തരൂരിന് ലഭിച്ച വോട്ട് വിഹിതത്തിലെ വർധനവ് ഒഴിച്ചാൽ കാര്യമായ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ ഖാർഗെയുടെ കർണ്ണാടകയിലെ വസതിക്ക് മുമ്പിലും ഒഫീസ് പരിസരത്തും വിജയാഘോഷം തുടങ്ങിയിരുന്നു.
കള്ളവോട്ട് നടന്നതായുള്ള തരൂരിന്റെ അക്ഷേപം കണക്കിലെടുത്ത് ഉത്തർപ്രദേശിലെ വോട്ടെണ്ണല് ഏറ്റവും ഒടുവിൽ മതിയെന്ന് തെരഞ്ഞെടുപ്പ് സമിതി നിർദേശം നൽകിയിരുന്നു. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ മൂവായിരം വോട്ടുമായി ഖാർഗെ ബഹുദൂരം മുന്നിലെത്തി. തരൂരിന് ആകട്ടെ ആദ്യ മണിക്കൂറിൽ നേടാനായത് മുന്നൂറ് വോട്ട് മാത്രം. വോട്ടെണ്ണൽ പാതി പിന്നിട്ടതോടെ ഖാർഗെയുടെ അപ്രമാദിത്യം വ്യക്തമായിരുന്നു. ഒടുവിൽ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ തന്നെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തി.
advertisement
എഐസിസി ആസ്ഥാനത്ത് എത്തിയ ശശി തരൂരിനോട് മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞെങ്കിലും തരൂർ പ്രതികരണത്തിന് തയ്യാറായില്ല. മല്ലികാർജുന ഖാർഗയ്ക്ക് പ്രസ്താവനയിലൂടെ ആശംസനേർന്ന തരൂർ, കോൺഗ്രസിനുള്ളിലെ ഉൾപ്പാർട്ടി ജനാധിപത്യം ശക്തിപ്പെടുത്താൻ തെരഞ്ഞെടുപ്പിന് സാധിച്ചെന്നും പ്രതികരിച്ചു.
രണ്ടര പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷം ഇതാദ്യമായാണ് നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് കോൺഗ്രസിനെ നയിക്കാൻ പ്രസിഡന്റ് എത്തുന്നത്. നിഷ്പക്ഷ തെരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാൽ ഖർഗെയുടെ വിജയം ഉറപ്പായിരുന്നു. കടുത്ത പോരാട്ടം കാഴ്ചവച്ച തരൂർ എത്ര വോട്ടു നേടുമെന്നു മാത്രമായിരുന്നു ആകാംക്ഷ.
സംഘടനാ രംഗത്തെ അനുഭവസമ്പത്ത് കൈമുതലാക്കിയാണ് കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിലൊരാളായ എൺപതുകാരൻ ഖർഗെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. സംസ്ഥാന നേതാക്കളുമായി ഉറച്ച ബന്ധം, ദലിത് മുഖം തുടങ്ങിയ ഘടകങ്ങളും ഖർഗെയ്ക്ക് തുണയായി.
മല്ലികാർജുൻ ഖാർഗെയുടെ രാഷ്ട്രീയ ജിവിത വഴി
- 1972-ല്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു
- 1973 -ല്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിൻറെ ഭാഗമായി ആരംഭിച്ച ഒക്ട്രോയ് അബോലിഷൻ കമ്മിറ്റിയുടെ ചെയർമാനായി
- 1974 -ല്‍ സർക്കാർ ഉടമസ്ഥതയിലുളള ലെതർ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ചെയർമാനായി. തുകൽ ടാനിംഗ് വ്യവസായത്തിൽ ഏർപ്പെട്ടിരുന്ന ആയിരക്കണക്കിന് ചെരുപ്പ് തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ പ്രവര്‍ത്തിച്ചു.
- 1976-ൽ കർണ്ണാടക പ്രാഥമിക വിദ്യാഭ്യാസ മന്ത്രിയായി
- 1978-ൽ ഗുർമിത്ക്കൽ നിയോജക മണ്ഡലത്തിൽ നിന്ന് രണ്ടാം തവണയും എം .എൽ .എ.ദേവരാജ അർസ് മന്ത്രി സഭയിൽ ഗ്രാമവികസന ,പഞ്ചായത്ത് രാജ് സഹമന്ത്രിയായി
- 1980-ൽ ഗുണ്ടു റാവു മന്ത്രിസഭയിൽ റവന്യു മന്ത്രി.ഭൂമിയില്ലാത്ത ലക്ഷക്കണക്കിന് കൃഷിക്കാർക്കും തൊഴിലാളികൾക്കും കൈവശാവകാശം നൽകി.
- 1983-ൽ ഗുർമിത്ക്കൽ നിയോജക മണ്ഡലത്തിൽ നിന്ന് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു
- 1985-ൽ ഗുർമിത്ക്കൽ നിയോജക മണ്ഡലത്തിൽ നിന്ന് നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ട് കർണാടക നിയമസഭയിലെ ഉപനേതാവായി
- 1989-ൽ ഗുർമിത്ക്കൽ നിയോജക മണ്ഡലത്തിൽ നിന്ന് അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെട്ടു .
- 1990- ബംഗാരപ്പയുടെ മന്ത്രിസഭയിൽ റവന്യു മന്ത്രി
- 1992-ൽ 1992-നും 1994-നും ഇടയിൽ വീരപ്പമൊയ് ലി മന്ത്രിസഭയിൽ സഹകരണ,വൻകിട വ്യവസായ വകുപ്പ് മന്ത്രി .
- 1994-ൽ ഗുർമിത്ക്കൽ നിയോജക മണ്ഡലത്തിൽ നിന്ന് ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ പ്രതിപക്ഷ നേതാവായി
- 1999-ൽ ഗുർമിത്ക്കൽ നിയോജക മണ്ഡലത്തിൽ നിന്ന് ഏഴാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.
- 2004-ൽ ഗുർമിത്ക്കൽ നിയോജക മണ്ഡലത്തിൽ നിന്ന് എട്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ധരംസിങ്ങിൻറെ സഖ്യസർക്കാരിൽ ഗതാഗത, ജലവിഭവ മന്ത്രിയായി.
- 2005-ൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി.
- 2008- തുടർച്ചയായി ഒമ്പതാം തവണയും ചിതാപൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞെടുക്കപ്പെട്ടു.രണ്ടാം തവണയും പ്രതിപക്ഷ നേതാവായി .
- 2009-ൽ പൊതുതെരഞെടുപ്പിൽ ഗുൽബർഗ പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ചു.
- 2014-ൽ ഗുൽബർഗ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയെ 73,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി .
- 2021-ൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്.
- 2022- കോൺഗ്രസ് പ്രസിഡന്റ്