ധനക്കമ്മി 65,522 കോടി രൂപയായി ഉയര്‍ത്തിയതായും സിഎജി ചൂണ്ടിക്കാട്ടി. പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി 63,000 കോടി രൂപയുടെ വായ്പകള്‍ എടുത്തത് ഭാവിയിലെ തിരിച്ചടവും പലിശ ബാധ്യതയും വര്‍ദ്ധിപ്പിച്ചു. അതേസമയം മൂലധന ചെലവ് കുറഞ്ഞു, അപൂര്‍ണ്ണമായ പദ്ധതികള്‍ വര്‍ദ്ധിച്ചു, സബ്‌സിഡി ഭാരം 60,774 കോടി രൂപയിലെത്തി. ഈ പദ്ധതികള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരുന്നിട്ടും സബ്‌സിഡികള്‍ യുക്തിസഹമാക്കാതെ ഇവ സംസ്ഥാനത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുമെന്ന് ഓഡിറ്റ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.