സച്ചിൻ ടെൻഡുൽക്കറെ പോലെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കുന്ന മനോഭാവമായിരുന്നു സന്ദീപിന്റേതെന്ന് അദ്ദേഹത്തിന്റെ അച്ഛൻ ഉണ്ണികൃഷ്ണൻ പറയുന്നു. നമ്മുടെ രാജ്യം ജയിക്കണമെന്നതായിരുന്നു അവന്റെ ആഗ്രഹം. ഇന്ത്യ ഒരു കളി തോൽക്കുമ്പോൾ അവൻ വലിയ നിരാശയിലാകുമായിരുന്നു. ഐഎസ്ആർഒ ദൌത്യം പരാജയപ്പെടുമ്പോഴും അവൻ വിഷമത്തിലാകുമായിരുന്നു. പരാജയം അവൻ ഇഷ്ടപ്പെട്ടിരുന്നില്ല- ഐഎസ്ആർഒ ഉദ്യോഗസ്ഥൻ കൂടിയായിരുന്ന ഉണ്ണികൃഷ്ണൻ പറയുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും സന്ദീപ് സജീവമായിരുന്നു. ഇക്കാര്യം ആദ്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. അവൻ മരിച്ചശേഷമാണ് ഇത് അറിയുന്നത്. അവന്റെ ബാക്ക് അക്കൌണ്ട് പരിശോധിച്ചപ്പോൾ 3000-4000 രൂപ മാത്രമാണ് ബാലൻസ് ഉണ്ടായിരുന്നത്. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് അവൻ ധാരാളം പണം ചെലവിട്ടിരുന്നതായി പിന്നീട് ബോധ്യപ്പെട്ടു- ഉണ്ണികൃഷ്ണൻ പറഞ്ഞു.
advertisement
വസ്ത്രങ്ങളും മറ്റും വാങ്ങാൻ കൂടുതൽ പണം ചെലവിട്ടതുകൊണ്ടായിരിക്കും ബാങ്ക് ബാലൻസ് കുറഞ്ഞതെന്ന് കരുതി. എന്നാൽ അവന്റെ സുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം ചെലവിട്ടതെന്ന് ബോധ്യമായത്. സുഹൃത്തുക്കളുടെ അച്ഛനമ്മമാരുടെ ചികിത്സാച്ചെലവ് പൂർണമായും അവൻ വഹിച്ചിരുന്നതായും പിന്നീട് മനസിലായി. നിരവധി ചാരിറ്റബിൾ സ്ഥാപനങ്ങൾക്ക് മാസം തോറും അവൻ പണം നൽകുമായിരുന്നു. അവന്റെ മരണശേഷം അത്തരം സ്ഥാപനങ്ങളിൽനിന്നുള്ള സന്ദേശങ്ങൾ വന്നപ്പോഴാണ് ഇക്കാര്യം മനസിലായതെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.
'കുട്ടികൃഷ്ണേട്ടന് മന്ത്രിയാകണമെന്ന് മോഹം തോന്നിയാൽ ജനങ്ങൾ സഹിച്ചേ പറ്റൂ'
സന്ദീപ് ഒരു തികഞ്ഞ ദേശീയവാദി കൂടിയായിരുന്നു.
ദേശീയതയെ പിന്തുണച്ച ആളായിരുന്നു സന്ദീപ്. ഒരു പ്രതിഫലവും ആഗ്രഹിക്കാതെ രാജ്യത്തിനുവേണ്ടി എന്തെങ്കിലും നല്ലത് ചെയ്യുന്നതായിരുന്നു അവനെ സംബന്ധിച്ചിടത്തോളം ദേശസ്നേഹം. സ്വയം ദേശസ്നേഹിയായി ചമഞ്ഞ് നടക്കുന്ന ആളുകളെ അവന് ഇഷ്ടമല്ലായിരുന്നു.
സഹപ്രവർത്തകർക്ക് സന്ദീപ് അവസാനമായി അയച്ച സന്ദേശം അവൻ എത്രത്തോളം ധീരനായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു. ഭീകരരെ നേരിടുമ്പോഴായിരുന്നു ഇത്. ആരും അടുത്തേക്ക് വരരുത്, അവരെ ഞാൻ കൈകാര്യം ചെയ്തോളാം. അവന്റെ സഹപ്രവർത്തകർക്ക് ഒരിക്കലും മറക്കാനാകാത്തതായിരുന്നു ഇത്- ഉണ്ണികൃഷ്ണൻ പറഞ്ഞു.
എൻ.എസ്.ജി കമാൻഡോ സംഘത്തിന്റെ തലവനായിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ മുംബൈ താജ് ഹോട്ടലിൽ ഭീകരരെ തുരത്തുന്നതിനിടെയാണ് വീരമൃത്യൂ വരിച്ചത്. 2009 ജനുവരി 26ന് രാജ്യം അശോക ചക്ര ബഹുമതി നൽകി സന്ദീപ് ഉണ്ണികൃഷ്ണനെ ആദരിച്ചിരുന്നു.