കർണ്ണാടക എസ്.ഐ.ടി-യാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇന്ന് വൈകുന്നേരം മജിസ്‌ട്രേറ്റിന് മുന്നിൽ സി എൻ ചിന്നയ്യയെ ഹാജരാക്കും. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് പരാതിക്കാരനെ വൈദ്യപരിശോധനയും നടത്തും.
ഇന്നലെ രാവിലെ 10 മണി മുതൽ ഇന്ന് പുലർച്ചെ 5 മണി വരെയാണ് എസ്‌ഐടി മേധാവി പ്രണവ് മൊഹന്തി പരാതിക്കാരനെ ചോദ്യം ചെയ്തത്. അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
advertisement
വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇയാൾ നിലവിൽ ഉള്ളത്. ധർമ്മസ്ഥയിൽ നൂറോളം മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് മുൻ ശുചീകരണ തൊഴിലാളി നൽകിയ മൊഴി. ഇതിനെ തുടർന്നാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
1998 നും 2014 നും ഇടയിൽ നിരവധി പ്രായപൂർത്തിയാകാത്ത കുട്ടികളെയും സ്ത്രീകളെയും അടക്കം ചെയ്തിട്ടുണ്ടെന്നാണ് ഇയാള് എസ്‌ഐടിയോട് വെളിപ്പെടുത്തിയിരുന്നത്. അവകാശപ്പെട്ട 15 സംശയാസ്പദമായ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ആറാം നമ്പർ സ്ഥലത്ത് ഒരു പുരുഷന്റെ അസ്ഥികൂടം മാത്രമാണ് കണ്ടെത്തിയത്.
അതിനിടെ, കര്‍ണാടകയിലെ ധര്‍മ്മസ്ഥലയിലേക്ക് പോയ മകളെ 2023-ല്‍ കാണാതായെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് പരാതിക്കാരിയായ സ്ത്രീ വെളിപ്പെടുത്തൽ നടത്തി രംഗത്തെത്തി. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ മകളെ ധര്‍മ്മസ്ഥലയില്‍ നിന്നും കാണാതായി എന്ന പരാതി വ്യാജമായിരുന്നുവെന്ന് പരാതിക്കാരിയായ സുജാത ഭട്ട് വെളിപ്പെടുത്തിയത്.
മകള്‍ അനന്യ ഭട്ടിനെ 2023-ല്‍ ധര്‍മ്മസ്ഥലയില്‍ നിന്നും കാണാതായി എന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, തനിക്ക് അനന്യ ഭട്ട് എന്ന പേരില്‍ ഒരു മകളില്ലെന്ന് അവര്‍ വെളിപ്പെടുത്തി. കേസിലെ രണ്ട് പ്രമുഖ ആക്ടിവിസ്റ്റുകളായ ഗിരീഷ് മട്ടന്നവര്‍, ടി ജയന്തി എന്നിവര്‍ മകളെ ധര്‍മ്മസ്ഥലയില്‍ നിന്നും കാണാതായെന്ന ആരോപണം ഉന്നയിക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും സുജാത ഭട്ട് യൂട്യൂബ് ചാനലിനോട് സംസാരിക്കവേ പറഞ്ഞിരുന്നു.
