ബംഗളൂരു: കഴിഞ്ഞയാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ പുന: സംഘടനയ്ക്ക് ശേഷം പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി ബി. എൽ സന്തോഷ് പാർട്ടിക്കുള്ളിൽ കൂടുതൽ കരുത്തനായി. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ പുന: സംഘടനയിൽ സന്തോഷിന്റെ പങ്ക് വളരെ വലുതാണ്. സന്തോഷിന്‍റെ നേതൃശേഷി ആർ എസ് എസും ബി ജെ പിയും തിരിച്ചറിഞ്ഞു കഴിഞ്ഞു.
മൂന്ന് വർഷം മുമ്പ് വരെ ന്യൂഡൽഹി രാഷ്ട്രീയത്തിൽ അപരിചിതനായിരുന്നു സന്തോഷ്. കർണാടകയിൽ നിന്നുള്ള ഒരു മുഴുവൻ സമയ ആർ എസ് എസ് വോളണ്ടിയറായ സന്തോഷ് യഥാർത്ഥത്തിൽ സംസ്ഥാന ബി ജെ പി നിയന്ത്രണത്തിൽ മാത്രം ഒരുങ്ങിയ വ്യക്തിയാണ്. എന്നാൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ബി എസ് യെദ്യൂരപ്പയ്ക്കൊപ്പം കർണാടക രാഷ്ട്രീയത്തിൽ സന്തോഷിന്റെ പങ്ക് വളരെ വലുതാണ്.
advertisement
ഒറ്റരാത്രി കൊണ്ട് സംഘടനാ ചുമതലയുള്ള ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഉയർന്ന സന്തോഷിന്റെ വളർച്ച കണ്ട് പലരും നെറ്റി ചുളിച്ചു. ന്യൂഡൽഹി അദ്ദേഹത്തിന് കടുപ്പമേറിയതാകാമെന്നും ബി എൽ സന്തോഷ് ഒരു പരാജയമായിത്തീരുമെന്നും ചിലരെങ്കിലും കരുതി. എന്നാൽ ഡൽഹിയിലെ അധികാര ഇടനാഴികളിൽ അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ച്ച വയ്ക്കുമെന്ന് ചിലർ വിശ്വസിച്ചു. ഈ വിശ്വാസം തെറ്റിയിട്ടില്ലെന്ന് വേണം കരുതാൻ.
പത്തു വർഷത്തിലേറെയായി ആർ എസ് എസ്, ബി ജെ പി എന്നിവയിൽ പരിചിതനായ വ്യക്തിയാണ് വെളുത്ത മുണ്ടും ഹാഫ് സ്ലീവ് ഷർട്ടും ധരിച്ചെത്തുന്ന സന്തോഷ് എന്ന ഈ രാഷ്ട്രീയ നേതാവ്. കർണാടകയുടെ തീരദേശ മേഖലയായ ഉഡുപ്പിയിൽ ജനിച്ച സന്തോഷ് മധ്യ കർണാടക നഗരമായ ദാവനഗരെയിൽ നിന്നാണ് എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയത്. പിന്നീട് ആർ എസ് എസിൽ ഒരു മുഴുവൻ സമയ പ്രവർത്തകനായി ചേർന്നു. വർഷങ്ങളോളം യെദ്യൂരപ്പയുടെ ജന്മനഗരമായ ഷിമോഗയിലാണ് പ്രവർത്തിച്ചിരുന്നത്.
ഒരു പതിറ്റാണ്ട് മുമ്പ് സന്തോഷ് ജി എന്നറിയപ്പെടുന്ന സന്തോഷ് ബംഗളൂരുവിൽ എത്തി. സംസ്ഥാന ബി ജെ പി ആസ്ഥാനം പിന്നീട് അദ്ദേഹത്തിന് വീടായി മാറി. അന്തരിച്ച കേന്ദ്രമന്ത്രി അനന്ത്കുമാറുമായും സന്തോഷിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. സംഘ പരിവാറിന് പുറത്തുള്ള ആളുകളുമായി വളരെ കുറഞ്ഞ അടുപ്പം കാത്തുസൂക്ഷിക്കുന്ന സന്തോഷ് മാധ്യമങ്ങൾക്ക് മുന്നിലും വളരെ അപൂർവ്വമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. ആർ എസ് എസിൽ അടിയുറച്ച് വിശ്വസിക്കുന്ന സന്തോഷ് ഒരു സാഹചര്യത്തിലും മറ്റൊരു പ്രത്യയശാസ്ത്രത്തിലേയ്ക്ക് വ്യതിചലിക്കില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അവകാശപ്പെടുന്നു. വളരെ മികച്ച വിശകലന വിദഗ്ധനായ സന്തോഷ്, തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.
കർണാടക ബി ജെ പിയിൽ പല വിഷയങ്ങളിലും ഇദ്ദേഹം അന്തിമ വാക്കായിരുന്നു. എന്നാൽ എല്ലായ്പ്പോഴും എളിമ നിലനിർത്തുന്ന വ്യക്തിത്വം കൂടിയാണ് സന്തോഷിന്റേത്. പൊതുജനങ്ങൾക്ക് മുന്നിൽ യാതൊരു ക്രെഡിറ്റും സ്വീകരിക്കാൻ ഇഷ്ടപ്പെടാത്ത വ്യക്തിത്വം കൂടിയാണ് സന്തോഷിന്റേത്. പാർട്ടിയുടെ പ്രവർത്തനത്തിൽ അദ്ദേഹത്തിനും യെദ്യൂരപ്പയ്ക്കും വലിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. പല തവണ ഇത് പുറത്തു വരികയും ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ പുറത്താകാതിരിക്കാൻ സന്തോഷ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പരസ്യമായ അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കുന്ന വ്യക്തിയാണ് സന്തോഷ്.
പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കുന്ന സന്തോഷിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. ന്യൂഡൽഹി രാഷ്ട്രീയത്തിൽ മുൻ പരിചയമില്ലാത്ത സന്തോഷ് സങ്കീർണ്ണമായ പ്രശ്നങ്ങൾ പോലും എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ന്യൂഡൽഹിയിൽ സന്തോഷ് പരാജയമായി തീരുമെന്ന് കരുതിയിരുന്ന പലർക്കും തെറ്റി. സംഘടനയുടെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത് പ്രധാനമന്ത്രി മോദിയുടെ വിശ്വാസം നേടിയെടുക്കുന്നതിൽ സന്തോഷ് വിജയിച്ചുവെന്ന് ഒരു കർണാടക ബിജെപി എംപി വ്യക്തമാക്കി.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ, സിറ്റിംഗ് എംപി അനന്ത്കുമാറിന്റെ വിയോഗത്തിൽ ഭാര്യ തേജസ്വിനിയെ മത്സരിപ്പിക്കുന്നതിന് പകരം സന്തോഷ് തന്റെ അനുയായിയായ തേജസ്വി സൂര്യയെ ബെംഗളൂരു സൗത്തിൽ മത്സരിപ്പിക്കുകയും വിജയിക്കുകയും ചെയ്തു. ഒരു വർഷത്തിനുശേഷം സന്തോഷിന്റെ പിന്തുണയാൽ തേജസ്വി സൂര്യ ബിജെപിയുടെ യൂത്ത് വിംഗ് ദേശീയ പ്രസിഡന്റാവുകയും ചെയ്തു.
മന്ത്രിസഭയിൽ നിന്ന് മന്ത്രി ഡി.വി സദാനന്ദ ഗൗഡയെ നീക്കം ചെയ്തതും ശോഭ കരന്ദ്‌ലജെയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിലുമൊക്കെ സന്തോഷിന്റെ പങ്ക് വളരെ വലുതാണ്. കേന്ദ്ര മന്ത്രിസഭയിലെത്തിയ കർണാടകയിൽ നിന്നുള്ള നാലുപേരെയും തിരഞ്ഞെടുത്തത് സന്തോഷാണെന്ന് സംസ്ഥാന ബിജെപി അംഗങ്ങൾ പറയുന്നു.
ഒഴിവുസമയങ്ങൾ വായനയിൽ മുഴുകുന്ന സന്തോഷ് മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തോട് വിമുഖത കാണിക്കുന്ന വ്യക്തിയാണ്. എന്നാൽ ട്വിറ്റർ, ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അദ്ദേഹം പൊതുജനങ്ങളുമായി ഇടപഴകുകയും ചെയ്യാറുണ്ട്. കർണാടക രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി കസേരയാണ് സന്തോഷിന്റെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
20 വർഷം മുമ്പ് സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു നരേന്ദ്ര മോദി. ഭരണ പരിചയമില്ലാതെ തന്നെ ഗുജറാത്ത് മുഖ്യമന്ത്രിയായും ചുമതലയേറ്റു. സന്തോഷും ഇതേ പാത പിന്തുടർന്നേക്കാമെന്ന് നിരീക്ഷകർ പറയുന്നു.
1993ൽ ആർഎസ്എസിലൂടെയാണ് സന്തോഷ് പൊതുരംഗത്തേക്ക് വരുന്നത്. പിന്നീട് മണ്ഡൽ പ്രചാരക്, ജില്ലാ പ്രചാരക്, സഹ വിഭാഗ് പ്രചാരക്, വിഭാഗ് പ്രചാരക് എന്നീ പദവികളും വഹിച്ചു. 2006ൽ കർണാടക സംസ്ഥാന ജനറൽ സെക്രട്ടറിയായാണ് അദ്ദേഹം ബിജെപിയിലേക്ക് വരുന്നത്. 2014 മുതൽ തെക്കേയിന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ ജോയിൻറ് ജനറൽ സെക്രട്ടറിയായിരുന്നു.
ആർഎസ്എസും ബിജെപിയും തമ്മിലുള്ള പാലമായാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം വിലയിരുത്തപ്പെടുന്നത്. മുതിർന്ന ആർഎസ്എസ് നേതാക്കൾ വഹിച്ചിരുന്ന പദവിയിലേക്കാണ് സന്തോഷ് എത്തിയിരിക്കുന്നത്. ബിജെപിയിലെ രണ്ടാമൻ എന്ന പദവിയായാണ് ഇത് അറിയപ്പെടുന്നത്.