ശുചിത്വ പരിപാലനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും കർശനമായ പിഴകളാണ് ബിൽ ശുപാർശ ചെയ്യുന്നത്. തെരുവുകളിലേക്ക് മലിനജലം ഒഴുക്കുന്നതിനും മാലിന്യം തള്ളുന്നതിനുമുള്ള പിഴ 50 രൂപയിൽ നിന്ന് 200 രൂപയാക്കി. വീടുകളിൽ നിന്ന് മാലിന്യശേഖരണത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാത്തവർക്ക് 500 രൂപ പിഴ നൽകേണ്ടി വരും. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ നിന്ന് മാറാൻ അധികൃതർ ആവശ്യപ്പെട്ടിട്ടും അത് പാലിക്കാത്തവർക്കും, പൂർത്തീകരണ സർട്ടിഫിക്കറ്റ് ഇല്ലാതെ കെട്ടിടം കൈവശം വെക്കുന്നവർക്കും 1000 രൂപ വീതമാണ് പുതിയ പിഴ നിരക്ക്. വീട്ടുനമ്പറുകൾ നശിപ്പിക്കുകയോ മാറ്റുകയോ ചെയ്താൽ 1000 രൂപയും, പൊതുജനങ്ങൾക്ക് അപകടകരമാം വിധം പടക്കം പൊട്ടിച്ചാലോ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയാലോ 500 രൂപയും പിഴയായി നൽകണം.
advertisement
ചില നിസ്സാര നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റങ്ങളാക്കി മാറ്റാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. റോഡുകളിൽ തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ സാധനങ്ങൾ വെക്കുന്നതും അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിക്കുന്നതും ആറ് മാസം വരെ തടവോ 5,000 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമായി മാറും. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ ക്രിമിനൽ കോടതികൾക്ക് പകരം മുനിസിപ്പൽ അധികൃതർക്ക് തന്നെ നേരിട്ട് കേസുകൾ കൈകാര്യം ചെയ്യാനുള്ള അധികാരം നൽകും. അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്കായിരിക്കും ഇതിനുള്ള ചുമതല. പരാതികളിൽ 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാനും ആറ് മാസത്തിനുള്ളിൽ കേസ് തീർപ്പാക്കാനും ലക്ഷ്യമിടുന്ന പുതിയ സംവിധാനം പാർലമെന്റ് ബിൽ പാസാക്കുന്നതോടെ നിലവിൽ വരും.
