കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. കന്നുകാലികള്‍ക്കാവശ്യമായ കാലിത്തീറ്റ വാങ്ങാനും മറ്റ് കാര്‍ഷിക ചെലവുകള്‍ക്കുമായി കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനതലത്തില്‍ നടന്ന ഗോവര്‍ധന്‍ പൂജ ചടങ്ങില്‍ വെച്ചാണ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
കന്നുകാലി വളര്‍ത്തലില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പ്രദേശവാസിയായ കാംത പ്രസാദ് ശുക്ല രംഗത്തെത്തി. ഒന്നിലധികം പശുക്കളെ വളര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയാണ് ശുക്ല പറഞ്ഞത്. പശുക്കളുടെ എണ്ണം കൂടുന്നതോടെ അവയെ സംരക്ഷിക്കാനാവശ്യമായ ചെലവും കൂടുന്നുണ്ടെന്ന് ശുക്ല പറഞ്ഞു. ഈ മേഖലയില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായവും സൗകര്യങ്ങളും ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
സൗകര്യങ്ങള്‍ നിര്‍ത്തലാക്കുകയാണെങ്കില്‍ കര്‍ഷകര്‍ നിലം ഉഴുതുമറിക്കാനും വിതയ്ക്കുന്നതിനും ഗതാഗതത്തിനും കാളകളെ ഉപയോഗിക്കേണ്ടിവരുമെന്ന് പ്രദേശവാസിയായ കാളി ചരണ്‍ സോണി പറഞ്ഞു. ഇത് പശുക്കിടാങ്ങളുടെ മൂല്യം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ പശുക്കിടാങ്ങളെ മെച്ചപ്പെട്ട വിലയ്ക്ക് വില്‍ക്കാനാകും. നിലവില്‍ കാളകളെ മേയാന്‍ മാത്രമാണ് വിടുന്നത്. പലപ്പോഴും ഇവ വിളകള്‍ നശിപ്പിക്കുകയും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
അതേസമയം എരുമകളെ വളര്‍ത്തുന്നതിനോട് കര്‍ഷകരില്‍ ഭൂരിഭാഗം പേരും താല്‍പ്പര്യം കാണിക്കുന്നുണ്ടെന്ന് പ്രദേശവാസിയായ കാംത പാല്‍ പറഞ്ഞു. പാലുല്‍പ്പാദനം കൂടിയ എരുമകളാണ് കൂടുതല്‍ ലാഭകരമെന്ന് കര്‍ഷകര്‍ കരുതുന്നു. ഒന്നരലക്ഷം രൂപയ്ക്കാണ് എരുമകളെ വില്‍ക്കുന്നത്. പശുക്കളെ വളര്‍ത്തുന്നതിനെക്കാള്‍ എന്തുകൊണ്ടും ലാഭമാണ് എരുമകളെ വളര്‍ത്തുന്നതില്‍ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാളകളെ കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കുറവായതുകൊണ്ട് തന്നെ അവയുടെ മൂല്യവും വളരെ കുറവാണ്. എന്നാല്‍ ഇവയുടെ ഉപയോഗം വീണ്ടും വര്‍ധിപ്പിക്കുന്നതിലൂടെ കര്‍ഷകര്‍ പശുക്കളെ ധാരാളമായി വളര്‍ത്താന്‍ തുടങ്ങുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.