തിരഞ്ഞെടുപ്പിൽ ആകെ 767 പാർലമെന്റ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി. ഇതിൽ സി.പി. രാധാകൃഷ്ണന് 452 വോട്ടുകൾ ലഭിച്ചപ്പോൾ, സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വലിയ വോട്ട് ചോർച്ചയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിപക്ഷ വോട്ടുകളിൽ നിന്ന് 16 വോട്ടുകൾ ഭരണപക്ഷത്തിന് ലഭിച്ചു. ഇത് ക്രോസ് വോട്ടിങ് നടന്നതിൻ്റെ വ്യക്തമായ സൂചനയാണ്. കൂടാതെ, 15 വോട്ടുകൾ അസാധുവായി. ഇത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായി.
പുതിയ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട സി.പി. രാധാകൃഷ്ണൻ്റെ രാഷ്ട്രീയ ജീവിതം ശ്രദ്ധേയമാണ്.
advertisement
സി.പി. രാധാകൃഷ്ണൻ്റെ രാഷ്ട്രീയ യാത്ര
ആദ്യകാല ജീവിതം: 1957 ഒക്ടോബർ 20-ന് തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണൻ, 16-ാം വയസ്സിൽ ആർഎസ്എസ് പ്രവർത്തകനായി പൊതുരംഗത്തെത്തി. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ശേഷം 'സ്പൈസ്' എന്ന പേരിൽ വസ്ത്ര ബ്രാൻഡ് തുടങ്ങി കയറ്റുമതി രംഗത്ത് സജീവമായി.
രാഷ്ട്രീയ പ്രവേശം: 1974-ൽ ജനസംഘത്തിൻ്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗമായി. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ സജീവമായി പങ്കെടുത്തു. ബിജെപി രൂപീകരണം മുതൽ പാർട്ടിയുടെ ഭാഗമാണ്.
സംസ്ഥാന, ദേശീയ പദവികൾ: 1996-ൽ ബിജെപി തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1998-ലെ തിരഞ്ഞെടുപ്പിൽ ഒന്നര ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിച്ച് കോയമ്പത്തൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി. 1999-ലും വിജയം ആവർത്തിച്ചു. പാർലമെൻ്റ് അംഗമായിരിക്കെ ടെക്സ്റ്റൈൽസ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായി.
പ്രവർത്തനങ്ങൾ: 2004-ൽ തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം 19,000 കിലോമീറ്റർ നീണ്ട രഥയാത്രക്ക് നേതൃത്വം നൽകി.
മറ്റ് പദവികൾ: 2016-ൽ കയർ ബോർഡ് ചെയർമാനായി കൊച്ചിയിലെത്തി. അദ്ദേഹത്തിൻ്റെ കാലത്താണ് കയർ കയറ്റുമതി റെക്കോർഡ് വരുമാനം നേടിയത്. 2020 മുതൽ 2022 വരെ കേരളത്തിൻ്റെ ബിജെപി പ്രഭാരിയായിരുന്നു. 2023 ഫെബ്രുവരിയിൽ ജാർഖണ്ഡ് ഗവർണറായ രാധാകൃഷ്ണൻ, ജൂലൈ 31-ന് മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റു. ഇടക്കാലത്ത് തെലങ്കാനയുടെയും പുതുച്ചേരിയുടെയും ചുമതലകളും വഹിച്ചിട്ടുണ്ട്.