37 വർഷം കഠിനാധ്വാനത്തിലൂടെയും അർപ്പണത്തിലൂടെയും നിരവധി പേർക്ക് ജോലി നൽകാൻ കഴിഞ്ഞെങ്കിലും സംരംഭകൻ എന്ന നിലയിൽ പരാജയപ്പെട്ടുവെന്നും സ്ഥാപനത്തെ ലാഭത്തിലാക്കാൻ കഴിഞ്ഞില്ലെന്നും സിദ്ധാർഥ കത്തിൽ വ്യക്തമാക്കുന്നു. ഓഹരികൾ വാങ്ങിയവര്‍ അത് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഇനിയും സമ്മർദം അനുഭവിക്കാൻ കഴിയില്ലെന്നും സിദ്ധാർഥ കത്തിൽ വ്യക്തമാക്കുന്നു.
also read: കഫേ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാർഥയെ കാണാനില്ല
advertisement
ആദായ നികുതി വകുപ്പിൽ നിന്ന് നിരവധി പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇത് അനീതിയായിരുന്നുവെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ മാനേജ്മെന്റിനു കീഴിൽ സധൈര്യം ഈ ബിസിനസ് മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
എല്ലാ തെറ്റിനും താനാണ് ഉത്തരവാദിയെന്നും എല്ലാ സാമ്പത്തിക ഇടപാടുകളും തന്റെ ഉത്തരവാദിത്വമാണെന്നും സിദ്ധാർഥ കത്തിൽ പറയുന്നുണ്ട്. തന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ടീമിലെ മറ്റുള്ളവർക്കോ ഓഡിറ്റർമാർക്കോ മുതിർന്ന മാനേജ്മെന്റിനോ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
നിയമത്തിനു മുന്നിൽ താൻ മാത്രമാണ് തെറ്റുകാരനെന്നും കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് താൻ എല്ലാം മറച്ചുവച്ചിരുന്നതായും സിദ്ധാർഥ വ്യക്തമാക്കിയിരിക്കുന്നു.
ആരെയും വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു. ഇത് എന്റെ ആത്മാർത്ഥമായ സമർപ്പണമാണ്, എന്നെങ്കിലും നിങ്ങൾ എന്നെ മനസിലാക്കുകയും ക്ഷമിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- സിദ്ധാർഥ കത്തിൽ പറയുന്നു.
കമ്പനിയുടെ ആസ്തിയും അതിന്റെ താത്കാലിക മുല്യവുമടങ്ങുന്ന പട്ടികയും സിദ്ധാർഥ കത്തിനൊപ്പം നൽകിയിരുന്നു.തിങ്കളാഴ്ച വൈകുന്നേരം മുതലാണ് അദ്ദേഹത്തെ കാണാതായിരിക്കുന്നത്. നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിൽ കാറിൽ നിന്ന് ഇറങ്ങിപോയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
